Wednesday, December 30, 2009

ബാബുപിവിബാബു007@ജിമെയില്‍.കൊം ( പാര്‍ട്ട് 2 ) !

തുടരുന്നു.....
അങ്ങനെ കല്യ്യണചക്കന്റെ അമ്മവനോടുള്ള കലിപ്പ് മുഴുവന്‍ മിണ്ടാപ്രണികളായ ചോറിനോടും കൂടെയുണ്ടായിരുന്ന കറികളോടും തീര്‍ത്ത് ഞാനും ബാബുവും സ്ലോമോഷനില്‍ പുറത്തു പോയി കൈ കഴുകി വന്നു..സ്പീഡില്‍ നടക്കണമെന്നുണ്ടായിരുന്നു....കൂട്ട്യാകൂടണ്ടേ? വീണ്ടും വീട്ടില്‍ കയറി,ദുബായില്‍ നിന്നും വരുംബോഴേ , പറഞ്ഞു വച്ചിരുന്ന കല്യാണ തലേന്നത്തെ ‘സങതി’ എന്തായീ എന്നറിയുകയയിരുന്നു ഉദ്ദേശം.
യേസ്,‘ സാധനം അകത്തുണ്ട്’, ചക്കന്റെ കണ്‍ഫര്‍മേഷന്‍ കിട്ടീ.ഞങ്ങളെ രണ്ടാളേയും അവന്റെ റൂമില്‍ കയറ്റി ഡോറ് ‘ചാരി’യിട്ട് കട്ടിലിനടിയില്‍ നിന്നും ‘ സാധനം ‘ പുറത്തെടുത്തു... തണുപ്പ് എന്നോ നഷ്ടമായ രണ്ടേ രണ്ടു ബിയറ് കുപ്പികള്‍, കൊച്ചു കുട്ടികളെ തൊട്ടിലില്‍ നിന്നെടുക്കുമ്പോലെ അവന്‍ എടുത്ത് ബാബുവിന്റെ കയ്യില്‍ വച്ചു കൊടുത്തു. എന്നിട്ടൊരു ഡയലോഗും..” നിങ്ങള്‍ക്കു വേണ്ടി മാറ്റി വെച്ചതാ...വേഗം കൊണ്ടക്കോ...മാമന്‍ കാണണ്ടാ....അമ്പലത്തിനടുത്ത് ലോഡ്ജില്‍ റൂം ബുക് ചെയ്തിട്ടുണ്ട്.”.
ഞങ്ങള്‍ ആ രണ്ടു കുപ്പികളേയും , എന്തോ വലിയ സംഭവം ചെയ്ത പോലെ നില്‍ക്കണ കൂട്ടുകാരനേയും മാറി മാറി നോക്കി.പിന്നെ ‘ചാരിയിട്ടിരുന്ന വാതില്‍ ഓടിപോയി കുറ്റിയിട്ടശേഷം , ഞാനും ബാബുവും ചേര്‍ന്ന് അവന്റെ തലവഴി തെറിയഭിഷേകം നടത്തി.ഞങ്ങളൂടെ ബേഗും എടുത്ത് അവിടെയുണ്ടായിരുന്ന ഏതോ രണ്ട് ബൈക്കുകളില്‍ കേറി റൂമിലേക്ക് വിട്ടു.ഏ.സി. ഇല്ലാതെ ഉറക്കം വരാത്ത (ദുബായില്‍ ബെഡ് സ്പേസില്‍ താമസിച്ചലുള്ള ഒരോ പ്രശ്നങ്ങളേയ്!!) ഞങ്ങള്‍ ചൂട് കൊണ്ട് ഇഡ്ഡലികുക്കര്‍ പോലെയുള്ള ആ ഹോട്ടല്‍ റൂമില്‍ ‘പച്ച’ മനുഷ്യരായി ആ രാത്രി കിടന്നുറങ്ങി !
വിചാരിച്ചപോലെത്തന്നെ സെപ്റ്റംബര്‍ പതിമൂന്ന് , കല്യാണദിവസം നേരം വെളുത്തു, എല്ലാം വെരി മച്ച് നോര്‍മല്‍..സൂര്യന്‍..,ആള് വന്ന ഡയറക്ഷന്‍,അമ്പലത്തില്‍ നിന്നുള്ള പാട്ട്..എല്ലാം!പക്ഷെ,രാത്രി നേരേചൊവ്വേ ഉറങ്ങാത്ത കാരണം നേരം വെളുത്തപ്പോളേ വിശപ്പ് തുടങ്ങി (?).പിന്നെ വൈറ്റ് ചെയ്തില്ലാ,ഞങ്ങള്‍ രണ്ടുപേരും കുളിച്ച് ‘മിടുക്കന്മാരായി ‘ . ബാബു പുതിയൊരു ജുബ്ബായും ജീന്‍സ് പാന്റും ഇട്ടു , നോം ഡബിള്‍ മുണ്ടും ഒരു കുഞ്ഞ്യ ഷര്‍ട്ടും ഇട്ട് ,കല്യാണവീട്ടില്‍ വീണ്ടും ഹാജര്‍! കാരണം , ചൂടാ‍റിയാല്‍, ഇഡ്ഡലിയും സാമ്പാറും കഴിക്കാന്‍ ഒരു ഐമുണ്ടാവില്ല്യ..അതന്നെ! ആദ്യത്തെ ട്രിപ് ഇഡ്ഡലി അടുപ്പത്തുനിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന പെര്‍ഫെക്ട് റ്റൈമിങ്ങില്‍ തന്നെ ഞങ്ങളെത്തി , ചട്ണിയും സാമ്പാറും ആഡ് ഓണ്‍ ചെയ്ത് നേരെ വയറ്റിലോട്ട് അപ് ലോഡ് ചെയ്തു. ഏതാണ്ട്, ത്രിശ്ശൂര്‍ന്ന് ഇത്രയും ദൂരം ഇഡ്ഡലി കഴിക്കാന്‍ വേണ്ടി വന്നവരെ പോലെ ചിലര്‍ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും കല്യാണചക്കനെ ഒരുക്കുന്ന ചടങ്ങ് തുടങ്ങാറായീ., പണി കൊടുക്കാന്‍ പറ്റിയ സമയം..ഞങ്ങള്‍ നേരെ റൂമിലേക്കു കയറി, ബാബുവിന്റെ മൂന്നു കിലോ തൂക്കവും, അതിനൊത്ത സൈസുമുള്ള ക്യാമറയുമായി.ഒരു പ്രതികാരമെന്നപോലെ ബാബു ചറപറാന്ന് ഫോട്ടോകളെടുത്തു...പല പോസുകളില്‍ , ചക്കന്‍ അണ്ടര്‍വെയറിടുന്നതു മുതല്‍ കാര്‍ന്നോന്മാര്‍ക്ക് ദക്ഷിണ കൊടുക്കുന്നതു വരെ!കല്യാണത്തിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റ് റൈറ്റ്സുള്ള സ്റ്റുഡിയോക്കാര്‍ക്കുപോലും കിട്ടാത്ത പല പോസുകളും നമ്മുടെ ബാബുവിന്റെ കയ്യില്‍ ഇപ്പോഴും ഭദ്രമായി ഉണ്ട്.പല സമയത്തും സ്റ്റുഡിയോക്കരുടെയും , ബാബുവിന്റേയും ക്യാമറകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു.’ അവരെക്കൂടെ ഫോട്ടോ എടുക്കാന്‍ ഒന്നു സമ്മതിക്കടാ...കാശു കൊടുത്തു ചെയ്യിക്കണതല്ലെ ? ‘ എന്ന കല്യാണചെക്കന്റെ അഭ്യര്‍ഥന ‘ പിന്നേ, ഞാന്‍ കുറെ മാറും, എടാ ലവന്മാര്‍ക്ക് എന്റെ ‘കേനണ്‍’ കണ്ടീട്ട് അസൂയയാടാ...അത്ര പിടിച്ചിട്ടില്ല..ജെലസി..നതിങ്ങ് എല്‍-സ് ! “ എന്നു പറഞ്ഞ് കൂളായി ഗഡി തള്ളീക്കളഞ്ഞു. അങ്ങനെ ബാബു ക്യമറ ക്ലിക് ചെയ്യാതെ റെസ്റ്റ് എടുക്കുന്ന സമയങ്ങളില്‍ സ്റ്റുഡിയോക്കാര്‍ക്ക് അവരുടെ പണി ചെയ്യേണ്ടി വന്നു! എത്ര തല്ല് കിട്ടിയാലും താങ്ങാന്‍ കഴിയുന്ന പരുവത്തിലുള്ള ലവന്റെ ശരീരം കൊണ്ട്മാത്രമാവും അവരവനെ കൈ’ വെക്കാതിരുന്നത്...അതോ ഇനി എന്റെ ‘ബോഡി’ കണ്ടിട്ടോ ?!!
