Sunday, August 22, 2010

പിന്നേം ഒരോണക്കാലം...! :)

മാവേലി തമ്പുരാന്‍ വരണ്ണ്ട്ട്ടാ......ഓണാശംസകള്‍ ! :)
Monday,23 Aug 2010 Emirates EK531 Business Class
Passenger Name : Maveli Thampuran / HisHighness
Depart : COK Arrival: DXB Terminal3 06.00AM
Status : CNFRM

Sunday, May 9, 2010

വയ്ക്കോല്‍കൂനയും രണ്ട് കന്യാസ്ത്രീകളും !

കുട്ടീക്കാലം മുതലേ എനിക്ക് ഭയങ്കര ബുദ്ധിശക്തിയും ‘എല്ലാം‘ കണ്ട്രോള്‍ ചെയ്യാനുള്ള കഴിവും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു സിമ്പിള്‍ കഥയിതാ .
കൊറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, എന്ന്വച്ചാ ആയിരത്തിതൊള്ളായിരത്തി എണ്‍പത്തി....എത്ര്യാങ്ങാണ്ട് കൊല്ലം. അച്ഛനും അമ്മേം , ഞാനും എന്റെ അനിയത്തിയും അടങ്ങുന്ന ‘റോയല്‍‘ കുടുംബം  തൃശ്ശൂര്  അയ്യന്തോളില്‍ ‘വാടക’ വീട്ടില്‍ താമസിക്കണ കാലം.അനിയത്തി അന്നു ഇത്തിരിയേയുള്ളൂ...ഹും, കുഞ്യ ക്ടാവ്!. പക്ഷേ ഞാന്‍ രണ്ടാം ക്ലാസ്സില് പഠിക്കണ വല്ല്യ ചെക്കനും .
ഞങ്ങടെ ഹൌസ് ഓണറുടേത് ഒരു കര്‍ഷക കുടുംബം ആയിരുന്നു.എനിക്ക് ഇതെങിനെയാ മനസ്സിലായതെന്നു വെച്ചാല്‍ , അവരുടെ വീടിന്റെ ഉമ്മറത്ത് ഒരു വല്ല്യ വയ്ക്കോല്‍കൂന ഇണ്ടാര്‍ന്നൂ , പിന്നെ കൊറെ കോഴികളും . അപ്പൊപ്പിന്നെ , അവര്‍ക്ക് അതായിരിക്കും പണീ..ല്ലേ?
ഈ കോഴികള്‍ നിസ്സാര സങതികളൊന്നുമല്ലാ...ഒരു ജാതി സൈസാ ! എന്തൂട്ടാ ഒരു വലിപ്പം ?  അവരുടെ വീട്ടില്‍ വന്ന ഉടനെ , നോര്‍മ്മലി നാടന്‍ കോഴികളെ കാണുമ്പോള്‍ ചെയ്യണ പോലെ      “ ഒന്നു പേടിപ്പിച്ചുകളയാം !” എന്നു കരുതി , ആദ്യം നിലത്ത് കണ്ട ഒരു വടിയെടുത്ത്   ഞാന്‍ അവറ്റകള്‍ക്കിട്ട് ഒരേറ് കൊടുത്തു .  എല്ലരുടേയും ഒരു കൂട്ടനിലവിളിയും കൂട്ടപ്പറക്കലും പ്രതീക്ഷിച്ച് ഞാന്‍ നോക്കിയപ്പൊ , എല്ലാ പ്രകൃതി  നിയമങ്ങളും തെറ്റിച്ച്  അതിലൊരുത്തന്‍ ദേ എന്റെ നേരെ വരണു! ഓടി അകത്തു കേറി ,അമ്മേടേ പിന്നില്‍ സേഫായി ഒളിച്ചില്ലായിരുന്നെങ്കില്‍ ,  ‘കോഴി കൊത്തിക്കൊന്ന ആ‍ദ്യ മനുഷ്യ ജീവി” എന്ന വിശേഷണം എനിക്കു തന്നെ കിട്ട്യ്യേനേ ..!
  
ഈ സംഭവത്തിനു ശേഷം , എനിക്ക് ഈ ജന്തുക്കളെ പേടിയായി ....ഹോ , സത്യായിട്ടും വെറുത്തുപോയീ ! അതില്‍പ്പിന്നെ , ഈ വക സാധനങ്ങള്‍ മുറ്റത്തുണ്ടെങ്കി ഞാന്‍ ഒറ്റക്ക് പുറത്തിറങ്ങറേയില്ല. എന്തിനാ വെറുതെ ...എന്റെ കൈ കൊണ്ട് അവറ്റകളെ.....!!!
  
     അയ്യന്തോള്‍ ‘നിര്‍മല’ കോണ്വന്റിലായിരുന്നു , എന്റെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം . ടൈയും -കുടയും -ബാഗും-പുസ്തകങ്ങളും, ഈ കോമ്പിനേഷനില്‍ ഞാന്‍ ആകെ ഈ രണ്ടാം ക്ലാസില്‍ മാത്രേ പഠിച്ചിട്ടുള്ളൂ ! “ വേദേശം” ക്ലാസുകളില്‍ നസ്രാണിപ്പിള്ളാരെ കടത്തിവെട്ടി , ‘നായര് ചെക്കനായ‘ ഞാ‍ന്‍  അവിടുത്തെ എന്റെ  ‘മൊട്ടച്ചി’ ( കന്യസ്ത്രീ ) ക്ലാസ് ടീചറെ ഞെട്ടിച്ചു !  വീട്ടിലെ കളര്‍ റ്റിവി., ഫ്രിഡ്ജ് , വല്യ സോഫ , വയ്കോല്‍കൂന , വല്യ കോഴികള്‍ ...എന്നിങ്ങനെ ഞങ്ങടെ ഹൌസോണറുടെ വീട്ടിലെ എല്ലാം എന്റെ വീട്ടിലെ എന്നും പറഞ്ഞ് ടീച്ചറെ ഞാന്‍ പിന്നേയും  ഞെട്ടിച്ചു !
ഒരിക്കെ , ഒരു കുട്ടീടെ ‘ഹാപ്പി ബര്‍ത്ഡേക്ക്” കേക്ക് കൊണ്ടൂ വന്നത് ബാക്കിയായപ്പൊ ,  അതു ഞാനേറ്റെടുത്തു , എന്നിട്ട് ഞാന്‍ ഒറ്റക്ക്  ‘ പ്രൊജക്ട് ബാക്കി വന്ന കേക്ക് ‘ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോഴും  ടീച്ചറുടെ ഞെട്ടല്‍ തുടര്‍ന്നു. പക്ഷെ , ഉച്ചയൂണിന്റെ ചെറുപയര്‍ കൂട്ടാന്‍ കഴിച്ച്  “ വീട്ടില്‍ കാപ്പിക്കെന്താവും ?” എന്ന് ചിന്തിച്ചിരുന്ന എനിക്ക്   എന്റെ കുഞു വയറിലെ സമ്മര്‍ദ്ദം താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നു . ക്ലാസ് റൂമില്‍ നിന്നും ‘മറ്റേ’  റൂമിലേക്കുള്ള ദൂരം അളന്നും , ക്ലാസിലെ ബെഞ്ചുകള്‍ക്കിടയില്ലൂടെ ഏതു ഷോര്‍ട്കട്ടീലൂടെ പോയാ‍ല്‍ , എത്രയും പെട്ടന്ന് ‘അവിടെ’ എത്താനാകും എന്നും ഞാന്‍ ബുദ്ധിപൂര്‍വം ചിന്തിച്ചു!...പക്ഷേ,  എന്റെ ചിന്തകളേക്കാള്‍ വേഗം ‘സങതിക്കു’ ഉണ്ടാ‍ായിരുന്നു.! ഒരു ദുര്‍ഭലനിമിഷത്തില്‍ സങതി ട്രൌസറിലെത്തി ...പിന്നെ ഞാന്‍ ഒന്നും നോക്കിയില്ലാ , ഒരു താല്‍കാലിക ‘ഹേന്റ് ബ്രേക്ക്” ട്രൌസറിന്റെ പുറകില്‍ ഇട്ട ശേഷം ഒറ്റ വിടലായിരുന്നു...മറ്റോടത്തയ്ക് !! പക്ഷെ , ബേക് വ്യൂവില്‍ നിന്നും കാര്യം പിടികിട്ടിയവരുടെ ആഹ്ലാദപ്രകടനം ഓട്ടത്തിനിടക്ക് എനിക്ക് കേള്‍ക്കാമായിരുന്നു !

ഈ നിര്‍മല കോണ്വന്റിലെ സിസ്റ്റര്‍മാര്‍ക്ക്  ഞായറാഴ്ചകളില്‍ ഒരു വിനോദമുണ്ട് . അതായത് , അവരുടെ ക്ലസ്സുകളിലെ “ കണ്ണീലുണ്ണികളായ” പിള്ളേരുടെ വീട്ടില്‍ കേറിച്ചെന്ന് ചായയും കുടിച്ച്  ഇതേ പിള്ളേരെപ്പറ്റി ‘ഉള്ള’ പരാതികളും പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുക ...ഇതന്നെ !

അങ്ങനെ ഒരു ദിവസം , കോഴികള്‍ പുറത്തില്ലെന്നു ഉറപ്പു വരുത്തി ഞാന്‍ വല്ലോരുടെയും പറമ്പീക്കൂടെ അങനെ നടക്കുമ്പോളാണ് ,....ദേ വേലീടെ അപ്പറത്തൂടെ രണ്ട് കന്യാസ്ത്രീ വേഷങ്ങള്‍ വരണു. ഇതു നേരത്തെ പറഞ്ഞ പരിപാടിക്കായിട്ട് ഇറങ്ങിയ ടീമുകളാണെന്ന് എനിക്ക് മനസ്സിലായീ. ഈശ്വരാ‍ാ‍ാ ,  ‘എന്റേത് ‘ , ‘എനിക്ക്’ , “ എന്റോടെ” എന്നെല്ലാം തുടങ്ങിയ വാചകങ്ങളില്‍ പറഞ്ഞ ‘സത്യങ്ങള്‍’ മുഴുവന്‍ ‘ദേ നുണകളായി‘ മാറാന്‍ പോണൂ! 

അച്ഛനും അമ്മേം എന്നെ അടിക്കാന്‍ ഓടിക്കുമ്പോ ഞാന്‍ ഒളിവില്‍ പോവാറുള്ള “ വയ്കോല്‍കൂനയില്‍ ഞാന്‍ അഭയം തേടി . താഴെക്കിടക്കുന്ന കോഴിക്കാട്ടത്തില്‍ ചവിട്ടി , വയ്ക്കോല്‍ മറയാക്കി ഞാന്‍ വീട്ടിലേക്ക് ഒളിഞ്ഞുനോക്കി. അതെ , ആ കന്യാസ്ത്രീകള്‍ വീട്ടിലേക്ക് കയറി . ബെസ്റ്റ് !...ഭാഗ്യത്തിന് അച്ഛന്‍ കുടുമ്മത്തില്ല. അമ്മേടെ ശബ്ദം കേള്‍ക്ക്ണ് ണ്ട്.  

നടാടെ , വീട്ടിലേക്ക്  കേറിവന്ന കന്യാസ്ത്രീകളെ അമ്മ  തൊഴുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യണ് ണ്ട് . ഇതിന്റെ വല്ല കാ‍ര്യണ്ടാ ?! ശോ , ഇപ്പൊ , എന്റെ വീട്ടിലെ ‘ ആക്ച്ച്വല്‍’   റ്റീ.വി , ഫ്രിഡ്ജ് , സോഫസെറ്റ് ഒക്കെ കണ്ട് അവര്  ഞെട്ടീക്കാ‍ണും. അവര് അമ്മയോട് ചോദിക്ക്യോ ആവോ  ? പിന്നെ, ട്രൌസറില്‍ ‘ഷിറ്റ്’ ഇട്ട സംഭവം എങാനും അവറ്റകള്‍ എഴുന്നള്ളീക്ക്യോ എന്തോ ? ,,ഹും...ഈ കോഴിക്കാട്ടത്തിന്റെ മണമാണെങ്കില്‍ ....അയ്യേ ,  വീട്ടിലെ കാര്യങ്ങള്‍ ആലോചിക്കണ റ്റെന്‍ഷനില്‍ താഴെക്കിടന്നതു മുഴുവന്‍ ചവിട്ടിക്കൂട്ടി ആകെ ‘ചപ്പിളിപിളി’ ആയീ! പുറത്തിറങ്ങാന്ന് വച്ചാ , ദേ നിക്കണൂ പണ്ട് ‘ഇഷ്യൂ’  ഇണ്ടായ  അതേ പൂവന്‍  ,  ഉമ്മറത്തു തന്നെ !

അങ്ങനെ കുറെ സമയത്തെ കാത്തിരിപ്പിനു ശേഷം ആ രണ്ട് കന്യാസ്ത്രീരൂപങ്ങളും വീട്ടീന്നിറങ്ങി.      “ ഇടക്കു വരൂട്ടോ !” അമ്മ താണുകേണു പറയ്ണ്ട് . “ എന്ത് കാര്യത്തിന് ? “ - വയ്ക്കോല്‍കൂനയിലിരുന്ന് ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു.
അവര് റേഞ്ച് വിട്ടുപോയി എന്നുറപ്പ് വരുത്തിയിട്ട് ഞാന്‍ പതുക്കെ വീട്ടിലേക്ക് ചെന്നു . “എവട്യാര്‍ന്നൂടാ ?” അമ്മ . “ ഞാ‍ന്‍ കക്കൂസിലാര്‍ന്നു “ ഞാന്‍ വെറുതെ പറഞ്ഞു .
 “ ഹ ഹ , അവരും അതന്ന്യാ പറഞ്ഞേ !” അമ്മ .
“എന്തൂട്ട് ? “
“ നിങ്ങടെ  മോന്‍  സ്കൂളിലെത്ത്യാ കൂടുതലും കക്കൂസിലാ‍ന്ന് ! ”

....................... എനിക്ക് പെട്ടന്ന് പിന്നേം ‘പൂവാന്‍‘  മുട്ടി  !!