ദക്ഷിണ കൊടുക്കല്‍ -വാങ്ങല്‍ ചടങ്ങുകള്‍ക്ക് ശേഷം കല്യണചക്കനും വീട്ടാരും ‘സമ്മാനങ്ങള്‍’ കിട്ട്യാ വാങ്ങാനായി ഒരു വല്യ പെട്ടിയുമായി കല്യാണമണ്ഡ്പം ലക്ഷ്യമാക്കി ഇറങ്ങി. 'സൈസും , സ്റ്റാറ്റസും' പരിഗണിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും കല്യാണഓട്ടത്തിന് ഒരു ഡെഡികേറ്റഡ് കാ‍ര്‍ ദുബായില്‍ വച്ചേ ലവന്‍ ഓഫര്‍ ചെയ്തിട്ടുണ്ടായിരുന്നു. ' ദേ കിടക്കണ ‘ഇന്റിക്ക നിങ്ങള്‍ക്കു വേണ്ടി പറഞ്ഞിട്ടുള്ളതാ..അതില്‍ക്കേറിപോരേ..’ എന്നു പറഞ്ഞ് അവന്‍ അവന്റെ പെണ്ണിനെക്കെട്ടാന്‍ വേറെ കാറില്‍ക്കേറി സ്കൂട്ടായീ. ഞങ്ങള്‍ റിലാക്സ്ഡായി കുറച്ചു നേരംകൂടി അവടെത്തന്നെ ഇരുന്നു.പക്ഷെ അമ്മാവന്‍ പിന്നേം പണി തന്നു,’ നിങ്ങള്‍ കേറിക്കോളൂ , ലേറ്റാക്കണ്ടായെന്നും പറഞ്ഞ് അങ്ങേര് ഞങ്ങളെ കാറില്‍കേറ്റി മെയിന്‍ റോഡില്‍കൊണ്ടോയി ഒരു ടൂറിസ്റ്റ് ബസ്സില്‍ കേറ്റി വിട്ടു. കല്യാണവീടായതു കൊണ്ടും , അമ്മാവനായതു കൊണ്ടൂം , തനി സ്വഭാവം ‘ ‘ഹിഡന്‍’ ഫോര്‍മാറ്റിലാക്കി മിണ്ടാപ്രാണികളെപ്പോലെ ഞങ്ങള്‍ ബസ്സില്‍ക്കേറി. തലെദിവസം തന്നെ കല്യാണം മുടങ്ങിയ പെണ്ണിനെപ്പോലെ ‘ കേനണ്‍’ ക്യാമറയും കെട്ടിപ്പിടിച്ച് “ ഡിസ്-ഗസ്റ്റിങ്ങ് ഡാ” എന്നും പറഞ്ഞ് പാവം ബാബു വിന്റോസീറ്റില്‍ തളര്‍ന്നുകിടന്നു...അടുത്ത് ഞാനും. ഏറ്റവും പുറകിലെ സീറ്റില്‍ നിന്നും കലാഭവന്‍ മണിയുടെ “ നാടന്‍ ക്ലാസ്സിക്കുകള്‍ ‘ ഉയര്‍ന്നുകേള്‍ക്കാമായിരുന്നു...മണ്ഡപത്തിലെത്തും വരെ.
അങ്ങനെ വഴിയിലെ പേട്രോള്‍ പമ്പുകള്‍ വിസിറ്റ് ചെയ്തും തെറ്റിയ വഴി രണ്ടു പ്രാവശ്യം തിരിച്ചു വന്നും ഞങ്ങളുടെ മിടുമിടുക്കനായ’ ഡ്രൈവര്‍ അവസാനം വണ്ടി കല്യാണമണ്ഡപത്തിലെത്തിച്ചു. ക്യാമറക്കു നഷ്ടമായ ധന്യമായ നിമിഷങ്ങളെയോര്‍ത്ത് , ബാബുവും ഞാനും ഓടിയെത്തിയെപ്പോഴേക്കും ‘കെട്ട്’ കഴിഞ് ഞിരുന്നു....ഭാഗ്യം, സദ്യ തുടങ്ങിയിട്ടില്ല്യ. അപ്പൊഴാണ് കല്യാണപ്പെണ്ണിന്റെ ടീമിലെ ആ ഉണ്ടക്കണ്ണി കൊച്ചിനെ കാണുന്നത്...ഒരു ചെറിയ ഇന്‍-വെസ്റ്റിഗേഷനില്‍ നിന്നും ഞെട്ടിക്കുന്ന ആ സത്യം ഞങ്ങള്‍ അറിഞ്ഞു...അടുത്തയാഴ്ച ആ ക്ടാവിന്റെ കല്യാണനിശ്ചയമാണത്രെ!..ബെസ്റ്റ്...അതു പിന്നെ അങ്ങിനെയേ വരൂ...എനിക്കറിയാര്‍ന്നൂ..!
എന്തായാലും ചെക്കന്റേയും ഒന്നരക്കിലോ സ്വര്‍ണ്ണത്തിന്റെ ഭാരവുമയി നില്‍ക്കുന്ന കല്യാണപെണ്ണിന്റേയും കൂടെ ഒരു ഫോട്ടോ സെഷനും കഴിഞ്ഞ് സദ്യ നടക്കുന്ന ഹോളിലേക്ക് ഞങ്ങള്‍ തെറിച്ചു. ജൂബ്ബായും, ജീന്‍സും കൂളിങ്ഗ്ന്‍ ഗ്ലാസും , പിന്നെ ക്യാമറയും തൂക്കിയുള്ള നമ്മടെ ബാബുവിന്റെ ഗാംഭീര്യം കണ്ട് ‘ ഇവനേതോ വല്യ പുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് ഞങ്ങളുടെ അടുത്തിരുന്ന ഒരു വല്യമ്മ ലവനെ ബഹുമാനിക്കണതു കണ്ട് ചിരിക്കാതിരിക്കാന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി.ഇലയില്‍ ഒരോ കറികളും വിളമ്പുമ്പോള്‍ “ ഇതെന്താ ആന്റി,.ഇതാണോ അവിയല്‍ ?.. ഇതെന്താ ഇങനെ ? “ എന്നൊക്കെ ആ സ്ത്രീയോട് നമ്മടേ ബാബു ചോദിക്കണത് കേട്ട് ഞാന്‍ അന്തം വിട്ടിരുന്നു!പിന്നെ ലവനെ ശരിക്കും അറിയാവുന്നതു കൊണ്ട് “ ബാബൂ, നീ ഉഗ്രനാടാ! “ എന്നു മനസ്സില്‍പ്പറഞ്ഞ് ഞാന്‍ വീണ്ടും എന്റെ ഇലയിലേക്കു കോണ്‍സണ്ട്രേറ്റ് ചെയ്തു. കാറിന്റെ ‘ വൈപ്പര്‍’ വര്‍ക്ക് ചെയ്യുന്നതു പോലെ എന്റെ ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ക്ലീനായിക്കൊണ്ടിരുന്നു.ബാബുവാണെങ്കിലോ , ഒന്നും അറിയാത്തവന്‍ ചെസ്സ് കളിക്കുമ്പോലെ ഒരോ കറികളേയും സംശയത്തോടെ എടുത്ത് പതുക്കെ പതുക്കെ കഴിക്ക്യയിരുന്നു. കറികള്‍ തീര്‍ന്ന് റീഫില്ല് ചെയ്യുന്ന ഗ്യാപ്പില്‍ ഞാനൊന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍, “ ദേ അങ്ങോട്ടു നോക്ക്യേ , ആ കുട്ടി് കഴിക്കണ കണ്ടോ ? അതുപോലെ എല്ലാം എടുത്ത് അങ്ങട് കഴിക്കൂ മോനെ “ എന്നും പറഞ്ഞ് എന്റെ ഇല ചൂണ്ടീക്കാട്ടി ‘പരിഷ്കാരി’ബാബൂനെ പ്രൊത്സാഹിപ്പിക്ക്യാണ് ആ തള്ള! ഞാന്‍ ബാബുവിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍...റേഞ്ച് റോവറില്‍ പോണ അറബി അപ്പുറത്ത് നിസ്സാന്‍ സണ്ണിയില്‍ പോണ മലബാറിയെ നോക്കുമ്പോലേ ലവന്‍ എന്റെ തീറ്റ നോക്കി “ ഓ..ഹൊവ് സേഡ് !” എന്നു പറഞ്ഞു...ആ അഭിനയപ്രതിഭ!
എന്നിട്ട്.......!

( ഞാനിവിടെ ഈ കഥക്ക് ഇടയ്ക്ക് കര്‍ട്ടനിടുന്നു...നമ്മുടെ ബ്ലോഗ് വായിച്ചിട്ട് ‘ബാബു നാട്ടീന്ന് വിളിച്ചുരുന്നു....”വന്നിട്ട് കാണിച്ചു തരാമെന്ന് !”...ലവന്‍ നാട്ടിലാണെന്ന ധൈര്യത്തിലാ‍ , ഇത് മുഴുവന്‍ എഴുതിക്കൂട്ടിയത്.
ഏയ് ,ഒന്നുമുണ്ടായിട്ടല്ലാ...സ്നേഹം കൊണ്ടാ ! )

Thursday, December 24, 2009

ഡിസംബറിലെ ബൈജു !

ഡിസംബര്‍ 21 , 2009- വല്ല്യ കുഴപ്പമില്ല്യാത്ത ദിവസാ‍യിരുന്നു..ഒരു ദിവസത്തെ ഓഫീസിലെ ‘അഭിനയം’ കഴിഞ്ഞ് വൈകീട്ട് ബര്‍ദുബായിലെ ഞങ്ങള്‍ കുറേ പേര്‍ ( ‘എണ്ണം‘ എന്നെക്കൊണ്ട് പറയിപ്പിക്കണ്ട!)ഒരുമിച്ച് താമസിക്കുന്ന ബംങ്ലാവിലെത്തും വരെ.അങ്ങനെ കുടുമ്മത്തെത്തി വളഞ്ഞവഴിയിലൂടെ ‘ ഓര്‍ക്കുട്ട്’ തൊറന്ന് ,ഉന്നം പിടിക്കാന്‍ അറിയാത്തവന്‍ കാടടച്ച് വെടി വക്കുമ്പോലെ അയച്ച ഫ്രന്റ്സ് റിക്വസ്റ്റ്കള് ഏതെങ്കിലും ഏറ്റോയെന്നു നോക്കി..യെവടെ? ഇനി എന്തു ചെയ്യും എന്നു ആലൊചിച്ച് നില്‍ക്കുമ്പോളാണ് നമ്മടെ മെയിന്‍ ഗഡി മോജിത്ത് വിളിക്കണത്.
“ ഡാ , ഒരു കേസ്ണ്ട്..നമ്മടെ ബൈജു വണ്ടിയിടിച്ച് ആശൂത്രീലാ..നമുക്ക് പോയി നോക്കാം “. ഈ ബൈജു എന്നു പറയണ സംഭവം അവന്റെ കൂടെ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്നവനാണ്.മാത്രമല്ല , ലവന്‍ ഒരു ‘കട്ടയും’ , എന്റെയും സുഹ്രുത്തും ജിം-ഗുരുവും കൂടിയാണ്.സംഭവം എന്താണെന്നു വച്ചാല്‍ ദയര സിറ്റിസെന്റര്‍ കഴിഞ്ഞുള്ള ട്രാഫിക് സിഗ്നലില് നമ്മടെ ചുള്ളന്‍ അവന്റെ ബജാജ് പള്‍സറുമായി നില്‍കായിരുന്നു..സിഗ്നല്‍ പച്ചയായതും മറ്റു വണ്ട്കള്‍ നീങ്ങിതുടങ്ങിയതും ഗഡി അറിഞ്ഞില്ലാ, അവിടെ കടക്കണോ വേണ്ടയോ എന്നു സശയിച്ചു നില്‍കായിരുന്ന ഒരു മലബാറി ക്ടാവിന് ‘ പോക്കോളൂ കുട്ടീ’ എന്നു കണ്ണ് കൊണ്ട് സിഗ്നലും കൊടുത്ത് നില്‍കായിരുന്നു നമ്മടെ ബൈജു.പെട്ടന്ന് പുറകിലെ വണ്ടി ഹോണടിച്ചതും ഞ്ഞെട്ടിപോയ ചുള്ളന്‍ വണ്ടി ഒറ്റ എടുക്കലായിരുന്നു..അപ്പുറത്തെ ട്രാക്കില്‍ സമാധാനപരമായി പൊവായിരുന്ന ഒരു കാറിന്റെ പള്ളക്ക് പോയിടിച്ച് മറിഞ്ഞ് വീണു.വണ്ടിക്കു ഒന്നും പറ്റിയില്ലാ...അല്ലെങ്കിലും പള്‍സറ് ഉഗ്രന്‍ വണ്ടീയല്ലേ? പിന്നെ ബൈജു...ഉടനെ തന്നെ ആമ്പുലന്‍സ് എത്തി ബൈജുവിനെ പൊക്കി റാഷീദ് ഹോസ്പിറ്റലില് എത്തിച്ചു.
പാവം ബൈജു , കല്യാണ ആലോചന നടക്കണ ചക്കനും , ഡ്രൈവിങ് ടെസ്റ്റുകള്‍ പൊട്ടിയതില്‍ എന്റെ നമ്പറിനോട് അടുത്തെങും എത്തിയിട്ടുമില്ലാത്ത ഒരു നിരുപദ്രവകാരിയായിരുന്നു. കാര്യം ചുള്ളന്‍ ഒരു ഫിലിപ്പിനോക്ടാവിനെ ‘ജാതകം ചേരില്ല്യ ’ എന്നും പറഞ്ഞു കളിപ്പിച്ചവനാണെങ്കിലും , തന്റെ ഈമെയില്‍ ഐ.ഡി. എഴുതിയെടുക്കാന്‍ അറിയാത്ത പെറ്റമ്മയെ ഇങ്ലീഷില് ‘ ഹോ മോം, വാടീസ് ദിസ്, അയാം ഫെഡപ് !” എന്നു വഴക്കു പറഞ്ഞവനാണെങ്കിലും , ദുബായി പോലീസിന്റെ അംബുലന്‍സില്‍ തട്ടീക്കൊണ്ടുപോകാന്‍ മാത്രം തെറ്റുകളൊന്നും ചെയ്തിട്ടില്ലായിരുന്നു.

അങ്ങനെ ഞാനും ,മോജിത്തും പിന്നെ ലവന്റെ ഓഫീസിലെ തന്നെ നവീനും കൂടി റാഷീദ് ഹോസ്പിറ്റലില്‍ ചെന്നപ്പോളുള്ള അവസ്ഥ..! ഹോ, എന്തൊരു ഹോസ്പിറ്റലാ...എന്താ ഇന്റീരിയര്‍ , എന്താ അതിനകത്തെ ഒരു സെറ്റപ്പ്,റ്സപ്ഷനിസ്റ്റുകള്‍,..സീലിങ്ങിന്റേയും ഫ്ലോറിങ്ങിന്റേയും കാര്യം പിന്നെ പറയണ്ട....ശോ‍ാ...വിഷയം മാറിപ്പോയീ...പറഞ്ഞു വന്നത് നമ്മടെ ബൈജൂന്റെ അവസ്ഥയെപ്പറ്റിയാ‍രുന്നു.കഷ്വാലിറ്റിയില്‍ റൂം നമ്പര്‍ മൂന്നില്‍ വലതുകാലില്‍ മുട്ടില്‍ ഒരു വല്യ കെട്ടൂമായി കിടന്ന് ഒരു ഗര്‍ഭിണിയായ ഫിലിപ്പി നേഴ്സിനോട് ചൂടാവുകയാണ് ഗഡി.അവനെ ഒന്നു സമാധാനിപ്പിച്ച് കാര്യം ചോദിച്ചപ്പോഴാണ് ആള് പറയണത്.നേഴ്സിനോട് ബൈജു വെള്ളവും ഫുഡും ചോദിപ്പോ , ‘ നോ ബ്രദര്‍ , യൂ വോണ്ട് ഗെറ്റ് എനിതിങ്ങ് വിത്തൌട്ട് ഡൊക്ടേഴ്സ് പെര്‍മിഷന്‍’ എന്നു പറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്തു എന്നതാണ് പ്രശ്നം.കാര്യം , പരിക്കു അത്ര നിസ്സരമല്ല, കാല്‍മുട്ട് നീരുവന്ന് ഒരുപരുവമായിട്ടുണ്ട്.‘എനിക്കിതു കാ‍ണാന്‍ വയ്യാ ‘ എന്നും പറഞ്ഞ് മോജിത്ത് വാര്‍ഡിനു പുറത്തേക്കു പോയി.പിന്നെ ഞാനും നവീനും കൂടി “വലിയതെന്തോ വരാനുള്ളത് ഇങ്ങനെ പോയീ എന്നു കരുതിയാ മതി, കാറിനു പകരം വല്ല കണ്ടൈനര്‍ ലോറിയുമായിരുന്നെങ്കിലോ, ബൈക്കിന്റെ കിടപ്പു കണ്ടപ്പോ തീര്‍ന്നൂന്നാ വിചാരിച്ചേ!“ എന്നെല്ലാം പറഞ്ഞ് ബൈജൂനെ ‘ആശ്വസിപ്പിച്ചുകൊണ്ടിരുന്നു’!
നെഞുവേദന ബൈജൂനെ ശരിക്കും തകര്‍ത്തുകളഞ്ഞു.” എടാ, ആരെങ്കിലുംമൊന്ന് പോയി ആ ഡോക്ടറോട് ചോദിക്കെടാ , എനിക്കെന്താ ശെരിക്കും പറ്റിയതെന്ന്..ഞാന്‍ മരിച്ചു പൂവുമെന്നാ തോന്നണേ..ചിലപ്പൊ എന്നോട് പറഞ്ഞാല്‍ ഞാന്‍ വിഷമിക്കണ്ടാന്ന് വിചാരിച്ച് ആള് പറയാത്തതാവും ‘ എന്നൊക്കെ പറയാന്‍ തുടങ്ങി.അങ്ങനെ അവന്റെ സമാധാനത്തിനു വേണ്ടി ഞങ്ങള് ഡോക്ടറെപോയിക്കണ്ടു.”ഏയ്, കര്യായിട്ടൊന്നൂല്ലാ..വീഴ്ചയിലുണ്ടായ പേടിയാണ്.കാല്‍മുട്ടിലെ ബ്ലഡ് കട്ടപിടിച്ചിട്ടുണ്ട് , അതു വലിച്ചെടുക്കണം .”എന്നു പറഞ്ഞു.എന്നിട്ട് പ്രസവവാര്‍ഡില്‍നിന്നും ആണുങ്ങളെ മാറ്റുണ പോലെ ഞങ്ങളെ റൂമില്‍ നിന്നും മാറ്റി.ആദ്യമായി നേഴ്സറി ക്ലാസിലാക്കി പോകുന്ന അച്ഛനമ്മമാരെ കുട്ടികള്‍ നോക്കുമ്പോലെ ബൈജു ഞങ്ങളെ നോക്കി , ഡോക്ടര്‍ അകത്തു കയറി, റൂമിന്റെ കര്‍ട്ടണ്‍ വീണു...ബൈജുവിന്റെ ‘സങതികള്‍’ എല്ലാം കറക്റ്റായ നിലവിളി കേട്ടു!