Thursday, March 4, 2010

ന്റെ കടിഞ്ഞൂല്‍ വിസാ യാത്ര !

തൃക്കൂരപ്പന്‍ സഹായിച്ച്  ഇങ്ങു ദുഫായില്‍ ജോലിതെണ്ടിക്കൊണ്ട് എനിക്കധികം നടക്കേണ്ടീവന്നില്ല.രണ്ടാമത്തെ ഇന്റര്‍വ്യുവില്‍ത്തന്നെ എനിക്ക് ‘ലോട്ടറിയടിച്ചു’. എന്റെ തടിമിടുക്കും ഗ്ലാമറും ( ‘വേണ്ടപ്പെട്ടവരുടെ റെക്കമെന്റേഷന്‍’ എന്നു ഈ കഴിവുകളെ ഇങ്ലീഷില്‍ വേണമെങ്കില്‍ വിളിക്കാം.) ലോക്കല്‍ അറബിയുടെ ഉടമസ്ഥതയിലുള്ള ഈ മഹത്തായ കമ്പനിയെ വല്ലാതെ ആകര്‍ഷിച്ചുവെന്നു തോന്നുന്നു. എങ്കിലും ‘വിസ’ എന്നു പറയുന്ന സങതി അടിച്ചു എന്നെ സ്ഥിരജോലികാരനാക്കാന്‍ എന്തോ മേനേജ്മെന്റിന് ഒരു പേടിയോ ആശങ്കയോ ഉള്ളതുപോലെ തോന്നി. എന്തു ചെയ്താലും ‘വിസ’ അടിക്കില്ല്യാന്നേയ് !  ഇനീപ്പോ , അറിഞ്ഞുകൊണ്ട് ‘അട്ടയെപിടിച്ച് മെത്തയില്‍കിടത്തണ്ടാ’ എന്ന പഴഞ്ചന്‍ ‘അറബിക് ‘ ചിന്തഗതികൊണ്ടാണോ ഇവര്‍ എന്നോടിങ്ങനെ പെരുമാറുന്നത് എന്നാര്‍ന്നൂ  എന്റെ സംശയം.


അതുകൊണ്ട് തന്നെ എന്റെ വിസിറ്റ് വിസാ കാലാവധിതീരാറവുമ്പോ കമ്പനി എന്നെ മറ്റൊരു വിസിറ്റ്വിസക്കായി  500 ദിര്‍ഹംസ്  ചിലവാക്കി  ‘കിഷ്’ എന്നറിയപ്പെടുന്ന ‘സുഖവാസം + വിസമാറല്‍ കേന്ദ്ര‘ത്തിലേക്ക് പറഞ്ഞുവിടും. വലിപ്പത്തില്‍ നമ്മടെ  മുകുന്ദപുരം താലൂക്കിന്റെ  വലിപ്പമുള്ളൂ ഈ ‘കിഷ്’ എന്നു പറയണ ദ്വീപിന് ! ഇറാന്റെ  ഭരണത്തിലുള്ള , പൂവാനും വരാനും വിസ എന്ന സാധനം ആവശ്യമില്ലാത്ത , ദിര്‍ഹംസ് കൊടുത്താല്‍ പതിനായിരക്കണക്കിനു ഉറുപ്പ്യേടെ ലോക്കല്‍ കറന്‍സി  ഒറ്റ നോട്ടായി കിട്ടുന്ന ,  ട്രാഫിക് സിഗ്നലുകള്‍ എന്ന സങ്ങതിയേ ഇല്ലാത്ത റോഡുകളുള്ള , നാട്ടൂകാരേക്കാള്‍ കൂടുതല്‍ ടൂറിസ്റ്റുകളും ഷോപ്പിങ് മാളുകളുമുള്ള ‘കിഷ്’ എന്ന അല്‍ഭുതദ്വീപ് . ഇതൊന്നും നമ്മടെ ‘വിനയന്‍‘ സാറ് അറിയണ്ടാ...’ അല്‍ഭുതദ്വീപ് - പാര്‍ട്ട് 2 ‘ അങേരു എടുത്തുകളയും., ഒന്നാം പാര്‍ട്ട് തന്നെ അവസാനിപ്പിക്കാന്‍ ആളു പെട്ടപാട് ആ പടത്തിന്റെ ക്ലൈമാക്സ് കണ്ടവര്‍ക്കറിയാം...പാവം !

                        അങ്ങനെയുള്ള ‘കിഷി ഐലാന്റില്‍ രണ്ട് തവണ ‘വിസ മാറി വരാ‍ാനുള്ള  സൌഭാഗ്യം അടിയനു കിട്ടി (ഈശ്വരാ!).  ‘ആ ദിവസങ്ങളില്‍’ ..‘ഒരു ജാതി‘ ടെന്‍ഷനാര്‍ന്നൂ..... റെന്റിനെടുത്ത ബൈക്കിന്റെ കണ്ടീഷനിലുള്ള കുഞ്ഞു ഫ്ലൈറ്റാണ് കിഷിലോട്ട് ഷട്ടില്‍ സര്‍വീസ് നടത്തുന്നത്  , ഇതു സേഫായി കിഷിലെത്തുമോ ? മുകളിലെങ്ങാനും വെച്ച് ‘ഓഫായിപ്പോകുമോ ?ഇനിയിപ്പോ  അവിടെയെത്തിയാലും ഇറങ്ങാന്‍ നേരം ബ്രേക്ക് കിട്ടൂമോ ?  എനിക്കു തിരിച്ചു വരാന്‍   വിസ കിട്ടുമോ ? ..ഇങ്ങനെ ഒരോ ചിന്തകളാ !
                         അങ്ങനെ , അവസാനം ശല്യം സഹിക്കാന്‍ വയ്യാതെ  പണ്ടാരമടങ്ങാനായിട്ട് , ഇവനു  എമ്പ്ലോയ്മെന്റ് വിസ കൊടുത്തുകളയാം ‘ എന്നു കമ്പനി തിരുമാനിച്ചു . വീണ്ടൂമൊരു കിഷ്’ യാത്രക്ക് ഞാന്‍ ടെന്‍ഷനോടെ  തയ്യാറെടുത്തു. അപ്പോഴാണ്, മറ്റൊരു ഗുഡ്-ന്യൂസ്..  ഇത്തവണ ഖത്തറിലെ ദോഹയിലേക്കാണ് വിസമാറല്‍’ ചടങ്ങിനായി പോകേണ്ടത് . അതും ഖത്തര്‍ എയര്‍വേയ്സിന്റെ കിടിലന്‍ ബൊയിങ്ങ് ഫ്ലൈറ്റില്‍..അടിപൊളി ! ഹോ..ഏറ്റവുമടുത്ത ബാറ് പൊളിക്കാന്‍പോണെന്ന ദുഖവാര്‍ത്തക്ക് പിന്നാലെ ആ സ്ഥാനത്ത് ബിവറേജ് കോര്‍പ്പറേഷന്റെ ‘മാവേലി സ്റ്റൊര്‍’ വരാന്‍ പോണേന്ന വാര്‍ത്ത കേട്ടപോലെ !
 പി.ആര്‍.ഓ. അറബിയുടെ തിരക്കഥ പ്രകാരം  പരിപാടി ഇത്രയേയുള്ളൂ‍...രാവിലെ ഖത്തര്‍ എയര്‍വേയ്സില്‍ ദോഹക്ക് പോകുന്നു , എയര്‍പോര്‍ട്ടിലിറങ്ങുന്നു, അവിടെയിരിക്കുന്നു, നെക്സ്റ്റ് അവൈലബിള്‍ ഫ്ലൈറ്റില്‍ തിരിച്ചു ദുബായിലേക്ക് തെറിക്കുന്നു...ഇവിടെ എയര്‍പോര്‍ട്ടീല്‍ എന്നെ കാത്ത് എനിക്കുള്ള വിസ ഇരിപ്പുണ്ടാവും... സിമ്പിള്‍.  അങ്ങനെ രാവിലെത്തന്നെ ദുബായി ടെര്‍മിനല്‍ 1ല്‍ എത്തി ,  കമ്പനി കൊടുക്കുമെന്നുള്ളതുകൊണ്ട് മാത്രം 17 ദിര്‍ഹംസിന്റെ ഒരു ‘കയ്ക്കണ ‘ കാപ്പി കുടിച്ചു , ഒന്നും കൊടുക്കണ്ടാ എന്ന കാരണം ഫ്ലൈറ്റീന്ന് നല്ല ഫുഡും കഴിച്ചു.. പിന്നെ  ഫ്ലൈറ്റ് കേറി അരമണിക്കൂറ് കൊണ്ട് ദോഹയെത്തി,  അവിടെ ഇരിപ്പു തുടങ്ങി. കാരണം , ബുക്കും പേപ്പറുമില്ലാതെ എയര്‍പോര്‍ട്ടീന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റില്ല്യ,.അങ്ങനെ , വേറെ വഴിയൊന്നുമില്ലാത്തകൊണ്ട് , അവടെത്തന്നെ കുത്തിയിരുന്നു .                      
 തിരിച്ചു ദുബായിലോട്ടുള്ള വണ്ടി കിട്ടീയതു വൈകീട്ടാണ് . ഫ്ലൈറ്റ് ലാന്റ് ചെയ്തതും  ഓടിയിറങ്ങി എമിഗ്രേഷന്റേയും , കണ്ണ് മൂക്ക് ടെസ്റ്റിനു ശേഷം ‘എന്റെ വിസ’ വാങ്ങാനയി കളക്ഷന്‍ കൌണ്ടറിലെത്തി , ‘ ഒരു വിസ കിട്ടാന്‍ണ്ടാര്‍ന്നൂലോ “ എന്നു കൂളായി പറഞ്ഞു., അവിടെ നില്‍പ്പുണ്ടായിരുന്ന വെളുത്ത അറബിപ്പെണ്ണൂം ഒരു ചെക്കനും എന്തോ പറഞ്ഞ് ഒന്ന് ആക്കിച്ചിരിച്ചു. ‘ഹും , ഹു കെയേഴ്സ് ?’ ഞാനൊന്നും മൈന്റെ ചെയ്തില്ല , പാസ്പോറ്ട്ട് കൊടുത്തു , എന്റെ വിസ എടുക്കാനായിട്ട്. പക്ഷേ , അവിടെ കിട്ടിയിട്ടുള്ള വിസകളുടെ കെട്ട് നോക്കിയിട്ട്  ആ ഗെഡി പറയ്യാ ..” നൊ വിസാ ഫോര്‍ യൂ ഹിയര്‍ !” . ആകെ തളര്‍ന്നു പോയ എന്നോട് ലവന്‍ പറഞ്ഞ്ഞൂ അവിടെയെവടെയെങ്കിലും പോയിരിക്ക്യാന്‍ , കുറച്ചു കഴിഞ്ഞ് നോക്കാം...കിട്ട്യ്യാ കിട്ടി..അത്രന്നെ !
                                              ഓഫീസിലെ പി.ആര്‍.ഓ. പുല്ലനെ വിളിച്ചിട്ട് കിട്ടണില്ല. അങ്ങനെ ആറാട്ട്പുഴപൂരത്തിന് തേവരുടെ വരവും കാത്ത് പൂരപ്പാ‍ടത്തിരിക്കുമ്പോലെ ഞാന്‍ എന്റെ വിസയെയും കാത്ത്  അവിടെത്തന്നെ ഇരിപ്പായി. എനിക്കു ശേഷം പലരും വന്നു , അവരുടെ വിസയും കൊണ്ട് പോയി , എന്റെ മാത്രം , ‘വിസ’ പോയിട്ട് ഒരു ‘വി’ പോലും വന്നില്ല. രാത്രിയായപ്പൊ , ഒരാള്‍ വന്ന് എന്നെപ്പോലെ അവിടെ ഇരിപ്പുണ്ടായിരുന്ന ചിലരോട് ആളുടെ കൂടെ വരിയായി’ ചെല്ലാന്‍ പറഞ്ഞു . എല്ലാരേയുംകൂടി ഒരു കൌണ്ടറിലെത്തിച്ചു , എന്തോ ഭാഗ്യത്തിനാണ് എനിക്ക് ബോസിനെ വിളിക്കാന്‍ തോന്നിയത് . ‘ആ വരി പിശകാ മോനേ , നീ സ്കൂട്ടായിക്കോ “ എന്നാണ് ആള്‍ പറഞ്ഞത്. വിസയില്ലാതെ ഇരിക്കുന്നവന്മാരെ തിരിച്ചു കയറ്റിവിടല്‍ ചടങ്ങായിരുന്നൂ അത് ! കിട്ടാവുന്ന സ്പീഡില്‍ അവിടന്നു തെറിച്ച ഞാന്‍ പിന്നെ അവിടെ സ്ഥലങ്ങള്‍ മാറിയിരുന്നും , ചെക്കിങ്ങിന് ആള്‍ വരുമ്പോള്‍ ബാത്രൂമില്‍ കയറിയും  ‘ട്രന്‍സിറ്റ് ‘ ഏരിയായില്‍ ഒരു കടപോലും ഇല്ലാത്തതിനാല്‍ ചില്ലറപൈസ ഇടുമ്പോ ചൊക്ലേറ്റ് മാത്രം വരുന്ന ഓടോമാറ്റിക് മെഷീനില്‍നിന്നും ‘ഫുഡും’ കഴിച്ച്  ആ രാത്രി അങ്ങ് അഡ്ജസ്റ്റ് ചെയ്തു.  ഇതിനെല്ലാം കാരണക്കാരനയ എന്റെ പ്രിയപ്പെട്ട പ്.ആര്‍.ഓ.ക്കും കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാനും മറന്നില്ല !
                                                          പിറ്റേന്ന് രാവിലെ വീണ്ടൂം വിളിച്ചപ്പോ , കുറച്ച് ടെന്‍ഷനോടെ  ചുള്ളന്‍ പറയാ , “ ഓ , ഐ ഫോര്‍ഗോട്ട് മൈ ഫ്രണ്ട്  ‘ എന്ന് . “ ഇറ്റ്സ് ആള്‍ റൈറ്റ് സാര്‍ , നായിന്റെ മോനെ’ എന്നും പറഞ്ഞ്  ഞാന്‍  പെട്ടന്ന് വിസായിടാന്‍ ലവനോട് അഭ്യര്‍ഥിച്ചു. കുറേ സമയത്തിനു ശേഷം കമ്പനിയിലെ ഡ്രൈവര്‍ രഞ്ജിത്ത് വിളിച്ചു പറഞ്ഞു , ‘ ഗഡീ , സങ്ങതി ഇട്ട്ണ്ട് ട്ടാ!” .     അങ്ങനെ  ഉച്ചയോട് കൂടി  വിസായും വാങ്ങി  ക്ലിയറന്‍സും കഴിഞ്ഞ് , ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയേപ്പോലെ , എമ്പ്ലോയ്മെന്റ് വിസായുമായി അവസാനം ഞാന്‍ പുറത്തിറങ്ങി , ഡ്യൂട്ട്ഫ്രീയില്‍ നിന്നും വാങ്ങിയ  റൂമിലെ ചാത്തന്മാര്‍ക്കുള്ള ‘വഴിപാടു‘മായി.