വാര്‍ഡിനു വെളിയില്‍ ഇറങ്ങിയ ഞങ്ങള്‍ കണ്ടത് ‘ ഇതൊന്നും കാണാന്‍ വയ്യതെ’ നേരത്തെ പുറത്തിറങ്ങിയ മോജിത്തും അവരുടെ ഓഫീസിലെ കണക്ക്പ്പിള്ള ചന്ദ്രേട്ടനും കൂടി ‘ലേയ്സ്’ ചിപ്സും , ജൂസും കഴിക്കണ കാഴചയാണ്.മഹാപാപികള്‍ , അതു മുഴുവന്‍ തീര്‍ത്തിരിക്കണു !
എന്തായാലും , പുറത്ത് നിന്നു കുറച്ചു നേരം ‘ടെന്‍ഷന്‍ ’ മാറ്റിയശേഷം , ‘ഇനിയും വൈകിയാ ഭാര്യയുടെ അക്ഷരശ്ലോകം കേള്‍ക്കേണ്ടി വരുമെ‘ന്ന് പറഞ്ഞ് ചന്ദ്രേട്ടനും,പിന്നാലെ നവീനും കൂടി എസ്കേപ്പായീ.പിന്നെ ഞാനും മോജിത്തും കൂടി തിരിച്ചു റൂമിലെത്തിയപ്പോ , ‘ഡെലിവറി‘ കഴിഞ്ഞപോലെ ഹോസ്പിറ്റലിലെ നീലനിറത്തിലുള്ള‘നൈറ്റി’പോലത്തെ ഒരു ഡ്രസ്സുമുട്ട് തളര്‍ന്നവശനായി ബൈജു കിടക്കണു.ഡോക്ടര്‍ പറഞ്ഞു, ‘ ഹീ ഈസ് ഓക്കെ നൌ‍..നത്തിങ്ങ് സീരിയസ് ,വി ആര്‍ ഡിസ്ചാര്‍ജിങ്ങ് ഹിം”..കൊണ്ടോക്കോളാന്‍ !
അങ്ങനെ ഒരു വീല്‍ചെയറിലിരുത്തി ,എവിടേയും തട്ടാതേയും മുട്ടാതേയും ബൈജൂനെ ഞങ്ങ പുറത്തെത്തിച്ചു.ഇനി അടുത്ത പ്രോബ്ലം, ലവനേയും കൂട്ടി പോലീസ് സ്റ്റേഷനില്‍ പോണം, ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുമായി.കാരണം , കാറോടിച്ചിരുന്നവനെ സ്റ്റേഷനില്‍ എടുത്തുവച്ചിരിക്ക്യായിരുന്നു....കാരണം,ഈ സാധനമെങ്ങാന്‍ ആശുപത്രീല്‍ കിടന്നു പടമായാലോ?! പിന്നെ ബൈജൂന്റെ ബേഗും മൊബൈല്‍ ഫോണുമൊക്കെ അവിടാരുന്നു.അങ്ങിനെ, റഹീമെന്ന സുഹ്രുത്തിന്റെ കാറില്‍ അവനെയും കയറ്റി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
‘മുറാഖാബാ‍ത് ‘ പോലീസ്സ്റ്റേഷന്‍ ..നല്ല ഐശ്വര്യമുള്ള ബില്‍ഡിങ്ങ്,വിശാലമായ പാര്‍ക്കിങ്.മോജിത്തും റഹീമും കൂടി ‘ദിപ്പൊ വരാം’ എന്നും പറഞ്ഞു അകത്തു പോയി .കുറച്ചുകഴിഞ്ഞപ്പോള്‍ , ദേ ഒരു പോലീസുകാരനും അവന്മാരുടെ കൂടെ.അയാള്‍ വന്നിട്ടു ബൈജൂനെ നിരീക്ഷിച്ച ശേഷം ‘നഷ്ടപരിഹാരം എന്ത്ങ്കിലും വേണൊയെന്നു ചോദിച്ചു.ഇതു കേട്ടതോടെ നമ്മടെ ബൈജു ആശുപത്രീന്ന് ഫ്രീയായി കിട്ടിയ ‘നൈറ്റി’ മാറി കാറിലുണ്ടായിരുന്ന ഷര്‍ട്ടും ബര്‍മുടയും എടുത്തിടലും , ‘ എന്നെ പൊക്കിയേടാ’ എന്നെന്നോട് ഓര്‍ഡറിടലും വളരെ പെട്ടന്ന് കഴിഞ്ഞു.അങ്ങിനെ, കഴുത്തില്‍ തൂങ്ങിയ നിലയില്‍ ബൈജുവിനേയും കൊണ്ട് ഞാന്‍ വലതുകാല്‍ വച്ച് സ്റ്റേഷനകത്തു കയറി.ദുബായില്‍ വന്നിട്ട് നടാടെ പോലീസ് സ്റ്റേഷനില്‍ കയറ്വാണേയ്..ഐശ്വര്യം ഒട്ടും കുറയണ്ടാ! ഞങ്ങളെ സ്വീകരിച്ചാനയിച്ച് റൂം നമ്പര്‍ പത്തിലേക്കെത്തിച്ചു...അവിടെയാണത്രേ നഷ്ടപരിഹാരം കൊടുക്കണ സ്ഥലം! അവിടെ രണ്ടു കമ്പ്യൂടറുകളും രണ്ട് പോലീസുകാരും ഇരിപ്പുണ്ട് , ഇഷ്ടമ്പോലെ കസേരകളും.ബൈജൂനെ ഒരു കമ്പ്യൂടറിനു മുന്നില്‍ പ്രതിഷ്ടിച്ച ശേഷം , ഞങ്ങള്‍ നല്ല കസേര നോക്കി ഇരുന്നു . ങ്ങങ്ങളുടെ നേരെ ഇടിച്ച കാറോടിച്ചിരുന്നവനും ഇരിപ്പുണ്ട്.
( ഇനി ബൈജുവും പോലീസുകാരും തമ്മിലുള്ള സംഭാഷണം , മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്. അകത്തു കയറുമ്പോള്‍ ഉണ്ടായിരുന്ന ആവേശവും ധൈര്യവും ബൈജുവിനും ഞങ്ങള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു )
പോലീസ് : എന്താ പറ്റിയെ ?
ബൈജു: ഏ !...ആക്സിഡന്റാ !
പോ: എന്നിട്ട് പരിക്കൊന്നുമില്ലല്ലൊ?
ബൈജു: ഒരു ലുക്കില്ലന്നേയുള്ളൂ..അകത്ത് ഭയങ്കര പരിക്കാ..ഒരു മാസത്തേക്ക് പണിക്കു പൂവാന്‍ പറ്റില്ലാ..
പോ: ഊം..ഇപ്പൊ എന്താ വേണ്ടേ ?..
ബൈജു : അല്ലാ..നഷ്ടപരിഹാരം...എന്റെ മരുന്ന് , ചിലവ്..ശമ്പളം.
പോ: ഇപ്പൊ എത്രയാ വേണ്ടേ ? കേസാക്കേണ്ടീ വരും.
ബൈജു : ഒരു പതിനായിരം മതി! കേസാക്കാം..
ബൈജു ( എന്നോട്) :ഡാ, എന്നെ പിടിച്ചോ ...എനിക്കു വാളു വെക്കണം ,കക്കൂസില്‍ പോണം , എനിക്കു തല തിരിയണൂ !