പുറത്ത് വണ്ടിയുമായി കാത്തു നിന്ന ലവനോട് ഒരു വാക്കും മിണ്ടാതെ ഞാന്‍ നേരെ വണ്ടീക്കകത്ത് കേറിയിരുന്നു . അപ്പോ അവന്റെ വക ചോദ്യം , “ എന്തൂട്ട ഗഡ്യേ , ഖത്തര്‍ വരെ പോയതിന്  ഒരു ജാതി റോള് ? “ ...സത്യായിട്ടൂം ഞാന്‍ ഒന്നും മിണ്ടീല്ല്യ....ഒരു  തെറിവാക്ക് പോലും ! 
                                                        -----------------------------------------------------------
                                       

Thursday, February 25, 2010

സച്ചിനെതിരെയും സുകുമാരന്‍ !


“ എന്നോട് വേണ്ടാ , ഈ അഹങ്കാരത്തിന്റെ ഇന്നിങ്ങ്സ് “ - 
സുകുമാരന്‍ അന്തിക്കാട്  ( ‘സാംസ്കാരിക നായകന്‍ & ബുദ്ധിജീവി ‘ ..രണ്ടും ! )
---------------------------------------------------------------------------------------------------

‘സൂപ്പര്‍സ്റ്റാറുകള്‍‘ എന്നു ബുദ്ധിയും വിവേകവുമില്ലാത്ത  ജനങ്ങള്‍ വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി എന്ന രണ്ട് ‘മനുഷ്യരെ’ ഞാന്‍  എന്റെ വാക്സാമര്‍ഥ്യം കൊണ്ട്  നിഷ്പ്രഭമാക്കിയ കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ! അപ്പോഴാണ്   ‘സച്ചിന്‍’ എന്ന മറ്റൊരു  പയ്യന്‍ എന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്. ഇന്നലെ അവന്‍ ക്രിക്കറ്റ് എന്നു പറയുന്ന , മുതലാളിത്തത്തിന്റെ കളിയില്‍ 200 റണ്‍സ്  അടിച്ചിരിക്കുന്നുവത്രേ! ഇത് എനിക്കു നേരെയുള്ള ഒരു കായികവും സാംസ്കാരികവുമായ ഒരു ആക്രമണമായേ എനിക്ക് വീക്ഷിക്കന്‍ കഴിയൂ! ഈ പയ്യന്‍ എന്തിനു ഈ നടന്മാരുടെ പക്ഷം പിടിച്ചു എന്നോടെതിര്‍ക്കാന്‍ വരുന്നൂ , എന്നാണ് എനിക്കു മനസ്സിലാകാത്തത് !  എന്നെപ്പോലൊരു ബുദ്ധിജീവിയെ എതിര്‍ക്കാനുള്ള അറിവും , സാഹിത്യവും ഈ ചെക്കനുണ്ടോ ? എന്നെപ്പറ്റി ഇവനെന്തറിയാം ? നാല്‍പ്പതോളം മഹത്തായ പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട് . പക്ഷേ , പുരസ്കാരങ്ങളും മറ്റും എനിക്ക് താല്പര്യമില്ല. , അതുകൊണ്ടാവാം , ഇതൊന്നും ഒരുത്തനും വായിക്കാതേയും അറിയാതേയും പോയത്.  എന്റെ ഈ പുസ്തകങ്ങള്‍ ഇല്ലയിരുന്നുവെങ്കില്‍ ഈ നാടിന്റേയും സമൂഹത്തിന്റേയും ഗതിയെന്താകുമായിരുന്നൂ , എന്നാലോചിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകുന്നു .
                                       ഹും..ഇന്നലെ കളി കഴിഞ്ഞുള്ള ഇടവേളയില്‍ അവന്‍ എന്നെ വിളിച്ചിരിക്കുന്നു., എന്നിട്ട് മലയാളമല്ലാത്ത ഏതോ ഒരു ഭാഷയില്‍ എന്നെ അപമാനിക്കുന്ന രീതിയില്‍ , എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു. ഇതു ‘തിലകന്‍’ വിഷയത്തില്‍ എന്നെപ്പോലൊരു ഭയങ്കരന്‍ ഇടപെട്ടതിന്റെ ഒരു പ്രതികാരമെന്നാണ് ഞാന്‍ വീക്ഷിക്കുന്നത്. ലാലിനേയും മമ്മൂട്ടിയേയ്യും പോലെ സച്ചിനേയും തിലകന്റെ സാന്നിദ്ധ്യം ഭയപ്പെടുത്തിയിരുന്നൂ..എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് .
                               ഈ പയ്യനു ധൈര്യമുണ്ടെങ്കില്‍ എന്റെ വീടിന്റെ കോലായിലോ വടക്കേപറമ്പിലോ വരട്ടേ , എന്നെ നേരിടാനുള്ള മനസ്സാനിദ്ധ്യവും വിവേകവും  നേടിയതിന്ശേഷം.
 ഇവനൊറു പേടിച്ചുതൂറിയാണെന്ന് എനിക്കറിയാം. അല്ലെങ്കില്‍ എതിനാണ് ഈ ചെറിയ പേരക്കാ വലിപ്പമുള്ള  പന്തുകളെ നേരിടാ‍ന്‍ ഒരു ഹെല്‍മറ്റും  കയ്യിലും കാലില്‍ വെച്ചുകെട്ടൂമായി ഇറങ്ങിപ്പുറപ്പെടുന്നത് ?ഒരു വലിയ കടല്‍ ഇളകിവന്നാലും എന്റെ അറിവും കഴിവും പിന്നെ പൊന്നുപോലത്തെ എന്റെ നാക്കും കൊണ്ട് ഞാന്‍ നേരിടും , അതിനുള്ള തന്റേടം എനിക്കുണ്ട്. സംശയമുണ്ടെങ്കില്‍ ഒരു മഹാസാഗരം തന്നെ വരട്ടേ എന്റെ വീട്ടുമുറ്റത്തേക്ക് .
                                 അതിഥികളോട് പെരുമാറാനുള്ള മര്യാദയും വിനയവും ഉണ്ടോ ഈ ചെക്കന് ? ഇന്നലെത്തന്നെ , നിങ്ങള്‍ നോക്കൂ , നമ്മുടെ നാട്ടിലേക്ക്,  ഒരുകാലത്ത് തൊഴിലാളികളും കറുത്തവര്‍ഗ്ഗക്കാരും  അടിച്ചമര്‍ത്തപ്പെട്ട  ദക്ഷിണാഫ്രിക്കയില്‍നിന്നും  വന്ന ഒരു പറ്റം ചെറുപ്പക്കാരെ ഒരു ദയ-ദാക്ഷീണ്യവുമില്ലതെയല്ലേ ഈ അഹങ്കാരിപ്പയ്യനും സംഘവും ചേര്‍ന്ന് പരാജയപ്പെടുത്തി അപമാനിച്ചത് ? ഈ വിജയം മുതലാളിത്തവും ക്യാപിറ്റലിസവും ചേര്‍ന്ന് സോഷ്യലിസത്തിന് നേരെ നടത്തിയ ഒരാക്രമണമാണ്. എന്നിട്ട് ഇതഘോഷിക്കുന്നു , ചില ബുദ്ധിയില്ലാത്ത ക്രിക്കറ്റ്ഭ്രാന്തന്മാര്‍ .  ലാലിനോടും മമ്മൂട്ടിയോടും  പറഞ്ഞതുപോലെ ഈ ക്രിക്കറ്റ്കളി ഈ വര്‍ഷത്തോടെ നിര്‍ത്താന്‍  ഞാനിതാ സച്ചിനോട് ആഞ്ജാപിക്കുന്നു !
                            ഇത്തിരി കടുപ്പമാണെങ്കിലും എനിക്കിതു ചെയ്യാതെ വയ്യാ, കാരണം ഈ സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിയ്കാണല്ലോ! എന്നാലും നിങ്ങള്‍ ഭയത്തിന്റെയും അനിശ്ചിതാവസ്ഥയുടേയും  അന്ധകാരത്തില്‍ ഒറ്റപ്പെടുമോയെന്ന് ആശങ്കപ്പെടേണ്ടതില്ല.കാരണം ഞാന്‍ തിരുമാനിച്ചുറപ്പിച്ച് ഇറങ്ങിക്കഴിഞ്ഞു...ഈ സമൂഹത്തെ ശുദ്ദീകരിച്ചിട്ടേ എനിക്കിനി വിശ്രമമുള്ളൂ. കയ്യില്‍ കാശുള്ളവരെ എനിക്കു വെറുപ്പാണ്..അറപ്പാണ് . അതിനി ലാലായാലും ,മമ്മൂട്ടിയായാലും , ഈ ‘കൊച്ചന്‍’ സച്ചിനായാലും ...ഇവരൊന്നും എനിക്ക് ഒരു ഇരയേയല്ല ! ഞാനാണ് ഈ സമൂഹത്തിലെ എല്ല പ്രശ്നങ്ങളും പരിഹരിക്കുന്ന പുലി. എനിക്കു പിടിക്കാത്ത ഒരുത്തനേയും ഞാന്‍ വെറുതെ വിടില്ല.  എനിക്കു തോന്നിയതൊക്കെ ഞാന്‍ എഴുതും,  വായില്‍ തോന്നിയതൊക്കെ പറയും , എനിക്കതിനുള്ള അവകാശമുണ്ട്, ..കാരണം ഞാന്‍ നാല്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ,  7500 വേദികളില്  ഞാന്‍ പ്രസംഗിച്ചിട്ടുണ്ട് .  ഞാന്‍ പറയുന്നത് സമ്മതിക്കാന്‍ മനസ്സില്ലത്തവര്‍ക്ക് ഈ സമൂഹം വിട്ട് പുറത്ത് പോകാവുന്നതാണ് , കാരണം ഞാനാണിവിടുത്തെ സമൂഹ്യ-സാംസ്കാരിക നായകന്‍ !