ഞാന്‍ വിചാരിച്ചു , യവന്‍ ചുമ്മ പറഞ്ഞതണെന്നു, പക്ഷെ , ബൈജു ആള് സീരിയസായിരുന്നു! ‘ ഇപ്പൊ കൊണ്ടോയില്ലെങ്കില്‍ അതിവിടെ നടത്താനും മടിക്കില്ല്യ ‘ എന്നു അവന്റെ അവന്റെ ഫേഷ്യല്‍ എക്സ്പ്രഷനില്‍ നിന്നും മനസ്സിലായി. അരയില്‍ തോക്കും കെട്ടിവച്ച് ‘സാധനം പുറത്തേക്കെടുക്കണോ ‘ എന്ന റോളില്‍ നില്‍ക്കണ ആ പോലീസുകാരുടെ മുന്നില്‍‍ വച്ച് ‘ എന്തെങ്കിലും’ സംഭവിച്ചാലുള്ള അവസ്ഥയോര്‍ത്ത് ഞാന്‍ ശെരിക്കും ഞെട്ടി. ദയനീയമായി മോജിത്തിനേയും റഹീമിനേയും നോക്കിയപ്പോ , രണ്ടു ഡേഷുകളും ഇങ്ങോട്ട് തീരെ ശ്രദ്ധിക്കാതെ, സ്റ്റേഷന്റെ ഇന്റീരിയറ് ഡിസൈനെപ്പറ്റി ഡിസ്കഷനൈലയിരുന്നു! അങ്ങനെ ബൈജൂനേയും തൂക്കി ബാത്രൂമില്‍ കൊണ്ടോയി ‘കാര്യം’ നടത്തിയ ശേഷം , തിരിച്ചു വന്നപ്പോ രണ്ട് പോലീസ് കൊണാപ്പന്മാരും കൂടി കമ്പൂടറിനെ തട്ടി നോക്കുന്നു , ഞോണ്ടിനോക്ക്ക്കുന്നു.സിസ്റ്റം പെട്ടന്ന് ഓഫായത്രെ! അപ്പൊ മോജിത്താണ് പറഞ്ഞത് , പോലീസുകാരില്‍ ഒരുത്തന്‍ അവന്റെ ബ്ലാക് ബെറി ‘ ചാര്‍ജ് ചെയ്യന്‍ വേണ്ടി ഊരിയ പ്ലഗ് മാറി, സി.പി.യൂവിന്റെ പ്ലഗ് ഊരിയതാണ് സംഭവം. ഇതൊന്നും ശ്രദ്ധിക്കാതെ സ്ക്രീന്‍ല്‍ നോക്കിയിരിക്ക്യരുന്ന മറ്റെ പോലീസുകാരന്‍ കമ്പ്യൂടറിനെന്തോ ‘അത്യാപത്ത്’ സംഭവിചിരിക്കുന്നു എന്ന് വിചാരിച്ച് ആകെ ടെന്‍ഷനിലയി.എന്തായാലും കുറേ നേരത്തെ ‘ഇന്‍-വെസ്റ്റിഗേഷനു’ ശേഷം , അവര്‍ക്ക് സംഭവം ക്ലിയറായി , എല്ലാം വീണ്ടും ‘ചാലൂ’ ആക്കി.അങ്ങിനെ , കുറേ നേരത്തെ ചോദ്യോത്തരവേളക്ക് ശേഷം, കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പോലീസുകാരന്‍ പ്രഖ്യാപിചു.‘ യള്ളാ , ജാവോ !” എന്നും കൂടി കേട്ടപ്പോള്‍ ,വീണ്ടൂം നമ്മടേ മൊതലിനെയും കൊണ്ട് സ്റ്റേഷനു പുറത്തേക്ക്...സമയം രാത്രി(പുലര്‍ച്ചെ)രണ്ടു മണി !

Sunday, December 20, 2009

ദേശവിളക്ക് !

ധനു ഒന്നാം തിയതി..അന്നാണ് ത്രിക്കുരുകാരുടെ മകരവിളക്കായ ‘ ദേശവിളക്ക്’ ഞങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കണത്.വൈകീട്ട് തുടങ്ങി , രാത്രി മുഴുവനും , പിന്നെ പുലര്‍ച്ചെ 5 മണി വരെയും നീളുന്ന പരിപാടികള്‍ .വാഴപ്പിണ്ടി കൊണ്ടുണ്ടക്കിയ അഞ്ചമ്പലങ്ങളും , അയ്യന്‍പാട്ടും,ഭജനയും, ആനയും പഞ്ചവദ്യവുമായി എഴുന്നള്ളിപ്പും.എന്റെ തറവാടിന്റെ തൊട്ടടുത്തുള്ള കിഴക്കേ അമ്പലനടയിലാണ് വലിയ ആല്‍മരത്തിന്റെ തണലില്‍ ടാര്‍പായ കൊണ്ട് പന്തലുണ്ടാക്കി , കല്യാണ്യേച്ചി ചാണകം മെഴുകിയ നിലത്ത് , അയ്യപ്പന്‍ പാട്ട് ടീമിന്റെ ക്യപ്റ്റനായ ശ്രീ. അയ്യപ്പേട്ടനും ഗ്യാങ്ങും വാഴപ്പിണ്ടികൊണ്ട് മനോഹരമായി അമ്പലങ്ങള്‍ തീര്‍ക്കുന്നത്. ഈ കുഞ്ഞമ്പലങ്ങള്‍ എനിക്ക് കുട്ടിക്കാലം മുതല്‍ക്കേ വല്യ അതിശയമായിരുന്നു.കുറേക്കാലം ഈ ദേശവിളക്കിന്റെ കമ്മറ്റി പ്രസിഡന്റ് , ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മുരളി എന്ന ഒരു ഗഡിയായിരുന്നു.വെള്ളപ്പള്ളീയേയും , നാരയണപണിക്കരേയും പോലെ ഇങ്ങേര് ആ സ്ഥാനം വേറെ ആര്‍ക്കും കൊടുക്കില്ല്യ.കാരണം,നാട്ടുകാര്‍ക്കും പിന്നെ ആള്‍ക്കും അതൊരു ശീലമായിപ്പോയീ..അതന്നെ! വിളക്കിന് ഒരുമാസം മുന്‍പേ ഒരു ഞായറാഴ്ച ദേശവിളക്ക് കമ്മറ്റി മീറ്റിങ്ങ് ഉണ്ടാവും.പക്ഷെ , ഇതിന്റെ നോട്ടീസ് നാട്ടുകാര് കാണുക തിങ്കളാഴ്ച രാവിലെയായിരിക്കും.സ്വഭാവികമായും , നമ്മടെ മുരളിയേട്ടനും ഞായറാഴ്ച അമ്പലത്തില്‍ ഭജനക്ക് വരണ കുറെ പിള്ളേരും ആവും മീറ്റിങ്ങിലെ മെയിന്‍ ആള്‍ക്കാര്‍.
ഭജനക്ക് ഞാനടക്കമുള്ള പിള്ളേരുണ്ടാവാന്‍ കാരണം ഭക്തി മാത്രമായിരുന്നില്ല. പിന്നെയോ , ത്രിക്കൂരിലെ ചുരുക്കം ബുദ്ധിജീവികളില്‍ ഒരാളായ ഗിരിയേട്ടന്റെ നേത്രുത്വത്തില്‍ ഒരു മണിക്കൂറ് ഇരുന്നു ആളുടെ ഒപ്പം ഇരുന്ന് ഉറക്കെ നാമം ചൊല്ലി തീരുമ്പോള്‍ അമ്പലത്തില്‍ നിന്നും തരാറുള്ള നെയ്പായസം ആന്റ് അപ്പം ആയിരുന്നു.‘മംഗളം’ പാടി തീര്‍ത്ത് ഞാന്‍ ഓടി ചെല്ലും , ചുറ്റമ്പലത്തിലേക്ക് ..എന്നിട്ടു “ വാര്യര്‍മാന്‍ , പായസം എവട്യാ ? “ എന്നൊരു ചോദ്യമാ‍ണ് .അപ്പൊ ആള് തിരുമേനിയുടെ കയ്യില്‍ നിന്നും ചെറിയ ഉരുളി അങ്ങനെ തന്നെ വാങ്ങി കയ്യില്‍ തരും. പിന്നെ പായസ വിതരണം,ചുറ്റമ്പലത്തോട് ചേര്‍ന്നുള്ള പാറപ്പുറത്ത് വച്ച്, എന്റെ നേത്രുത്വത്തില്‍...എല്ലാര്‍ക്കും കൊടുത്ത ശേഷം (എല്ലാര്‍ക്കും കിട്ട്യാ, കിട്ടി..അത്രന്നെ!),കൈ കൊണ്ട് ഉരുളി ‘ക്ലീന്‍ ‘ ചെയ്ത ശേഷം, അവിടെ പൂജക്കുള്ള പാത്രങ്ങള്‍ കഴുകുന്ന പറുട്ട്യമ്മയുടെ കയ്യില്‍ പതുക്കെ വച്ചു കൊടുത്ത ശേഷം ഒറ്റ മുങ്ങലാണ്, കുടുമ്മത്തേക്ക് ! അങ്ങനെ പായസം കഴിച്ച് പോകുന്ന പിള്ളേരാണ് 'വിളക്ക്'കമ്മറ്റി മീറ്റിങ്ങിന് കൂടുതലും ഉണ്ടാവുക.അങ്ങനെ നമ്മടെ മുരള്യേട്ടന്‍ പുലി ‘ കമ്മറ്റി ഇന്‍ ചാര്‍ജ്’ ആയി ഡിക്ലയര്‍ ചെയ്യപ്പെടും,കാരണം ഈ പിള്ളാര്‍ക്കെല്ലാം അങ്ങേരെ വല്യ പേടിയാ(പിള്ളേര്‍ക്കു മാത്രം)..അവരെല്ലാം കോറസായി പറയും,“ മുരള്യേട്ടന്‍ തന്നെ മതി “.അങ്ങനെ ചുള്ളന്‍ എല്ലാ കൊല്ലവും കമമറ്റി പ്രസിഡന്റാവുന്നത് തികച്ചും യാദ്രിശ്ചികം മാത്രം!