( ഈ എഴുതിയതിന്റെ  കാശ് എത്രയാണെന്നുവെച്ചാ , എന്റെ വീട്ടിലേക്ക് മണിഓര്‍ഡറായി അയച്ചാല്‍ മതി , ഞാന്‍ നേരിട്ട് വാങ്ങുന്നത് നിര്‍ത്തി. .  കാരണം , ചില  കാപാലികര്‍ പറയുന്നൂ , ഞാന്‍ കൂലിക്ക് പ്രസംഗിക്കാന്‍ പോകുന്നവനാണെന്ന് ..  ദ്രോഹികള്‍ ! )

                   
           

Sunday, February 21, 2010

“ ദേ കെടക്കണൂ ! “

ത്രിക്കൂരിലെ  മറ്റൊരു വ്യക്തിത്വത്തെക്കൂടി നോം പരിചയപ്പെടുത്തിക്കോട്ടേ?....ഇണ്ട്രൊഡ്യൂസിങ്ങ്....മിസ്റ്റര്‍ ശ്രീജിത്, ഹും...വെറും ശ്രീജിത്തല്ലാ,,..’മൊയലന്‍ ‘ ശ്രീജിത്ത്.! ‘മൊയലന്‍’ മെഡിക്കത്സിലേയും , ‘ആമയും മുയലു’മിലേയും അതെ ‘മുയല്‍’. പക്ഷേ, ഈ ഗെഡിക്കെങ്ങനെ ഈ പേര്‍ വന്നൂന്ന് ഗൂഗിളിലും യാഹൂവിലും 'ബിങ്ങി’ലും വരെ തപ്പി നോക്കിയിട്ടും പിടികിട്ടിയില്ല. നല്ല ഉയരവും , അതിനൊത്ത തൂക്കവും ഭീമന്‍ രഘു മുടി ‘സ്പൈക്’ ചെയ്യിച്ച പോലെയുള്ള ഹെയര്‍ സ്റ്റൈലും , എല്ലം കൂടി ഒരു ‘കിടു’ ഡാവ്. പക്ഷേ, സ്വഭാവം  കൊണ്ടും ‘ബുദ്ധിശക്തി’ കൊണ്ടും ചിലപ്പോള്‍ ചുള്ളന്‍  ഒരു കൊച്ചു കുട്ടിയെപ്പോലെയാവും....ആയിട്ടുണ്ട് , പലവട്ടം !
              വീട്ടുകാര്  തൃശൂര്  നല്ല പേരുള്ള ഒരു സ്കൂളില് കൊണ്ട് ചേര്‍ത്തെങ്കിലും, സ്കൂളിന്റെ ‘നല്ല’- പേര് പോയെങ്കിലും നമ്മുടെ മൊയലന് ‘ഒന്നും ‘ സംഭവിച്ചില്ല്യ...തൃക്കൂരുകാരുടെ ഭാഗ്യം. ഹോം ഗ്രൌണ്ട് വിട്ട് പൂവാന്‍ ഗെഡിക്ക് തീരെ താല്പര്യമില്ലായിരുന്നു...എന്ത് ചെയ്യാം..വീട്ടില്  സൌര്യം കിട്ടണ്ടേ ? അങ്ങനെ , വീട്ടുകാര്‍ക്ക് വേണ്ടി , വലിയ ചൊറ്റുപാത്രവുമായി ‘ മൊയലന്‍ ഡെയിലി തൃശൂര്‍ക്ക് പൂവാന്‍ തുടങ്ങി....ഉന്നതവിദ്യാഭ്യാസം നേടാന്‍. പക്ഷേ, നേടിയതു മുഴുവനും മാഷുമാരുടേയും പിളേരുടേയും തല്ലും , ഭീഷണികളും മാത്രം !
ഓരോ അധ്യായനവര്‍ഷത്തിലും അവനെ മിസ്’ ചെയ്യുന്നത് സഹിക്കാന്‍ വയ്യത്ത അധ്യാപകര്‍ നെ തന്റെ ക്ലാസ്സില്‍ രണ്ടു വര്‍ഷമെങ്കിലും ഇരുത്തിയേ ചുള്ളനെ  അടുത്ത ക്ലാസിലേക്ക് കയറ്റി വിടാറുള്ളൂ! ഗുട്ടന്‍സ് പിടികിട്ടിയ ചുള്ളന്‍ ഒരു ദിവസം ക്ലാസ് മാഷോട്  ബ്ലാക്-ബോര്‍ഡിന്റെ അടുത്തേക്ക്  മാറ്റി നിര്‍ത്തിയിട്ട്  പറഞ്ഞു..” ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുത് !”  . അതേറ്റു ,...  മൊയലന് ‘വീടിന് തൊട്ടടുത്തുള്ള’ പഞ്ചായത്ത് വക ഹൈസ്കൂളിലേക്ക്   സ്ഥലമാറ്റം കിട്ടി !!

ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റിലായിരുന്നു, അവന്റെ ശ്രദ്ധ് മുഴുവനും. തൃക്കുരില്‍ ക്രിക്കറ്റിന്റെ സമഗ്രവികസനത്തിനായി അദ്ദേഹം ബാറ്റുകളും ബോളുകളും വാങ്ങിക്കൂട്ടി , വീടിന്റെ വേലിയില്‍ നിന്നും നല്ല ഷേപ്പിലുള്ള കുറ്റികള്‍ ഊരിയെടുത്ത് വിക്കറ്റുകളുണ്ടാക്കി, ( കുറ്റികള്‍ എല്ലാം ഊരിതീര്‍ന്നപ്പോള്‍ , വീടിന്റെ ചുറ്റും ‘മാറാല’ കൊണ്ട് വേലി കെട്ടീയപോലെയായി! ) എല്ല അവധിദിവസങ്ങളീലും നട്ടിലെ ഞനടക്കമുള്ള ക്രിക്കറ്റ്പ്രേമികളെ കൂട്ടി രാവിലെ ആറര മുതല്‍ ക്രിക്കറ്റ് മാച്ചുകള്‍ ആരംഭിച്ചു. എല്ലാം ആളു തന്നെ സംഘടിപ്പിച്ചോളും , ഒറ്റ ഉറപ്പിന്മേല്‍ , ചുള്ളന് ബോളിങ്ങും , ബാറ്റിങ്ങും കൊടുക്കണം..അതു മസ്റ്റ് ! മാത്രല്ലാ, ആളുടെ ബോളിങ്ങില് ബൌണ്ടറി അടിക്കാനും പാടില്ല്യ.....സഹിക്കില്ല്യ അത് ! ഒരിക്കല്‍ ഗെഡീടെ ഒരു ഓവറില്‍ അടുപ്പിച്ച് രണ്ട് ഫോറുകളടിച്ചശേഷം ഒരു സിങ്ങ്ങിളെടുത്ത്  ബോളിങ്ങ് എന്റില്‍ നെഞ്  വിരിച്ച് നില്‍ക്കായിരുന്ന നിഷാദിനോട്  ചുള്ളന്‍ പറയാ..” സിബീ‍ല് ( സ്റ്റേഷനികടേടെ പേരാ ) ഞാന്‍ കടം പറഞ്ഞിട്ടാ ഈ ബോള് വാങ്ങീത്...ന്നിട്ട് ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ..!” . ചുള്ളന്റെ അടുത്ത ഓവര്‍ ‘മൈഡന്‍’ ആയിരുന്നൂ....ബാറ്റ്സ്മാന്‍ നിഷാദ് തന്നെ !
ഒരിക്കല്‍ ഇന്ത്യ -പാകിസ്റ്റാന്‍ വണ്‍-ഡേ മാച് ലൈവ് കാണായിരുന്നു നമ്മുടെ പുലി. , കൂടെ അടുത്ത വീടുകളിലെ ചില ക്രിക്കറ്റ്പ്രേമികളും. അവനവന്റെ വീട്ടിലിരുന്ന് കാണാമെന്നുവച്ചാല്‍ ഗെഡി സമ്മതിക്കണ്ടേ ? ...”മ്മക്ക് എന്റെ വീട്ടില് കാണാടക്ക്യേ...എല്ലാര്‍ക്കും കൂടി ഒരുമിച്ച് കാ‍ണാം, ഒരു ജാതി ഐമല്ലേ ?” എന്നും പറഞ്ഞ് .  അങ്ങനെ എല്ലാരും കൂടി ആകെ ത്രില്ലില് കളി കണ്ടോണ്ടീരിക്കുന്നു....റ്റീവീല്  രവിശാസ്ത്രി കമന്ററി തകര്‍ക്കുന്നു.
ആ മുഹൂര്‍ത്തത്തിലാണ് നമ്മുടെ പുലിയുടെ മാതാശ്രീ “ ഡാ മോനെ , പോയി കുറച്ച് കോഴിമുട്ട വാങ്ങീട്ട് വാടാ !” എന്ന അഭ്യര്‍ഥനയുമായി എത്തീത്.
‘ സച്ചിന്‍ തൊണ്ണൂറടിച്ച്  നില്‍ക്കുമ്പഴാ അമ്മെടെ ഒരു കോഴിമുട്ട !.പോ  അവിടുന്ന്!”  ചുള്ളന്‍ ചൂടായി.
“ പെറ്റതള്ളയേക്കാളും വലുത് അവന് ആ ബോംബേക്കാരനാ ! , നിന്നെകൊണ്ട് കുടുമ്മത്ത് എന്തെങ്കിലും ഉപകാരണ്ടോടാ?” എന്ന സ്ഥിരം ഡയലോഗുകള് അമ്മ പ്രയോഗിച്ചു .
അതിനുശേഷം  , സെന്റിയും ഭീഷണിയും മിക്സ് ചെയ്ത് പെറ്റതള്ള  വീണ്ടൂം  ഡയലോഗുകള്‍ തുടര്‍ന്നു.  സൊര്യക്കേട് സഹിക്കാതെ അവസാനം ‘ ഹോ തൊയിരക്കേട് , എന്നാ വേഗം സഞ്ചിയും പൈസയും എട് , പണ്ടാരടങ്ങാന്‍!” എന്നും പറഞ്ഞ് മൊയലന്‍ പുറപ്പെട്ടു.
കഷ്ടകാലത്തിന്  നമ്മടെ പുലി കടയീന്ന്  എത്താന്‍  കുറച്ചു വൈകി , പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത്  സംഭവിച്ചു കഴിഞ്ഞിരുന്നു...സചിന്‍ സെഞ്ച്വറി അടിച്ചു കഴിഞ്ഞിരിക്കുന്നു. ദേഷ്യം വന്ന്  ഫുള്‍ കണ്ട്രോളും പോയ ചുള്ളന്‍ കോഴുമുട്ട നിറച്ച സഞ്ചിയെടുത്ത് ഒറ്റയേറായിരുന്നു...തറയിലോട്ട്...“ ..ദേ കെടക്കണൂ നിങ്ങടെ  മൊട്ട !!!!” .
അമ്മയും , റ്റീവീ കണ്ടുകൊണ്ട്രുന്ന ക്രിക്കറ്റ്പ്രേമികളും , എന്നുവേണ്ടാ ,  കമന്ററി പറഞ്ഞിരുന്ന രവിശാസ്ത്രി വരെ ഞെട്ടി.......പക്ഷേ താഴെ വീണ കോഴിമുട്ടകള്‍ മാത്രം ഞെട്ടിയില്ലാ !!!

Thursday, February 11, 2010

ജയാ ബേക്കറി ആന്റ് മീ !

ജയ ബേക്കറി , എം.ഒ. റോഡ്, തൃശ്ശൂര്‍....ഈ സ്ഥലമറിയാത്തവരായി  ആരെങ്കിലും ഉണ്ടാവുകുമോ ? തൃശ്ശൂരുകാരോടാണ് ചോദ്യം ....’ഇല്ല്യാ’ എന്നാവും മിക്കവാറും പേരുടെ ഉത്തരം. എന്നാല്‍ ,അറിയാത്തവര്‍ക്ക് ഇനി പറയണ കാര്യങ്ങള്‍ ഒന്നും തന്നെ ബാധകമല്ല...എന്താന്ന്വച്ചാല് , ഞാന്‍ ‘ജയ’ ബേക്കറിയെ ഒന്നു ‘പുകഴ്ത്താന്‍ ‘ പൂവാ ! ബികോസ് ,  എന്നെ സംബന്ധിച്ച് ഇതെനിക്കൊരു ‘ലാന്റ്മാര്‍ക്ക് കൂടിയായിരുന്നു....കുട്ടികാലത്ത് ,അച്ചന്റേയും അമ്മയുടേയും കൂടെ വല്ലപ്പോഴും തൃശ്ശൂര്‍ മെട്രോയില്‍ നടക്കാനിറങ്ങുമ്പോ ‘ രാധാക്രിഷ്ണാ ഹോട്ടല്‍ ഇവിടെയെവിടെയോ ആണ് ട്ടാ” എന്ന് എന്റെ വയറിനെ അലേര്‍ട്ട് ചെയ്തിരുന്നത്. അതോട് കൂടി , നടത്തം പതുക്കെയാവുക , ശക്തമായ വിശപ്പും ദാഹവും പെട്ടന്ന് വന്നതായി അഭിനയിക്ക്യ , നടക്കുമ്പോ അമ്മേടെ കയ്യ് പിടിച്ച് പിന്നിലേക്ക് വലിക്ക്യ, എന്നീ ലക്ഷണങ്ങള്‍ ഞാന്‍ കാണിച്ചു തുടങ്ങും.  ‘ ഇക്ക് മത്യായീ’  എന്നു പറയും വരെ മസാലദോശ തിന്നാല്‍ മാത്രം ഭേദമാകുന്ന ഒരു പ്രത്യേകതരം അസുഖം.!
                          പിന്നെ  തന്നത്താന്‍ ബസ്സില്‍ക്കേറി , സ്കൂളില്‍ പോയിത്തുടങ്ങിയപ്പോ ‘ സ്കൂള് വിട്ടാ നേരെ ‘ജയാ ബേക്കറീടെ അവടക്ക് വരാ‍...അവടെ നമ്മടെ തൃക്കൂര് ബസ്സ് വരും ..മനസ്സിലായാ? “ എന്നു പറഞ്ഞ്  ധൈര്യം തന്ന അച്ഛനാണ് ആദ്യം എനിക്കു ജയബേക്കറിയുടെ ലൊക്കേഷന്റെ പ്രാധാന്യം  പഠിപ്പിച്ചത് . അന്നു തൃക്കൂര് റൂട്ടിലോടുന്ന ബസ്സുകളുടെ മുഴുവന്‍ നിറം ചുവപ്പായിരുന്നു .       ( തെറ്റിദ്ദരിക്കരുത്...ഇത് നിങ്ങളുദ്ദേശിക്കണ ‘മറ്റേ’ പാര്‍ട്ടീടെ ചുവപ്പല്ലാ...’നോര്‍മല്‍’ ചുവപ്പാ ! )  . അപ്പൊപ്പിന്നെ , “ മുന്‍സിപ്പല്‍ സ്റ്റാന്റില് ജയ ബേക്കറീടെ മുന്നില്‍ നില്‍ക്കണ ചോപ്പ് ’ ബസ്സ് നമ്മടോടക്ക് പോണത്’“ എന്നായിരുന്നു എന്റെ ഒരു ഐഡിയ....വാട്ട് ഏന്‍ ഐഡിയാ !
                  ഒരിക്കല്‍ കുട്ടിക്കാലത്ത് , രാധാക്രിഷ്ണാ ഹോട്ടലിലെ മസാലദോശക്കുവേണ്ടിയുള്ള എന്റെ ‘ അഭിനയവും ക്ഷീണവും തളര്‍ച്ചയും ‘ , അതിന്റെ  ‘ ചികിത്സയും’ കഴിഞ്ഞ ശേഷം ഞാനും അച്ഛനും അമ്മേം അനിയത്തിയും കൂടി തൃക്കൂര്‍ക്ക് റിടേണ്‍ പൂവാന്‍ വേണ്ടി മുന്‍സിപല്‍ സ്റ്റാന്റിലെത്തി. നേരത്തെ ഹോട്ടലില്‍ ഭക്ഷണശേഷം കാഷ്യറുടെ മുന്നില് വച്ചിരുന്ന മധുരമുള്ള  ജീരകമണി എടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ വച്ചിരുന്നത് കുറേശ്ശെ എടുത്ത്  ചൂയിങ്ഗം പോലെ കഴിച്ചാണ് എന്റെ നടപ്പ്.  പക്ഷേ, ലാസ്റ്റത്തെ ഒരു പീസ് എടുക്കാന്‍ പറ്റണില്ലാ....നാശം.., പോക്കറ്റില്‍ സ്റ്റക്കായീ..ഞാന്‍ പതുക്കെ ഫുട്പാത്തില്‍  ‘ഡബിള്‍ സിഗ്നലുമിട്ട് ‘ അതു സൂക്ഷമതയോടെ എടുത്ത് വായിലോട്ടിട്ടപ്പോഴാണ് ഞെട്ടീക്കുന്ന സത്യം തിരിച്ചറിഞ്ഞത്....വീട്ടുകാര്‍ മൂന്നുപേരും മിസ്സിങ്! മുന്‍സിപ്പല്‍ സ്റ്റാന്റിലെ തിരക്കില്‍ നോം ഒറ്റക്ക് ! എന്റെ  ഓര്‍മ്മയില്‍ തലയില്‍ നിന്നും ‘ ഭയപ്പാടോടുകൂടി ഒരു കിളി ‘ ജീവിതത്തില്  ആദ്യമായി പറന്നു പോയത് അന്നായിരുന്നു ! ഒരു ജീരകമണി കാരണം ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നു! ശോ , എന്തൊരു അബദ്ധം....സങ്ങതി പോക്കറ്റിലിട്ടതാ കൊഴപ്പായത്...കയ്യില്‍തന്നെ ചുരുട്ടിപ്പിടിച്ചാ മത്യാര്‍ന്നു ! 