അതിനു ശേഷം, പിരിവ് ആരംഭിക്കും, അതും മുരള്യേട്ടന്റെ നേത്രുത്വത്തില്‍ തന്നെ.വാഴക്രിഷിയുള്ള വീടുകളില്‍ നിന്നും അവരുടെ പറമ്പിലെ നല്ല വാഴപ്പിണ്ടികള്‍ നൊക്കി , അതും പിരിവായി രസീറ്റില്ലാതെ വാങ്ങും.ആളുടെ പിരിവു രീതികളും രസകരമാണ്. വല്ലോരുടേയും വീട്ടില്‍ കേറിച്ചെന്ന് “ ആ , ചേട്ടാ ഒരു നൂറ്റിയൊന്ന് എഴുതീട്ട്ണ്ട് , കൊടുത്തെ! അയ്യപ്പസാമീടെ കാര്യാണ്..അറിയാല്ലോ, ഇക്കൊല്ലം ഗംഭീര പരിപാടികളാണ്.( എന്താണെന്നു ചോദിക്കാന്‍ പാടില്ല്യ!).ആ ചേച്ചി , പിന്നേയ് , ആ കിഴക്കു ഭാഗത്തെ വാഴ രണ്ടെണ്ണം പിള്ളേര് വെട്ടീട്ട്ണ്ട്, അയ് , അമ്പലം പൂട്ടാനാണ് “(അമ്പലം ഉണ്ടാക്കാന്‍ ), ഇമ്മാതിരി ഡയലോഗുകളാണ്. ‘ അല്ലാ മുരള്യേ , ആ വാഴാ..” എന്നു വീട്ടുകാര് തുടങ്ങുംബോഴേക്കും, ചുള്ളനും ടീമും വാഴയും പിരിവും കൊണ്ട് പോയിട്ടുണ്ടാവും.പിന്നെ, ഒരു നല്ല കാര്യത്തിനല്ലേ , എന്നു കരുതി എല്ലാരും അങ്ങുസഹിക്കും.
സാധാരണ ഈ കമ്മറ്റിയില്‍ നോം ഇണ്ടാവാറില്ല , കാരണം എന്റെ ശ്രദ്ധ മുഴുവനും, കൂടുതല്‍ ഗ്ലാമറും പോപ്പുലാരിറ്റുയുമുള്ള എട്ട് ദിവസത്തെ ത്രിക്കുര്‍ ഉത്സവത്തിലായിരുന്നു.സാധരണ ‘ദെശവിളക്ക്’ ഞങ്ങള്‍ കോളേജ് പയ്യന്‍സിന്,ത്രിശൂര്‍ പൂരത്തിനു മുന്‍പുള്ള ‘സാമ്പില്‍ വെടിക്കെട്ട് ‘ പോലെ ഉത്സവത്തിന് മുന്‍പുള്ള ഒരു റിഹേഴ്സല്‍ ആയിരുന്നു. അതായത്,ഈ ഉത്സവത്തിന് എന്തൊക്കെ ഉഡായിപ്പുകള്‍ പ്രതീക്ഷിക്കാം ? എന്നതിന്റെ ഒരു സൂചന നല്‍കനുള്ള ഒരു അസുലഭസന്ദര്‍ഭം. ദേശവിളക്ക്,ഉത്സവം, മതിക്കുന്ന്-അയ്യപ്പങ്കുന്ന് പൂരങ്ങള്‍ തുടങ്ങിയ ത്രിക്കൂരിലെ പ്രധാന ആഘോഷങ്ങള്‍ നടക്കണ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഞങ്ങള്‍ ത്രിക്കുര്‍ പുലികളുടെ കളരിയായ ‘ ഒളിമ്പ്യാ ജിമ്മില്‍’ പോലും തിരക്കു കൂടും , കാരണം അമ്പലങ്ങളില്‍ ഷര്‍ടൂരിയുള്ള ബോഡിഷോകള്‍ തന്നെ. അമ്പലത്തില്‍ ചെന്ന് രണ്ട് കയ്യും കൂപ്പി, ബൈസെപ്സ് ടൈറ്റാക്കിയുള്ള പ്രാര്‍ഥന,’പുഷപ്’ എടുക്കുമ്പോലെയുള്ള കമഴ്ന്ന് കിടന്നുള്ള നമസ്കരിക്കല്‍ ,’ഫോര്‍-ആംസ്’ ടൈറ്റാക്കി തിരുമേനിയുടെ കയ്യില്‍ നിന്നും പ്രസാധം വാങ്ങല്‍ ,ദര്‍ശനശേഷം ചുറ്റമ്പലത്തിനു പുറത്ത് കൈ രണ്ടും പിണച്ച് വച്ച് ചെസ്റ്റില്‍ മാക്സിമം പ്രഷര്‍ കൊട്ത്ത് , ഏതാണ്ട് ദുബായിലെ ഡാന്‍സ്ബാറുകള്‍ക്കു മുന്നില് നിക്കണ നീഗ്രോ കട്ടകളുടെ പോസിലുള്ള നില്പ് - തുടങ്ങിയവയാണ് അമ്പലത്തിനകത്തെ ‘ബോഡിഷോ’കള്‍ കോണ്ട് ഉദ്ദേശിക്കുന്നത്.

പക്ഷെ ഒരു കൊല്ലം,ഞാനും നിഷാദും , മാമന്റെ മോന്‍ - ഞങ്ങള്‍ ‘സാമി’ എന്നു വിളിക്കണ ജിതുവും ദേശവിളക്ക് കമ്മറ്റിയില്‍ ജോയിന്‍ ചെയ്തു.പിരിവു പരിപാടി നമുക്ക് എക്സ്പീരിയന്‍സുള്ള ഐറ്റമായതുകൊണ്ട് രസകരമായിരുന്നു.ഒരേയൊരു കുഴപ്പം , ചില വീടുകളില്‍ പിരിവിനു പോയാല്‍ , ചില കാര്‍ന്നോമാരുണ്ടാവും ,മെനെക്കെടുത്താനായിട്ട്..അവര്‍ക്കു കൂട്ടത്തിലെ ഒരോരുത്തരുടെയും വീട്ടുപേരും അഡ്രസ്സും അറിയണം.’ഞാനെയ്, അമ്പലനടയിലുള്ള, മെച്ചൂരെ , ലീലമ്മേടെ..മൂത്തമോളില്ലേ..സതി...ആ..അതന്നെ...മൂത്ത മോനാ‍.., പിന്നെ ഇതു അമ്മാമന്റെ മോന്‍..പിന്നെ ഇതു നമ്മടെ മാലത്യേചീടെ മോന്‍...എന്നെല്ലാം പറഞ്ഞ് ഒരുവിധം ബോധവല്‍കരിക്കും.ചിലര്‍ എന്നാലും വിടില്ല്യ,’അപ്പൊ നമ്മടെ..കല്ല്യാണിയമ്മേടേ....” എന്നും പറഞ്ഞു വീണ്ടും തുടങ്ങും...അപ്പോ ” കല്ല്യാണിയമ്മേടെ..അമ്മേടേ നായര് “ എന്നു മനസ്സില്‍ പ്രാകിക്കൊണ്ട് അവിടന്നും ഇറങ്ങിപോരും!
( അതു ഞങ്ങള്‍ നായന്മാരുടെ ഒരു രീതിയാ...ഏത് ?)
അങ്ങനെ ദേശവിളക്ക് ദിവസം വന്നെത്തി.അന്നത്തെ ദിവസത്തെ പിരിവിനു പ്രത്യേകതയുണ്ട്.അമ്പലനട, മെയിന്‍ റോഡില്‍തന്നെ ഒരു വളവില്‍ ആയതുകൊണ്ട് , കയ്യില്‍ രസീറ്റ് കുറ്റിയും പിടിച്ച് ഹൈവേയില്‍ പിരിവ് ..അല്ലാ..’ചെക്കിങ്’ നടത്തുന്ന പുതുക്കാട് എസ്.ഐ. യുടെ പോസില്‍ മുരള്യേട്ടന്‍ ഒരു നില്‍പ്പുണ്ട്..കോണ്‍സ്റ്റബിള്‍സിനെപ്പോലെ ഞങ്ങളും. രവിലെ എട്ടു മുതല്‍ ഒന്‍പത് മണി വരേയും , വൈകീട്ട് നാലു മുതല്‍ അഞ്ചര വരേയുമുള്ള ‘പീക് ടൈമിലാണ്’ ഞങ്ങള്‍ മെയിനായിട്ട് റോഡില്‍ പിരിവ് നടത്താന്‍ നില്‍ക്കാറ്.അല്ലാതെ പിന്നെ, ഈ ‘നട്ടാപ്പറ’വെയിലത്ത് നിന്നിട്ട് ആരെക്കാണിക്കാനാ? അങ്ങനെയുള്ള ഒരു ‘പീക്’ ടൈമില്‍ പിരിവ് നടത്തി ക്ഷീണിച്ചു നില്‍ക്കുമ്പോഴാണ് ‘എസ്.ഐ. മുരളിയേട്ടന്റെ വക ഓര്‍ഡറ്..” ഡാ, നീയും ജിതുവും കൂടി എരുമപറമ്പ് ഗ്രൌണ്ടില് കൂട്ടിയിട്ടേക്കണ വാഴപ്പിണ്ടിയൊക്കെ ഒരു വണ്ടി വിളിച്ച് ഇങ്ങട് കൊണ്ട് വാ..നീയൊക്കെ ഇരുമ്പ് പൊക്കാ‍ന്‍ ( ജിമ്മിലേയ്) പോയിട്ട് എന്തെങ്കിലും ഒരുപകാരമുണ്ടാ‍ാവട്ടേഡാ...ന്ന് !ബെസ്റ്റ്... “ ഡാ, ആ ദോശയൊന്നു മറച്ചിട്ടേ “ എന്നു അമ്മ പറഞ്ഞപ്പോ , “ നോ വേ അമ്മാ..ഇന്നു ഞാന്‍ ജിമ്മില്‍ ഷോള്‍ഡറിനടിച്ചു റെസ്റ്റ് ഏടുക്കാണ്..ഒരു രക്ഷയില്ല്യാ! ” എന്നും പറഞ്ഞു രാവിലെ കുടുമ്മത്തു നിന്നും ഇറങ്ങിയതാണ്.” ഇപ്പൊ വാഴപ്പിണ്ടികള്‍ ചുമക്കാന്‍ പോണു..’കുരുത്തക്കേട്!. അങ്ങനെ ഞങ്ങള് ഒരു ‘ത്രീടണ്‍ ‍‘ പികപ് വിളിച്ചു വാഴപ്പിണ്ടികളെ ചെസ്റ്റുകൊണ്ടും ഷോള്‍ഡറുകൊണ്ടും താങ്ങി പന്തലില്‍ കൊണ്ടിട്ടിട്ട് , ത്രിക്കൂര് 25 വര്‍ഷങ്ങള്‍ക്കു മുന്‍പേ കാതില്‍ ‘ഒറ്റകമ്മല്‍‘ ഫാഷന്‍ കൊണ്ടുവന്ന പാ‍വം കാര്‍ന്നോരായ ഭാസ്കരേട്ടനോട് “ ഭാസ്കരേട്ടാ,ദേ കിടക്കണൂ സങതി,വേഗം അമ്പലം പൂശ് !” എന്നാജ്ഞാപിച്ചു!....കുരുത്തക്കേട് വീണ്ടും!