ആദ്യത്തെ ഒരു പകപ്പ് മാറിയപ്പോ,  മിണ്ടാട്ടം മുട്ടിപ്പോയ ഞാന്‍  ന്യൂട്രലില്‍ നിന്നും പതുക്കെ ഫസ്റ്റ് ഗിയറിലോട്ട് മാറ്റി  പതുക്കെ ഒരു നിലവിളി  ആരംഭിച്ചു....,  ‘ അമ്മേ..” എന്ന ‘നോട്ടോടു കൂടി.    
ഒരു രക്ഷയുമില്ല്യ, ഒരാളും മൈന്റ് ചെയ്യണില്ലാ...നിലവിളീടെ ശബ്ദം കൂടിയപ്പോ , സ്റ്റാന്റിലെ സ്ഥിരം കുറ്റികളായ ചില പിച്ചക്കാര്‍ മാത്രം “ ഇതേതാടാ മെമ്പര്‍ഷിപ്പില്ലാത്ത ഒരു അനധികൃത യാചകന്‍ ? “ എന്ന റോളില് എന്നെ നോക്കി . പേടി കാരണം , ഞാന്‍ അതൊന്നും മൈന്റ് ചെയ്യാതെ , നടന്ന്  ജയബേക്കറിയുടെ മുന്നിലെത്തി. ആരുടേയോ കുരുത്തത്തിന് , ബേക്കറിയുടെ മുന്നിലെ ചവിട്ടുപടിയില്‍ കേറി നിന്ന് കരച്ചില്‍ കണ്ടിന്യൂ ചെയ്തു.
     ഇതേ സമയം പുന്നാരമോനെ കാണാതെ എന്റെ അച്ഛനും അമ്മേം അനിയത്തിയും കൂടി തപ്പി നടക്കാര്‍ന്നു...( ശെരിക്കും ) . എന്താ ഇണ്ടായതെന്നുവെച്ചാല് , സ്റ്റാന്റിലെത്തും മുന്‍പേ  ഞങ്ങള്‍ നടന്ന് വരണത് കണ്ട് , നമ്മടേ ‘ ശ്രീരാമചന്ദ്ര’ യിലെ രാമക്രിഷ്ണേട്ടന്‍ ബസ്സ് വേഗം ചവുട്ടി നിര്‍ത്തി . എല്ലാരും ബസ്സിന്റെ  പുറകിലെ  ഡോറില്‍കൂടി കേറി . അച്ഛന്റെ കയ്യില്‍ സധനങ്ങള്‍ വാങിയ സഞ്ചിയും , അമ്മേടേ ഒക്കത്ത് അനിയത്തിയും ഇണ്ടാര്‍ന്നു, ‘വേഗം കേറടാ, “ എന്നും പറഞ്ഞ് അവര്‍ കേറി .പക്ഷെ , ജീരകമണി തിരഞ്ഞ് കൊണ്ടിരുന്ന ഞാന്‍ ഇതറിഞ്ഞില്ലാ..ബസ്സാണെങ്കില്‍ വിട്ടുപോയി. ബസ്സ് നേരെ ജയാബേക്കറീടെ മുന്നിലെത്തിയിട്ടെ പിന്നെ നില്‍ക്കൂ . വീട്ടാര് ബസ്സീന്നിറങ്ങി , എനിക്കുവേണ്ടീയുള്ള  അന്വേഷണം ആരംഭിച്ചു .രാധാക്രിഷ്ണാ ഹോട്ടല്‍ വരെപോയി ഒരു റൌണ്ട് സെര്‍ച്ചിങ്ങിന് ശേഷം , അവര്  തിരിച്ചു എത്തിയപ്പോ ,  ദേ നില്‍ക്കണ് ....അമ്മേടെ ഒരേയൊരു മോന്‍,,..ബേക്കറീടെ മുന്നില്‍ കാറിക്കൊണ്ട്  , ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യുമിട്ട് !  അടിപൊളി !
( ഇത്തവണ നാട്ടീ പോയപ്പോ , അമ്മാവന്റെ പിള്ളേര്‍ക്ക്  മുട്ടായി വാങ്ങാന്‍ ജയ ബേക്കറീല് കേറിയപ്പോ , ചവിട്ടുപടീല് നിന്നു നോക്കി , ശോ, ഇവിടെ നിന്നാ , എല്ലാം വളരെ ക്ലിയറാ. ! പണ്ട് ഈ  ജയാബേക്കറി ഇല്ലാര്‍ന്നൂച്ചാല് , ഞാന്‍ എവടെ കേറി നിന്നേനെ ? എങ്ങനെ വീട്ടുകാര്‍ എന്നെ കണ്ടുപിടിച്ചേനേ ? ഇങ്ങു ദുഫായില്‍ ‘ദിര്‍ഹംസില്‍’ ശമ്പളം വാങേണ്ട ഞാന്‍ , അന്നു വല്ല പിച്ചക്കാരും പൊക്കിയിരുന്നെങ്കില്‍  കണ്ണൂം മൂക്കും കുത്തിപൊട്ടിച്ച് വല്ല ‘ധര്‍മസ്ഥല’യിലും  ഇരുന്ന് ‘ജോലി‘ ചെയ്യേണ്ടി വന്നേനെ !!  )    
* ആ സംഭവത്തിന് ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില് ഞാന്‍ ജീരകമണികള്‍ ഇട്ടിട്ടീല്ലാ.....സത്യം !
 

                                          
                             
                

Monday, February 1, 2010

ഗോപുമോന്റെ റിട്ടയര്‍മെന്റ് മാച്ച് ,,..ബാബു കണ്ടത് !

ഇന്ന് ഞാ‍ായറാഴ്ചയയത് നന്നായീ. അല്ലെങ്കീ ഇന്നത്തെ സുപ്രധാനമായ ക്രിക്കറ്റ് മാച് മിസ്സയേനേ! രാവിലെ തന്നെ എണീറ്റ് വീട്ടില്‍ അവൈലബിളായ ഫുഡായഫുഡെല്ലാം കഴിച്ച് ,  കാലിന്മേല്‍ കാലും കേറ്റിവെച്ച് രണ്ട് കസേരകളില്‍മേലായുള്ള, ടി.വിയുടെ മുന്നിലുള്ള ഇരുപ്പിന്റെ സുഖം , ഓഫീസില്  ബാര്‍ബര്‍ഷാപ്പിലേതു പോലെയുള്ള തടിച്ച കസേരയിലിരിക്കുമ്പോള്‍ പോലും കിട്ടാറില്ല...ബാബു തിരിച്ചറിഞ്ഞു.
                     ക്രിക്കറ്റ്കളി തുടങ്ങാറയീ, ഇന്ന് നമ്മുടെ ശ്രീശാന്ത്മോന്റെ  ലാസ്റ്റ് മേച്ചാണ്. ..എന്ന്വച്ചാല്‍ ഇതോടുകൂടി ചുള്ളന്‍ ക്രിക്കറ്റ് കളി നിര്‍ത്താണത്രെ! ..ഇന്നലെ ഗോപുമോന്റെ അമ്മ ഗുരുവായൂരില്‍ വെച്ച് പത്രസമ്മേളനത്തില്‍  തന്റെ മോന്‍  കളി നിര്‍ത്തണ കാര്യം പ്രഖ്യാപിക്കുകയായിരുന്നു!  “ അതേയ് , എന്റെ മോന്‍ , ന്റെ ശ്രീക്രിഷ്ണന്‍ , ഇന്നും കൂടിയെ ഇന്ത്യക്കു വേണ്ടീ ബോളേറിയുള്ളൂട്ടാ...ഹും , ഇനി ‘എന്റെ കുട്ടി എറിഞ്ഞിട്ടാ‍ മറ്റ് ടീമുകള്‍ റണ്ണടിക്കണത് ‘ എന്നാരും പറഞ്ഞ്ണ്ടാക്കില്ല്യാലോ ..? എന്റെ കുട്ടി ഒന്നു കൊഞ്ഞനം കുത്ത്യതിന് അവന്റെ കവിളടിച്ചു പോട്ടിച്ചില്ലേ ഒരിക്കെ ? ശബ്ദം പോലും കേള്‍പ്പിക്കതെ , ആരെം കാണിക്കാതെ ന്റെ ഉണ്ണി കരഞ്ഞപ്പോ ,  ‘ ഒന്നൂടിയാവായിരുന്നൂ!’ എന്നല്ലേ നിങ്ങളൊക്കെ പറഞ്ഞത്?!  ഇനി മേലാക്കം അവന്‍ കളിക്കനൂല്ല്യ , അടി കൊള്ളാനൂല്ല്യ !” - അമ്മ നാടകീയമായി പറഞ്ഞു നിര്‍ത്തി.
 അപ്പോ പത്രക്കാരുടേയും നാട്ടാരുടേയും ഒരു സന്തോഷം കാണേണ്ടതായിരുന്നൂ.....’ മുല്ലപ്പെരിയാര്‍ അണക്കെട്ട് പുതുക്കിപ്പണിയാന്‍ പോണൂ !” എന്ന് കേട്ടപോലെ.! ..അത്രക്കുണ്ടായിരുന്നു ത്വൊയിരക്കേട് .. കുറച്ചു കാലായിട്ട് !   ‘പ്രഖ്യാപനം‘ വന്ന മുഹൂര്‍ത്തത്തില്‍  ചെറുതായി   മഴ പെയ്തൂവത്രേ , ഗജരത്നം പദ്മനാഭന്‍  ചിന്നംവിളിച്ച് ‘ ഹാവൂ!” എന്ന ശബ്ദമുണ്ടാക്കീ...അമ്പലത്തില്‍ കീഴ്-ശാന്തി  തിരുന്മേനി പൂജക്ക് രണ്ടു മണി കൂടുതല്‍ അടിച്ചു! ( പിന്നല്ലാണ്ട് ,  ചെറുക്കന്റെ പേരില്‍  വഴിപാടിന്  പാല്പായസമുണ്ടാക്കി ശീലമായിട്ട് ,ആള്  ഇപ്പൊ എന്തുണ്ടാക്കീയാലും പാല്പായസം’ പരുവത്തിലാവും അവസാനം ! )

എന്തായാലും ഇന്നത്തെ കളിക്കുള്ള പതിനൊന്നു പുലികളില്‍ ഗെഡീഡെ പേരും ഉണ്ട്. ചാനല്‍ മാറ്റി നോക്കിയപ്പോ , ഏഷ്യാനെറ്റില്  ‘ ലൈവ്’ , ഗോപുമോന്റെ കുടുമ്മത്ത് നിന്നും ! കുടുമ്മക്കാരെല്ലാരും   “ ഇന്നെന്റെ  മോന്‍ ആരുടെ കയ്യീന്നാവോ മേടിച്ചു കൂട്ടുക? “ എന്ന ടെന്‍ഷനില്‍ റ്റീവീടെ മുന്നില്‍ കുത്തിയിരിക്കുന്നു.
കളി തുടങ്ങി...എല്ലാം വളരെ സ്വാഭാവികം...ധോണിക്ക് ടോസ്സ് കിട്ടുന്നു...ബൊളിങ്ങ് തിരഞ്ഞെടുക്കുന്നു....ഗോപുമോനെ വിളിക്കുന്നൂ....ബോള്‍ ഏല്‍പ്പിക്കുന്നു.തുടക്കം വളരെ ‘ശാന്തമായിരുന്നു....ചുള്ളന്‍ വരുന്നു...എറിയുന്നു..പതിവുപോലെ ബാറ്റ്സ്മാന്‍ പന്ത്  ബൌണ്ടറിക്കപ്പുറം അടിച്ചു കളയുന്നു. ഗോപുമോന്‍ തന്റെ ‘പൊന്നുപോലത്തെ നാക്ക് കൊണ്ട് എന്തൊക്കെയോ പറയുന്നു..മലയാളത്തിലായിരിക്കണം....കാരണം ബാറ്റ്സ്മന്‍ മൈന്റ് ചെയ്യണില്ല.
           ഒരു വിക്കറ്റ് വീണു, പിന്നെ വന്നത് ചുള്ളന്റെ ഫേവറൈറ്റ് ബാറ്റ്സ്മാന്‍ ‘സൈമണ്ട്സ് ‘! പക്ഷെ , ഇത്തവണ പയ്യന്‍സിന്റെ കിടിലന്‍ ബോളുകള്‍ക്ക് മുന്നില്‍ സാക്ഷാല്‍ സൈമണ്ട്സ് പരുങ്ങുന്നു, തുടര്‍ച്ചയായി രണ്ട് ബോളുകള്‍ ബീറ്റണായീ...ഗോപുമോന്‍ തന്റെ സ്വതസിദ്ധമായ ആക്ഷനുകള്‍ ആരംഭിച്ചു. അതിനു മറ്പടിയെന്നോണം പിന്നിട് എറിഞ്ഞ രണ്ട് ബോളുകളും ബൌണ്ടറിക്കപ്പുറത്തു നില്‍ക്കണ പിള്ളേരായിരുന്നു, ചുള്ളന്  തിരിച്ച് എറിഞ്ഞ്കൊടുത്തത്.  ഭ്രാന്ത് കയറിയ ഗോപുമോന്‍ ഓടിച്ചെന്ന് സൈമണ്ട്സിന്റെ മുടിയില്‍ പിടിച്ച് ഒറ്റവലി !... “ ആ അമ്മെ !” എന്നലറിക്കൊണ്ട് ബാബുമോന്‍ ചാടിയെഴുന്നേറ്റു! തന്റെ മുടിയില്‍ പിടിച്ചു ആഞ്ഞ് വലിക്കുന്ന, തന്റെ  പെങ്ങളുടെ ഒന്നര വയസ്സുള്ള ക്ടാവിനെയാണ് ഗെഡി കാണണത്! കുട്ടിയുടെ പ്രായവും ,ബോധവും , ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്  സ്വയം കണ്ട്രോള്‍ ചെയ്ത്  ഒരു ചെറിയ നുള്ളില് ബാബു തന്റെ പ്രതികാരം അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. ക്ടാവാണെങ്കില്  കിട്ടിയപാടെ, സമയം ഒട്ടും കളയാതെ , തന്നെക്കൊണ്ടാ‍വുന്ന മാക്സിമം സൌണ്ടില് കരച്ചില്‍ ആരംഭിച്ചു... “ എടിയേയ് , ദേ മോള് കരയണു...വേഗം വന്നെടുക്ക് ! ” എന്ന് പെങ്ങളോടും , “ കരയണ്ടാ ചക്കരേ , അമ്മ ഇപ്പൊ വരൂട്ടാ “ എന്നു കൊച്ചിനോടും  പറഞ്ഞ്   വീണ്ടും , ‘വിശാലഹൃദയനല്ലാത്ത’ ഒരു ശരാശരി  ക്രിക്കറ്റ്പ്രേമിയായ ബാബു  തന്റെ സ്വപ്നത്തിലേക്ക്  യൂടേണെടുക്കാന്‍ ശ്രമിച്ചു...!!!
( ഈ സ്വപ്നം ബാബു മനപ്പൂര്‍വം കണ്ടതല്ലെന്നും, ഉറക്കത്തിനിടക്ക് അറിയാതെ സംഭവിച്ചുപോയതാണെന്നും പിന്നീട് സമ്മതിച്ചിട്ടുള്ളതാണ് . അതിന്റെ പേരില്‍ ആരും ആ പാവത്തിനെ കുറ്റപ്പെടുത്തരുത് ..പ്ലീസ് )

Thursday, January 21, 2010

തൃക്കൂര് ഉത്സവായീട്ടാ‍...!!



തൃക്കൂരില്‍ വീണ്ടൂം ഒരു ഉത്സവകാലം വന്നെത്തിയിരിക്കുന്നു..ജനുവരി 21ന് കൊടികയറി , 28ന് ആറാട്ടോട് കൂ‍ടി അവസാനിക്കുന്ന എട്ട് ദിവസത്തെ തൃക്കൂര്‍ മഹാദേവക്ഷേത്രോത്സവം !
ഇതെനിക്ക് സഹിക്കാന്‍ വയ്യാ..ഈ മരുഭൂമിയിലെത്തിയിട്ട് ഇതു നാലാമത്തെ ഉത്സവമാണ് കാണാനും അനുഭവിക്കാനും കഴിയാതെ പോകുന്നത്!
എന്റെ നെഞ്ചില്‍ സങ്കടത്തിന്റേയും നഷ്ടബോധത്തിന്റേയും എട്ട് ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു...ജനുവരി 21 മുതല്‍ 28 വരെ!    കൊടിയേറ്റദിവസം മുതല്‍ ആരംഭിക്കുന്ന , എന്റെ വീക്ക്നസായ ‘പാഞ്ചാരിമേള‘ത്തിന്റെ  ഒരു ‘വെര്‍ച്ച്വല്‍ ‘ ഫീലിങ്ങുമാ‍യി ഉറങ്ങാന്‍ കഴിയാതെ  കണ്ണടച്ച് കിടന്ന് എട്ട്  ഉത്സവരാത്രികള്‍.

നാട്ടിലുള്ളപ്പോള്‍ സന്തോഷത്തിന്റേയും ആര്‍മാദത്തിന്റേയും മാത്രമായ ഉത്സവനാളുകള്‍ , ഒരിക്കല്‍ ഇതുപോലെ വല്യ ‘സങ്കടം’ തരുന്നതായി മാറുമെന്ന് ഞാന്‍ ഓര്‍ത്തില്ല. ഇന്നത്തെ “ മാതൃഭൂമി’യില്‍ ഇതാ തൃക്കുര്‍ ഉത്സവത്തിന്റെ വാര്‍ത്ത കിടക്കണൂ !

 എന്റെ നിരാശയും നഷ്ടബോധവും , ഞാന്‍ ഇവിടെ എഴുതിക്കൂട്ടാന്‍ പൂവാണ്!  ദയവായി സഹിക്കുക .
ലീവ് അപ്പ്രൂവല്‍ ഇല്ലാതെ ,  എയര്‍ടിക്കറ്റില്ലാതെ, ചോക്ലേറ്റുകളും ‘ടാങ്കും’ കുത്തി നിറച്ച ലഗ്ഗേജുകളും ഇല്ലാതെ , മനസ്സു കോണ്ട്  ഞാന്‍ എന്റെ ഗ്രാമത്തിലെക്ക് ,  ശ്രീ തൃക്കൂരപ്പന്റെ  സന്നിധിയിലേക്ക് ഒരു യാത്ര പോകുന്നു !
ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും നിരാശനും ദുഖിതനുമായ മുഖഭാവമുള്ള ശ്രീ ‘ വേണു നാഗവള്ളീയെ’ മനസ്സില്‍ ധ്യാനിച്ച്  ഈ ഉത്സവദിനങ്ങളില്‍ ഞാന്‍ എന്റെ മോഹങ്ങളുടെയും നഷ്ടങ്ങളുടേയും ഒരു കുഞ്യലീസ്റ്റ് വലിച്ചു നീട്ടൂന്നൂ...
  •  പരീക്ഷാഹോളിലേക്ക്  ചോദ്യപേപ്പറുകളുടെ കെട്ടും  പിടിച്ച്  ടീച്ചര്‍മാര് പോണപോലെ ഉത്സവത്തിന്റെ നോട്ടീസും നെഞ്ചോട് ചേര്‍ത്ത് നാടുമുഴുവന്‍ ചേട്ടന്മാരോടൊപ്പം പിരിവിനു ‘ഒരിക്കല്‍കൂടി’ പൂവാന്‍ മോഹം!
  • തൃശ്ശൂര്‍ സി.എം.എസ് സ്കൂളില്  അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ് വരെ ഞങ്ങളെ സംസ്കൃതം പഠിപ്പിക്കാന്‍ ശ്രമിച്ചു കോണ്ടിരുന്ന സണ്ണി മാഷോട് ,  ‘പതിവുള്ളപോലെ‘  ഒന്നുകൂടി  ഉത്സവപിരിവു ചോദിക്കാന്‍ മോഹം!
  • കൊടിയേറ്റത്തിന്റെ തലേദിവസം എല്ലാരും കൂടിയുള്ള ക്ഷേത്രമതില്‍ക്കകത്തെ വൃത്തിയാക്കലും , കുരുത്തോലകെട്ടലും , ചുറ്റമ്പലത്തിനകത്ത് ഓലകോണ്ട് മേയുന്നതും അതിനിടക്ക് രാമന്‍ കുട്ടിയേയും , കുറുക്കന്‍ മോഹനേട്ടനേയും, ‘കോഴിക്കാട്ടം’ എന്ന വിശേഷണത്താല്‍ നാട് മുഴുവന്‍ അറിയപ്പെടുന്ന ചന്ദ്രേട്ടനെപ്പോലുള്ളവരും കാട്ടിക്കൂട്ടുന്ന ഒരോ തമാശകളും നഷ്ടമാകുന്നതിന്റെ വിഷമം .
  • ഉത്സവം കൊടികയറുന്ന സമയത്ത്  കൊടിമരത്തിന്‍ താഴെ നിന്ന് മേലോട്ട് നോക്കി ,               “ ത്രിക്കൂരപ്പാ‍ , സേവ് മീ “ എന്നു പ്രാര്‍ഥിക്കാന്‍ കഴിയാത്തതിന്റേയും , ആദ്യദിവസത്തെ കൊടിപ്പുറത്ത് വിളക്കിന് പഞ്ചാരികൊട്ടുന്ന കിഴിയേടത്ത് അനിയേട്ടനെ ‘തോട്ടി’യിടാന്‍ പറ്റാത്തതിന്റേയും സങ്കടം.
  • രണ്ടാം ദിവസം മുതല്‍ ചേര്‍പ്പ് ഉദയന്റെ ഓട്ടന്‍-തുള്ളലും , അതു കഴിഞ്ഞ്  ആളുടെ ‘തികച്ചും വ്യത്യസ്തമായ ‘ നാടന്‍ പാട്ടുകളും  ‘കഥകളും’, അതിനു അനിലേട്ടന്റെ വക വരുന്ന എക്സ്പ്ലാനേഷനുകളും കേള്‍ക്കാന്‍ പറ്റില്ല്യാലൊ!
  • ഉത്സവബലി സമയത്തും , വൈകീട്ട് ദീപാരാധനാ സമയത്തും ‘കുറുക്കന്‍’ മോഹനേട്ടനോടൊപ്പം നിന്ന് ഭക്തജനതിരക്ക് ‘ നിയന്ത്രിക്കാന്‍’ ഇക്കൊല്ലവും പറ്റാതെ പോകുമല്ലോ എന്ന വിഷമം
  • തിരക്കുള്ള സമയത്ത് ചുറ്റമ്പലത്തിനകത്ത്   രസീറ്റെഴുതാനിരിക്കുന്ന ഉണ്ണ്യേട്ടനെ ‘സഹായിക്കനെന്നും‘ പറഞ്ഞ് വഴിപാട് കൌണ്ടറില്‍ കേറിഇരിക്ക്യാന്‍ പറ്റാത്തതിന്റെ ഒരു വിഷമവും ഉണ്ട്. കാരണം , വഴിപാട് കൌണ്ടറിലിരുന്നാല്‍ , കൂളിങ്ങ് ഗ്ലാസ്സിട്ട കാറിലിരിക്കണ സുഖാ‍..നമുക്കാച്ചാ‍ല് എല്ലാരേയും കാണാം..എന്നാ നമ്മളെ ആര്‍ക്കുമൊട്ട് കാണാനും പറ്റില്ല്യ....ഏത് ?!!
  • പെരുവനം കുട്ടന്മാരാര്‍ , പെരുവനം സതീശന്മാരാര്‍ , പഴുവില്‍ രഘു,ചെരുശ്ശേരി കുട്ടന്മാരാര്‍ ..തുടങ്ങിയ പുലികളുടേ കിടിലന്‍ പാഞ്ചാരിമേളങ്ങളും ,  കലാമണ്ഡലം  പരമേശ്വരന്മാ‍രാര്‍ , തൃക്കൂര്‍ രാജന്‍, പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍..തുടങ്ങിയ മേളപ്രമാണിമാരുടെ ഗംഭീര പഞ്ചവാദ്യങ്ങളും എനിക്ക് ദേ നഷ്ടമാകാന്‍ പോണൂ!
  • വല്യ സുഖള്ള പരിപാടിയല്ലെങ്കിലും നിഷാദിന്റെയൊപ്പം നമ്മടെ ‘യദുക്രിഷ്ണന്റെ ‘ (ഒരിക്കെ കയറിയതിന്റെ കഥ) പുറത്തു കയറി  ഒരിക്കല്‍കൂടി ജീവന്‍ ‘പണയം‘ വെക്കാന്‍ തോന്നുന്നൂ !
  • കമ്മറ്റിയില്‍ കയറിയതിന്റെ പേരില്‍ ,‘വല്ല്യവിളക്ക്’ ദിവസം എഴുന്നള്ളിപ്പിന്റെ മുന്നില്‍ പ്രത്യേക കാണിക്കയിടല്‍  , വിളക്കുവെപ്പ് ചടങ്ങുകള്‍ക്ക്  ഞാന്‍ ശുഷ്കാന്തിയോടെ കാര്യങ്ങള്‍ ചെയ്യുന്നത് ,  അഭിമാനത്തോടെ  നോക്കിയുള്ള അച്ഛ്ന്റേയും അമ്മയുടേയും ആ നില്‍പ്പ് ഒന്നൂടെ കാണണംന്ന് തോന്ന്വാ..!
  • ‘പള്ളീവേട്ട‘ ദിവസം രാത്രി എഴുന്നെള്ളിപ്പും ചടങ്ങുകളും  കഴിഞ്ഞ് നമസ്കാരമണ്ഡപത്തില്‍ പള്ളിയുറങ്ങുന്ന ത്രിക്കൂരപ്പന്റെ സാന്നിധ്യമുള്ള ചുറ്റമ്പലത്തിനകത്ത് ഉറങ്ങാതെ ചേട്ടന്മാരോടൊപ്പം കാവലിരിക്കാനും , ആറാട്ട് ദിവസം ഭഗവാനോടൊപ്പം മണലിയാറില്‍ മുങ്ങി , കിച്ചാമണി ആന്റ് ടീമിന്റെ ഒപ്പം ഭജനയില്‍ക്കൂടാനും ഇക്കൊല്ലവും എനിക്കു കഴിയില്ലല്ലൊ...ഈശ്വരാ!
    ഒരു കാര്യം കൂടി  ഇണ്ട്ട്ടാ... ഉത്സവത്തിന്  എല്ലാ കൊല്ലവും എത്താറുള്ള ‘ഡെന്നീസ്’ സായിപ്പിനോടും കെട്ട്യോളോടും ‘ഇങ്ലീഷില് ’ നാലു വാക്ക് സംസാരിക്കണം ! അല്ലാ, പിന്നെ കുറേക്കാലമായുള്ള ഒരാഗ്രഹാ....ദുബായീല്‍ വന്നേപ്പിന്നെ ഇപ്പൊ ‘ഇങ്ലീഷ്’ പറയാന്‍ ഒരു ‘ ജാതി’ ധൈര്യാ..!
    ( ഈ പോസ്റ്റ് സ്വന്തം നാട്ടിലെ പൂരങ്ങളും  ഉത്സവങ്ങളും നഷ്ടമാകുന്ന എല്ലാ നാട്ടാ‍ര്‍ക്കും ഞാന്‍ ‘ഫ്രീ’യായി ഡെഡിക്കേറ്റ് ചെയ്യുന്നു ! )
    * ഈ പോസ്റ്റ് നിങളെ ബോറടിപ്പിച്ചെങ്കില്‍ ഞാന്‍ സാദരം മാപ്പ് ചോദിക്കണൂ! ..കാരണം ഇതെഴുതിയില്ലെങ്കില്‍ എനിക്ക് ഒരു മനസ്സമാധാനവും ഇണ്ടാവില്ല്യ !..അതോണ്ടാ‍ !! പ്ലീസ് !