ഉച്ചയായപ്പോ എഴുന്നള്ളിപ്പിനുള്ള ഗജവീരന്‍’ എത്തി...തിരുവമ്പാടി കുട്ടിശങ്കരന്‍ .അച്ഛന്റെ ക്ലാസ്മേറ്റായ ‘ആന ഡേവീസ്’ എന്നറിയപ്പെടുന്ന ഡേവീസേട്ടന്റെയാണ് ആന.പണ്ടേ ഒരു ആനപ്രാന്തനായ ആള്‍ ഹാപ്പിയായി , നമ്മടെ പറമ്പിന്റെ തൊട്ടപറമ്പില് പാപ്പാനോട് പറഞ്ഞ് ആനയെ പാര്‍ക്ക് ചെയ്യിച്ചു.ആനക്ക് പട്ട വെട്ടട്ടേയെന്നു ചോദിച്ചപ്പോ, “ എത്രയാച്ചാ നോക്കി വെട്ടിക്കോളോ ചേട്ടാ “ എന്നു പറഞ്ഞ് ഞാന്‍ പെര്‍മിഷന്‍ കൊടുത്തു , അല്ലെങ്കിലും നാട്ടാരുടെ പറമ്പീന്ന് പട്ട വെട്ടണതിനു എനിക്കെന്ത് കുന്താ ? ആന ലഞ്ച് കഴിക്കുന്നതും നോക്കി ഞാന്‍ വീടിന്റെ തെക്കു ഭാഗത്ത് ഫൈബറിന്റെ ചുവന്ന കസേരയില്‍ ‘ നമ്മടെ സ്വന്തം ആന” എന്നഭാവത്തോടെ ഞെളിഞ്ഞിരുന്നു.
പിന്നെ ഉച്ച തിരിഞ്ഞ് രണ്ട് സെറ്റ് പുഷപ്പെടുത്ത്, കുളിച്ച് ഫെയര്‍ ആന്റ് ലവ്ലിയും തേച്ച് ആല്‍തറയില്‍ ചാരി ,കതിന നിരത്തിവച്ച പോലെ ഞങ്ങള്‍ മൂന്നാളും പിന്നെ നമ്മടെ അമ്മവന്റെ മോന്‍ കണ്ണന്‍ ചേട്ടനും കൂടി നില്പായീ.വൈകുന്നേരമായി , ഭക്തജനങ്ങളും ‘ കുട്ട്യോളും’ എത്തിതുടങ്ങി.ആല്‍തറക്കു പുറകില്‍ അമ്പലം പണി കഴിഞ്ഞ് അയ്യപ്പേട്ടനും ഭാസ്കരേട്ടനും ടീമും ബോഡി ‘ സ്ട്രെച്ച്’ ചെയ്യുന്നു.നമ്മടെ മുരള്യേട്ടനും ടീമും അപ്പൊളും , റോഡിലൂടെ പോവണ കാറ്, ബസ്,ബൈക്ക് എന്നു വേണ്ടാ,വേണ്വെട്ടന്റെ റേഷന്‍ കടയില്‍ വരണവരെ പോലും തടഞ്ഞ് നിര്‍ത്ത് പിരിവ് ചോദിക്കുന്നുണ്ട്.‘ ഇയാള്‍ക്കു വേറെ പണിയില്ലേ ? “ എന്നു ചോദിച്ച് ഞാന് ശ്രദ്ധ് വീണ്ടും കിഴക്ക് ഭാഗത്തു നിന്നും വരുന്ന ‘ഭക്തജനങ്ങളിലേക്ക്’ മാറ്റി.അപ്പോഴാണ് ഞാന്‍ ആകാംഷപൂര്‍വ്വം കാത്തുനിന്ന ‘ഭക്ത’ അവളുടെ അനിയത്തിയുകൂടി റ്റ്യൂഷന്‍ കഴിഞ്ഞ് വരുന്നത് കണ്ടത്.ഈശ്വരാ, ഇപ്പൊ എന്തെങ്കിലും കാര്യായിട്ടുള്ള പണി ചെയ്യണമല്ലോ , കാരണം അവളുടെ വീട്ടില് പിരിവിനു പോയപ്പൊ കമ്മറ്റിക്കരിലെ എന്റെ പേര് പേന കൊണ്ട് അണ്ടര്‍ലൈന്‍ ചെയ്താണ് ഞാന്‍ കൊടുത്തത്.എന്നിട്ടിപ്പൊ , ഇവിടെ ആല്‍തറക്കുമുന്നില്‍ കുന്തം വിഴുങ്ങി നില്‍ക്കണ കണ്ടാല്‍ മതി..ഇമ്പ്രഷന്‍ പൂവാന്‍ .അപ്പോഴാണ് , കുരുത്തോല കെട്ടാനായി കുഞ്ഞന്‍ സുന്യേട്ടന്‍ തയ്യാറെടുക്കുന്നത് കണ്ടത്. ചാന്‍സ് മിസ്സാക്കണ്ടാ‍ായെന്നു കരുതി , ആളുടെ കയ്യീന്ന് കുരുത്തോല തട്ടിപ്പറിച്ച് “ വേണ്ടാ‍ാ..ഇതു ഞാന്‍ കെട്ടിക്കോളാം” എന്നു അവളെ നോക്കിക്കോണ്ട് പറഞ്ഞ് ആല്‍തറയുടെ മുകളിലേക്ക് ചാടിക്കയറി.പക്ഷെ, മുളയില്‍ കെട്ടേണ്ടതിനു പകരം ,‘ആവേശം‘ കൊണ്ടോ എന്തോ , ഞാ‍ന്‍ കുരുത്തോല കെട്ടിയത് മാലബള്‍ബിന്റേയും റ്റ്യൂബ് ലൈറ്റുകളുടേയും വയറുകളുടെ മുകളിലൂടെയായിരുന്നു. ഷോക്കടിച്ചുവെന്ന് എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ” അമ്മേ “ എന്ന നിലവിളിയോടെ ഗണപതിക്കുണ്ടാക്കിയ അമ്പലത്തിനു മുന്നിലേക്കു ഞാന്‍ ഒരു വീഴ്ചയയിരുന്നു.’രാമായണം’ സീരിയലില്‍ അമ്പിനു ചുറ്റൂമുള്ള പോലത്തെ ഒരു കളര്‍ഫുള്‍ ഡിസ് പ്ലേ തെളിഞ്ഞു വന്നു..പിന്നെ റിലേ കട്ടായീ.
കുറച്ചു സമയത്തിനു ശേഷം ,സം-പ്രേഷണം പുനരാരംഭിച്ചപ്പോള്‍ അടുത്തുള്ള കോപ്പറേറ്റീവ് സ്റ്റോറിന്റെ മുന്നില്‍ ഞാന്‍ ചാരിയിരിക്ക്യായിരുന്നു ! മുന്നില്‍ നമ്മടെ ഭാസ്കരേട്ടന്‍ നില്‍ക്കണു..” ഒന്നും പറ്റീല്ല്യലോ..സാമി ശരണം” എന്നും പറഞ്ഞ് ആള്‍ എന്റെ നെറ്റിയില്‍ ഭസ്മം തൊടുവിച്ചു. അറിയാതെ ഞാനും പറഞ്ഞു..”സ്വാമിയേ ശരണമയ്യപ്പാ..!”..പക്ഷെ ശബ്ദം പുറത്തേക്കു വന്നില്ലാ.....!
( ഓം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേ.യ്..ശരണമയ്യപ്പാ !)