    Thursday, January 14, 2010

    തായ് - പ്രശാന്ത് !

    ദുബായിലെ ചൂടും തണുപ്പും , കേരളത്തിലെ ഇടത്-വലത് ഭരണത്തെപ്പോലെ ഒരുപോലെ സഹിച്ച് എല്ലാ മാസവും ഏഴാം തിയതിക്ക് മുന്‍പായി കമ്പനി സ്വന്തം അക്കൌണ്ടിലേക്ക് തട്ടിയിട്ട് തരുന്ന ശമ്പളവും വാങ്ങി സമാധാനമായി ജീവിക്കണ കാലം. ശരാശരി മലയാളിയെപോലെ ഞാനും ഏ.ടി.ഏം. മെഷീനില്‍ നിന്നും പൈസയെടുത്ത ശേഷം രണ്ട് പ്രവശ്യം എണ്ണിനോക്കുമായിരുന്നു..അല്ലാ വിശ്വസിക്കാന്‍ വയ്യ്യ്യെ...അതാ കാലം! കൊടുക്കാണ്നുള്ളതെല്ലാം കൊടുത്ത് തീര്‍ത്ത് ബാക്കിയുണ്ടെങ്കില്‍ അത് നാട്ടില്‍ ,എസ്.ബി.ടി. ഒല്ലൂര്‍ ബ്രഞ്ചിലെ എന്‍.ആര്‍.ഐ അക്കൌണ്ടിലേക്ക് ‘ എന്നു മനസ്സില്‍ ധ്യാനിച്ച് എക്സ്ചേഞ്ചില്‍ പൈസയടച്ച് വാങ്ങുന്ന റസീറ്റാണ് ആകെയുള്ള ‘ വിസിബിള്‍ ‘ ലാഭം അഥവാ..സമ്പാദ്യം. പിറന്ന മണ്ണ് വിട്ട് വന്നതിന്റെ പേരില്‍ നഷ്ടമായതും ,നഷ്റ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ എല്ലാത്തിനും ഈ മരുഭൂമിയുടെ വക ദുരിതാശ്വാസ സഹായം!
    ( മോളിലത്തെ പാരഗ്രഫ് വെറുതെ...., ഞാന്‍ ആള്‍ ഇത്തിരി സീരിയസ്സണെന്നും വല്യ പ്രാരബ്ദക്കാരനാണെന്നും,നാട്ടിലായിരുന്നെങ്കില്‍ വല്യ സംഭവമായേനേ എന്നും തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി മാത്രം ! സത്യത്തില്‍ ദുബായില്‍ ഭയങ്കര സുഖാ...സത്യം ! )


    അങ്ങനെ ബര്‍ദുബായിലെ ഞങ്ങടെ ഫ്ലാറ്റില്‍ ഡെയിലി രാ‍ത്രി ഏഷ്യാനെറ്റിലെ ‘ചിരിക്കുടുക്ക ‘ കണ്ട് , നല്ല കോമഡികളുടെ നോട്സ് എഴുതിയെടുക്കുന്ന ഒരു രാത്രിയിലാണ് ഞങ്ങടെ ക്യമ്പ് ബോസ് റോയേട്ടന്‍ ഒരു കക്ഷിയുമായി വന്നത്. ആളുടെ കൂട്ടൂകാരനാണത്രേ!..പേരു ..” പ്രശാന്ത്”.
    ( ഗഡീടെ സ് പെസിഫികേഷന്‍ : ആറടിക്ക് ഒരു ഒന്ന്-ഒന്നര അടി കുറവ് , നല്ല കറുത്ത് തുടുത്ത ശരീരം , കറുത്ത ബെല്‍റ്റിട്ട് അരയില്‍ ടീഷര്‍ട്ടും ജീന്‍സും ചേര്‍ത്ത് ലോക്കിട്ടിരിക്കുന്നു, ‘തായ്-ലാന്റ്’ എന്നു തായ് ഭാഷയില്‍ എഴുതിയ രണ്ട് ബേഗുകള്‍ കൂടെ.( ഇത് അങേര്‍ തന്നെ പറഞ്ഞുള്ള അറിവാണ്..അല്ലാണ്ട്, കേരളപാഠ്യപദ്ധതിയില്‍ ‘തായ്’ ഭാഷ ഇല്ലല്ലൊ , ഞങ്ങള്‍ക്ക് മനസ്സിലാവാനായിട്ട് ! )


    റോയേട്ടന്‍ ചുള്ളനെ എല്ലാര്‍ക്കും ഇണ്ട്രൊഡ്യൂസ് ചെയ്തു.നല്ല വിനയകുനിയന്‍..തായ്-ലാന്റ് എംബസ്സിയിലാണ് ജോലി. സത്യന്‍ അന്തിക്കാടിന്റെ സിനിമ പോലെ വളരെ ശാന്തമായിരുന്ന് തുടക്കം..പക്ഷെ , വളരെപ്പെട്ടന്ന് ഒരു ഷാജികൈലാസ് ചിത്രം പോലെ ആള്‍ടെ സ്വഭാവം മാറി. വെറുതെ വഴിയില്‍കിടന്ന ചേനത്തണ്ടനെയാണ് എടുത്ത് കഴുത്തിലിട്ട് കുടുമ്മത്തേക്ക് കൊണ്ട്വന്നതെന്ന് പാവം റോയേട്ടന്‍ അറിഞ്ഞില്ലാ..ഞങ്ങളും!


    തായ്-ലാന്റിനെ കുറിച്ചുള്ള സ്റ്റഡിക്ലാസായിരുന്നു തുടക്കം.ആദ്യമൊക്കെ ഞങ്ങള്‍ ആളെ വിശ്വസിക്കുകയും ആ‍ള് പറയണത് മുഴുവന്‍ ശ്രദ്ധിക്കുകയുമൊക്കെ ചെയ്തു. പക്ഷേ , കാലക്രമേണ ചുള്ളന്‍ കഥകളുടെ ‘കാഠിന്യം’ വര്‍ദ്ധിപ്പിച്ചു. ജുമയിറയിലാണ് ഈ തായ്ലാന്റ് എമ്പസ്സി എന്നു പറയണ സ്ഥലം.അവിടത്തെ മെയിന്‍ ആളാത്രെ ..ഇദ്ദേഹം!ആളില്ല്ലെങ്കില്‍ ഒരു തായ്ലാന്റ് വിസ പോലും പാസാ‍വില്ലാത്രെ!ഓഫീസിലെ ആളുടെ ടേബിളിന്റെ മുന്നില്‍ ‘ക്യൂ’വാണത്രെ,വിസക്കപേക്ഷിച്ച് നില്‍ക്കുന്നവരുടെ !


    ഇങ്ലീഷാണ് ചുള്ളന്റെ ഒരു വീക്ക്നസ്സ്...ഇങ്ലീഷിലാണ് സംസാ‍രം കൂടുതലും....ഇങ്ലീഷറിയാത്തവരോടാണെന്നു മാത്രം ! റൂമില്‍ വരണ പാവം ലോണ്ട്രിക്കാരന്‍ അണ്ണനോട് , കുടിവെള്ളം സപ്പ്ലേ ചെയ്യാന്‍ വരണ ആള്‍ക്കാരോട് , പിന്നെ ഫ്രീ ഹോം ഡെലിവറിക്ക് വരുന്ന ‘ഡൊക്ടറോട്‘ ( എന്നു വച്ചാല്‍ വെറുമൊരു മിസ്-കോള്‍ കൊടുത്താല്‍ മതി, ലാപ്ടോപ്പ് ബേഗില് കള്ളൂം കൊണ്ടു വരുന്ന ആളുടെ ഓമനപേര്‍.). അങ്ങനെ തിരിച്ചു ഇങ്ലീഷില്‍ ഒന്നും ചോദിക്കില്ലെന്നുറപ്പുള്ള ആരോടും ചുള്ളന്‍ ഇങ്ലീഷേ മിണ്ടുള്ളൂ !
    എന്നിട്ടെന്തായി , മേല്‍പ്പരഞ്ഞ എല്ലാരേയും പുള്ളീ വെറുപ്പിച്ചു... “ അന്താ കൂള്ളന്‍ സാര്‍ ഇങ്ലീഷില് തെറി പറഞ്ചൂ ! “ എന്നു പറഞ്ഞ് അണ്ണന്‍ തുണിയെടുക്കാന്‍ വരണ്ടായീ, “ ആ ഡേഷ് ഇല്ലാത്തപ്പോ വരാം “ എന്നു പറഞ്ഞു കുടിവെള്ളക്കാരനും , ‘ ഡോക്ടറും‘ ഉടക്കി.


    ഒരു ദിവസം , ഞങ്ങടെ അയല്‍ക്കരി സര്‍ദാര്‍ ചേച്ചി , റോയേട്ടനെ വിളിച്ച് ഭീഷണി മുഴക്കുന്നു..” അരെ , ഉസ്  ബേവ്കൂഫ്  കോ നികാലോ , നഹീ തോ , മേ ഉസ്കോ മാര്‍-മാര്‍കേ നില്കാലേഗാ‍ ”. സങതി എന്താന്ന് വെച്ചാല്‍, നമ്മടെ ചുള്ളന്‍ ഒരു ദിവസം സര്‍ദാ‍രിന്റെ അഭ്യര്‍ഥന മാനിച്ച് അവിടുത്തെ ‘ഡിഷ് ടിവി. ‘ നന്നാക്കാന്‍ പോയി . “ വോവ്,  ദിസ്  ഇസ് നത്തിങ്ങ് “ എന്നും പറഞ്ഞ് റിസ്സിവറില്‍ കൈ വച്ച ഗെഡി കുറച്ച് സമയത്തിനു ശേഷം ‘ ഇതു ഞാന്‍ ഉദ്ദേശിച്ച സാധനല്ലാട്ടാ “ എന്നും പറഞ്ഞു അവിടുന്ന് ഒറ്റ മുങ്ങല്‍! വേറെ ടെക്നീഷ്യനെ വിളിച്ച് നോക്കിച്ചപ്പോ , അയാള്‍ പറഞൂത്രെ, “ ഇതൊക്കെ എന്തിനാ പിള്ളേരുടെ കയ്യില്‍ കളിക്കാന്‍ കൊടുക്കണേ സര്‍ദാറേ”ന്ന് . അപ്പോ, ചേച്ചിയുടെ പ്രതികരണം..തികച്ചും സ്വാഭാവികം !


    ‘അണമുട്ടിയാല്‍ ചേരയും കടിക്കും ‘ എന്ന പ്രപഞ്ചസത്യം ഫോളോ ചെയ്തു കോണ്ട് , ഒരു വ്യാഴാ‍ഴ്ച ദിവസം ശെരിക്കും ‘ ചേനത്തണ്ടന്‍ ‘ പരുവമായ ചുള്ളനെ ‘ചിലര്‍’ ( ആരൊക്കെയാണെന്ന് എനിക്കറിയില്ല്യ..സത്യായിട്ടും!) എടുത്ത് കോണ്ട് പോയി ഏതോ ഒരു ബാറില്‍ , മൂലക്ക് ഇരിക്ക്യായിരുന്ന ഒരു ആഫ്രിക്കക്കരി ‘വീട്ടമ്മയുടെ ‘ കസേരയില്‍ കൊണ്ട് ചാരി വെച്ച് മുങ്ങി. കുറെ സമയത്തിനു ശേഷം ഗെഡി റൂമില്‍ തിരിച്ചെത്തിയത് “ അടിയേറ്റ “ മൂര്‍ഖനെപ്പോലെയായിരുന്നു...ഒരു വാക്കും മിണ്ടാ‍ാതെ..ഇഴഞ്ഞിഴഞ്ഞ് ! കുറച്ചു ദിവസം മുന്പ് തായ്-മസ്സാജിനു പോയി തിരിച്ചു വന്ന അതെ വരവ് !
    ആള്‍ക്ക് മനസ്സിലാ‍യീ...” പണി കിട്ടീത്തുടങ്ങി’.


    ഒരു ദിവസം നോക്കിയപ്പോള്‍ , ആള്‍ വല്യ സങ്കടത്തില്‍ ഇരിക്കുന്നു..ആളുടെ വീട്ടിലെ “ ജിമ്മി’ എന്ന നായ പടമായിരിക്കുന്നു...(അതായത്, മരണമടഞ്ഞു). “ എന്റെ ജിമ്മീ, എന്റെ ഈ കയ്യീ കിടന്നാ അവന്‍ വളര്‍ന്നത് , അച്ചനെപ്പോലെയായിരുന്നൂ ഞാന്‍ അവന് ,“....ഗേഡി ഫുള്‍ സെന്റി!
    കിട്ടിയ ചാന്‍സ് മിസ്സക്കാതെ , “ പ്രശാന്തേട്ടാ , എങെനെയയിരുന്നു സംഭവം ? എന്തയിരുന്നൂ അസുഖം ? എപ്പോഴാ ചടങ്ങ് ? പൂറത്തുള്ള ആരെങ്കിലും വരാനുണ്ടോ ? അടിയന്തിരം നടത്തുണ്ടോ , അതൊ പുലകുളി മാത്രമേയുള്ളോ ? “ എന്നിങ്ങനെ ചോദ്യങ്ങളെകോണ്ട് ആളെ ‘ശെരിക്കും ‘ ആശ്വസിപ്പിച്ചു!
          അങ്ങനെ'രാഹു'ദശ ആളുടെ ഫുള്‍ഫോമില്‍ നില്‍ക്കണ ടൈമില്‍ മറ്റൊരു കണ്ടുപിടുത്തം കുടി നടന്നത് .എമ്പസ്സി ഓഫിസില്‍ ചുള്ളന്റെ ടേബിളില്‍ ഒരേ ഒരു സാധനം മാത്രേ ഉള്ളു ..ഒരു റബ്ബര്‍ സ്റ്റാമ്പ്‌ . മാറ്റ്‌ പേപ്പര്‍ വര്‍ക്കുകളെല്ലാം കഴിഞ്ഞവര്‍ സ്റാമ്പ് അടിക്കാന്‍ ഇങ്ങേരുടെ മുന്നില്‍ വരാതെ വേറെ വഴിയില്ലാല്ലോ ! ഈ കണ്ടുപിടുത്തത്തോട് കൂടി ടോട്ടലീ തളര്‍ന്നു പോയ നമ്മടെ പുലി ഒരു ദിവസം ആരോടും ഒന്ന് മിണ്ടാതെ റൂമില്‍ നിന്നും ..":ബും " ..അപ്രത്യക്ഷനായി ! പിറ്റേ  ദിവസം മുതല്‍ ഞങ്ങടെ റൂമില്‍ വിണ്ടും ശാന്തിയും സമാധാനവും വിളയാടി! 
                                                                      =  ശുഭം  =

    Thursday, January 7, 2010

    ഒരു വിലാപം @ 828 മീറ്റേഴ്സ് !!!

    എന്റെ പ്രിയപ്പെട്ട ദുബായിക്കാരേ ,

    എന്റെ പേര് ഇനി “ ബുര്‍ജ് ദുബായി’ എന്നു വേണമോ അതോ ഇനി ‘ ബുര്‍ജ് ഖലീഫ ‘ എന്നു പറയണോ എന്നെനിക്കറിയില്ല്യ. ഈ കഴിഞ്ഞ ജനുവരി നാലിനായിരുന്നു എന്റെ ജനനം., ധനു മാസത്തിലെ ‘മകം’ നക്ഷത്രത്തില്‍...മനുഷ്യനും പെട്രോളിനും ഒരേ വിലയുള്ള ദുബായുടെ ‘എം.ജി. റോഡായ ‘ ഷേക് സായ് ദ് റോഡിന്റെ ഓരത്ത്. സത്യത്തില്‍ ഞാന്‍ ഒരു‘ മകം പിറന്ന മങ്ക’ യാണ്. നിങ്ങളറിഞ്ഞ് കാണും , ‘ രവി കുമാറ്’ എന്ന ഒരു മലയാളിയണത്രെ ,എന്റെ ജനനത്തിനും ലോകത്ത് വേറെങ്ങും ഒരു കെട്ടിടത്തിനും ഇല്ലാത്ത , ‘ തൃക്കാക്കരപ്പന്റെ’ മുകളില്‍ ചന്ദനത്തിരി കുത്തി വച്ചപോലെയുള്ള രൂപവും എനിക്കു നല്‍കിയതിനു പിന്നില്‍.! അപ്പോ എന്തായീ ?...ഞാനും ഒരു മലയാളിയായി !പക്ഷേ എന്ത് ചെയ്യാന്‍? എമിറാറ്റികളും , മലബറികളും , പിന്നെ ബാക്കിയുള്ള ‘സാമ്പത്തിക അഭയാര്‍ഥികളും‘ കൂടി എന്നെ പുതിയ പേരിട്ട് അറബിയാക്കി മാറ്റി. ആരുമില്ലേ ഇവിടെ ഇതൊന്നും ചോദിക്കാനും പറയാനും ? നാട്ടില്‍ ഒരുത്തനും വാങ്ങാത്ത റേഷനരിയുടെ വില കൂടിയാല്‍ ഹര്‍ത്താലും , പ്രൈവറ്റ് ബസ്സിനു മുകളില്‍ ‘സര്‍ക്കാര്‍ വക’ കാക്ക തൂറിയാല്‍ ബസ്സമരവും , എയറിന്ത്യയുടെ ഫ്ലൈറ്റില് ഫുഡ് വിളമ്പുന്ന എയര്‍ഹോസ്റ്റസുമാ‍ാരുടെ പ്രായം കൂടുതലാണെന്ന് പറഞ്ഞ് നാട്ടിലെത്തിയിട്ടും വിമാനത്തീന്നിറങ്ങാതെ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്യുന്ന ഒരു‘ തനി‘ മലയാളി പോലും ഇല്ലെ ഇവിടെ ?!!

    എന്തായിരുന്നു ഈ നാലാം തിയതി ഇവിടെ ബഹളം. എന്റെ തലക്ക് ചുറ്റും കറങ്ങുന്ന ഹെലികോപ്റ്ററുകളും, പിന്നെ ദേഹം മുഴുവന്‍ കെട്ടിവച്ച ലൈറ്റുകളും , മാലപടക്കങ്ങളും , ലേസര്‍ ബീമുകളും, പിന്നെ ഒന്നു കാല്‍ സ്ട്രെച്ച് ചെയ്ത് റ്ലാക്സ് ചെയ്യാന്‍ പോലും സമ്മതിക്കാതെ ചുറ്റും നാട്ടാരും. തൃശ്ശൂര്‍ പൂരത്തിന് നായ്കനാല്‍ പന്തലിന്റെ അതേ അവസ്ഥ!

    828 മീറ്ററാണത്രെ എന്റെ ഉയരം.എനിക്കു വല്യ ഉറപ്പില്ല, കാരണം ഇതില്‍ 100 മീറ്ററോളം നേരത്തെ പറഞ്ഞ ‘ ചന്ദനത്തിരി’യാണ്. ..ബാക്കിയേ ശെരിക്കും ഞാനുള്ളൂ! എന്നാലും ഈ ഉയരത്തില്‍ നിന്നും നോക്കുമ്പോ , എനിക്കു തന്നെ പേടിയാവുന്നു! എന്റെ തലക്കു തൊട്ടൂ മുകളിലൂടെ ഒരോ ഫ്ലൈറ്റുകളും മൂളിപറക്കുമ്പോള്‍ , എന്റെ നെഞിടിക്കുന്നത് ആരെങ്കിലും അറിയുന്നുണ്ടോ? അമേരിക്കയിലെ ട്രേഡ് സെന്ററിനെപോലെ എന്നെ ഏതെങ്കിലും തീവ്രവാദിപുലികള്‍ കണ്ണ് വെച്ചിട്ടുണ്ടോയെന്ന് ആര്‍ക്കറിയാം?

    ഉല്‍ഘാടനദിവസം എന്തായിരുന്നു, ഒരോരുത്ത്തരുടേയും സ്നേഹപ്രകടനങ്ങള്‍?! എന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും, ടിക്കറ്റെടുത്ത് ലിഫ്റ്റ് വഴി എന്റെ നെഞ്ഞത്ത് കയറി ദുബായിയുടെ ‘സങ്ങതികള്‍ ‘ കാണാനും എന്തായിരുന്നു തിരക്ക് ? രണ്ടേ രണ്ട് ദിവസം കൊണ്ട് എന്റെ പുതുന്മോടി കഴിഞ്ഞു. മുന്‍പ് , ഷേക് സായിദ് റോഡിലൂടെ പോണ നാട്ടാര് മൊത്തം പേരും ഏതോ അന്യഗ്രഹ ജീവിയെപ്പോലെ എന്നെത്തന്നെ തലചെരിച്ച് നോക്കി പോകുമായിരുന്നു. എന്നാല്‍ ഇപ്പോഴോ , ഒരിക്കല്‍ ‘പെരിഞേരി ടവര്‍’ കണ്ട് ‘ ഹോ , എന്തൂട്ടാ ബില്‍ഡിങ്ങ്..ല്ലേ?” എന്നു പറയാറുള്ള ചില തൃശ്ശൂരുകാര്‍ പോലും എന്നെ മൈന്റ് ചെയ്യുന്നില്ലാ! ഞാനെന്ത് തെറ്റ് ചെയ്തു ?

    എന്നെ ദുഖിപ്പിക്കുന്ന വേറൊരു കാര്യം , “ അവള്‍ നിനക്കുള്ളതാണ് “ എന്നു പറഞ്ഞ് പണ്ട് കാലത്ത് ആമ്പിള്ളേരെ പറഞ്ഞ് പറ്റിക്കുമ്പോലെ , “ ഇതാണ് ബുര്‍ജ് ദുബായി,ഇതു വളര്‍ന്ന് വലുതാവുമ്പോള്‍ ലോകത്തിലെ ഏറ്റവുംവലിയ കെട്ടിടമാകും, ദുബായിയുടെ അഭിമാനമാകും” എന്നൊക്കെയാണ് എല്ലാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇപ്പോ എന്തായീ, എന്റെ പേരും മാറ്റി., ചില കുബുദ്ധികള്‍ പറയണത് സാമ്പത്തിക മാന്ദ്യം കാരണം എന്നെ അബുദാബിക്ക് വിറ്റ് കാശാക്കിയെന്നണ്.ഇത് സത്യമാണോ ?...ഇതിനു വേണ്ടിയാണോ എന്നെ നിങ്ങള്‍ ദുബായിക്കാര്‍ വളര്‍ത്തി വലുതാക്കിയത് ?....നേരത്തെ അറിഞ്ഞുരുന്നെങ്കില്‍ എന്നെ ‘അബോര്‍ഷന്‍’ ചെയ്യമായിരുന്നില്ലേ ? ശെരിക്കും എന്നെ നിങ്ങള്‍ക്ക് വേണ്ടേ ? വേണ്ടെങ്കില്‍ എന്നെ വല്ല അനാഥാലയത്തിലും കൊണ്ടാക്കൂ!..പ്ലീസ്...എനിക്കു പോണ്ടാ അബുദാബിക്ക്!

    എന്നോട് അധികം കളിച്ചാല്‍ , ഞാന്‍ ഒരൂട്ടം തിരുമാനിച്ചിട്ടുണ്ട്...കമഴ്ന്നടിച്ച് ഒറ്റ വീഴ്ച്ചയാണ് ..ദുബായിയുടെ മുകളിലൂടെ ! പക്ഷെ , ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലല്ലോ ? അതു കൊണ്ട് ,വേറെ ഒരു ഓപ്ഷനില്ലത്തത് കൊണ്ട് മാത്രം,ഞാന്‍ ഇവിടെത്തന്നെ കാ‍ണും..പൂരത്തിന് റോഡിന് കുറുകെ കുരുത്തോല കെട്ടിയപോലെ “ സാലിക്’ ഗെറ്റുകളുള്ള ഈ ഷേക് സായിദ് റോഡില്‍. ഞനൊരു പാവം മിണ്ടാപ്രാണിയാ‍യിപ്പോയില്ലേ ?!!

    എണ്ണൂറ്റീരുപത്തെട്ട് മീറ്റര്‍ ഉയരത്തു നിന്നും..നിങ്ങളുടെ സ്വന്തം...

    ബുര്‍ജ് ദുബായി !