Tuesday, December 15, 2009

ബാബുപിവിബാബു007@ജിമെയില്‍.കൊം ( പാര്‍ട്ട് 1 )

( ഇവിടെ ഉപയോഗിച്ചിരിക്കുന്ന ചില ഇങ്ലീഷ് വാക്കുകള്‍ ദയവായി സഹിക്കുക..ഒക്കെ നമ്മുടെ കഥാനായകന്റെ വകയാണ് ! )
ഈ കഥ ആരംഭിക്കുന്നത് ദുബായി നഗരത്തിന്റെ പ്രാന്തപ്രദേശമായ ‘ബര്‍ദുബായി’യില്‍ നിന്നാണ്.ഞങ്ങള്‍ താമസിക്കുന്ന രണ്ട് നിലയുള്ള പടുകൂറ്റന്‍ കെട്ടിടത്തിലെ ഞങ്ങളുടെ ഫ്ലാറ്റില്‍ 110 കി.ഗ്രം ഭാരവും , ആറടി പൊക്കവും , കവിയൂര്‍പൊന്നമ്മ പ്രോട്ടീന്‍ പൌഡര്‍ കഴിച്ച പോലെ ഷേപ്പിലുമുള്ള ഒരു സങ്ങതി വന്നു ചേര്‍ന്നു...പേര് ‘മുല്ലശ്ശേരി ബാബു.’ചുള്ളനെപറ്റി ആളു തന്നെ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ പെറ്റമ്മ പോലും സഹിക്കില്ല്യ..തല്ലി പോകും!.. “ എന്നെപോലെ സുന്ദരനും , നിഷ്കളങ്കനുമായ വേറൊരു ചെറുപ്പകാരനും ഞങ്ങടെ പഞ്ചായത്തിലില്ല്യ,ഞാന്‍ വളച്ച പെണ്‍കുട്ടികളുടെ എണ്ണം കണ്ട് ഞാന്‍ തന്നെ പേടിച്ച്പോയിട്ടുണ്ട്,ഈ പെണ്‍കുട്ടികളുടെ ശല്ല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് ഞാന്‍ ദുബായില്‍ വന്നത് ,ഞാന്‍ ദുബായിലോട്ട് വരുന്ന ദിവസം ‘ബാബുമോനേ” എന്നു വിളിച്ചു ഒരു ഗ്രാമം മുഴുവന്‍ കരഞ്ഞു..”..എന്നൊക്കെ പറയണത് എത്ര നേരാ കേട്ട് സഹിച്ചു നില്‍ക്കാ ? പക്ഷെ , ദുബായില്‍ തന്നെയുള്ള മറ്റു നാട്ടുകാര്‍ പറയണത്..’ഒരുദിവസം സന്ധ്യനേരത്ത് കറുത്ത ഷര്‍ട്ടുമിട്ട് പോകുമ്പോള്‍ “ എയ് ഓട്ടോ , ത്രിശ്ശൂര്ക്ക് പോണം “ എന്നു അറിയാതെ പുറകീന്ന് വിളിച്ച കാര്‍ന്നോരെ ‘വെറുതെ‘ വിട്ടവന്‍ ,താന്‍ നേഴ്സറി ക്ലാസ് മുതല്‍ ട്രൈ ചെയ്ത് കൊണ്ടിരുന്ന ഒരോ പെണ്‍കുട്ടികളേയും ആമ്പിളേര്‍ കെട്ടികൊണ്ട് പോകുമ്പോള്‍ ആ ദേഷ്യം മുഴുവന്‍ കള്ളുകുടിച്ചും ‘പുഷപ്പുകള്‍’ എടുത്തും സഹിച്ചവന്‍ ,സിനിമാനടന്‍ മോഹന്‍ലാലിന്റെ അതേ സ്വരൂപമയിട്ടും ( അങ്ങനെയാണ്‍ ഗഡി സ്വയം പറയണത്)അദ്ദേഹത്തെപ്പോലും അറിയിക്കാതെ നാട്ടീല്‍ ‘ഒതുങ്ങി‘ ജീവിച്ചവന്‍ , അബുദാബിയില്‍ താമസിക്കുന്ന സ്വന്തം പെങ്ങളേയും അളിയനേയും ആഴ്ചയില്‍ ഒരൊറ്റ ദിവസത്തെ വിസിറ്റ് കൊണ്ട് അവരുടെ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നവന്‍ “..എന്നിങ്ങനെയൊക്കെയാണ് .അങ്ങനെയുള്ള മിസ്റ്റര്‍ബാബുവും , ഞാനും കൂടി ദുബായില്‍ തന്നെയുള്ള ഒരു സുഹ്രുത്തിന്റെ കല്യാണത്തിന് നാട്ടില്‍ വച്ച് പോയ സംഭവമാണിത്.
എല്ലാം പ്ലാന്‍ ചെയ്തപോലെ തന്നെ, ഞങ്ങള്‍ ഏതാണ്ട് അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തി.സെപ്റ്റമ്പര്‍ പതിമൂന്നിനായിരുന്നൂ കല്യണം.കല്യാണചക്കന്റെ ശക്തമായ നിര്‍ബന്ധം കൊണ്ട്മാത്രം(ഊം..)തലേദിവസം തന്നെ അവന്റെ വീട്ടിലെത്തി എല്ലാം മങളകരമാക്കണമെന്ന തിരുമാനമെടുത്തു.നേരത്തെ പറഞ്ഞുറപ്പിച്ചപോലെ തലേ ദിവസം ഞാന്‍ ത്രിശ്ശൂര്‍ റയില്‍വേസ്റ്റേഷനിലെത്തി എത്തി ചുള്ളനെ കാത്തു നിന്നു.കുറെ കഴിഞ്ഞപ്പോള്‍ ഒരു എന്‍ഫീല്‍ഡ് ബൈക്ക് വരികയും , ടിപ്പര്‍ലോറി മണല്‍ മറിക്കണ പോലെ ഒരു സാധനത്തെ സ്റ്റേഷനു മുന്നില്‍ തട്ടുന്നതും കണ്ടു...അതു മറ്റാരുമല്ലായിരുന്നു..സാക്ഷാല്‍ ‘മുല്ലശ്ശേരി ബാബു’ എന്ന നമ്മുടെ പുലിയെ. ഒരു വലിയ വെളുത്ത ജുബ്ബ ,പാള ജീന്‍സ് ,കയ്യില്‍ ഒരു ഡസന്‍ ചരടുകള്‍ ,മീന്‍ പിടിക്കാന്‍ പോണവര് ബസ്സിന്റെ പുറകിലെ കോണിയില്‍ തൂക്കിയിടണ ടൈപ്പ് ‘കുട്ട’ പോലത്തെ ഒരു വല്യ ബേഗും,പിന്നെ ‘ റേബാന്‍ “ ഗ്ലാസ് ഒരെണ്ണം ..(ഒറിജിനല്‍)മുഖത്ത്! ‘ ഹായ് ഗോപ്സ് , ഹൊവ് ഡു ഐ ലൂക്??..സിമ്പിള്‍ റൈറ്റ് ?” എന്നും പറഞ്ഞ് ഗഡി അടുത്ത് വന്ന് ,ഇങ്ലീഷില് പതിവുപോലെ‘ തള്ളല്‍’ ആരംഭിച്ചു. ‘ എന്തൂട്ടാട ബാബുവേ ഈ കുഞ്യ ബേഗില് ?” എന്നു ചോദിച്ചപ്പോഴാണ് ചുള്ളന്‍ പറയണത്...മേകപ് കിറ്റ്,ലാപ്ടോപ്,ആറായിരം ദിര്‍ഹംസ് കൊടുത്ത്(?) ദുബായില്‍ നിന്നു വാങ്ങിയ ഡിജിറ്റല്‍ ക്യാമറ,വയസ്സയവര് കുത്തിനടക്കണ വടി പോലത്തെ അതിന്റെ സ്റ്റാന്റ്,പിന്നെ അവന്റെ കല്യാണ ഡ്രസ്സും! സ്റ്റേഷനില്‍ നില്‍ക്കണ ആള്‍ക്കാര്‍ ഞങളെ നോക്കാന്‍ തുടങ്ങി, ചിലര്‍ മൂക്കത്തും ചിലര്‍ താടിക്കും കൈ കൊടുത്തുകൊണ്ട് !!. അപകടം മണത്ത് ഞങ്ങള്‍ വേഗം കൌണ്ടറിലെത്തി രണ്ട് എറണാകുളം ടികറ്റുകളെടുത്തു.പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍ ലവന്‍ നേരെ ബുക്സ്റ്റാളില്‍ പോയി ‘ദി വീക്ക്’,‘ഔട്ട് ലുക്ക്’,‘ ബോബനും മോളിയും’ - എന്നീ ഗ്രന്ധങ്ങള്‍ ഒരോന്നുവീതം വാങ്ങി...’ആവശ്യം വരുമത്രെ!’.അപ്പുറത്തെ കടയില്‍ നിന്നും ‘ ആപ്പിള്‍ ഫിസ്സും’, ഇത്തവണ ഞാന്‍ എതിര്‍ത്തില്ല..അല്ലെങ്കിലും തിന്നണ കാര്യത്തില്‍ എനിക്കു അവനുമായി നല്ല യോജിപ്പായിരുന്നൂ. അങ്ങനെ ട്രെയിന്‍ വന്നപ്പോഴോ,ഷാര്‍ജായിലെ റോള സ്കൊയറില്‍ പോലും കാണാത്തപോലെ തിരക്ക് അതിനകത്ത്.തന്റെ കുഞ്ഞ്യ ശരീരവും , കൂടയുള്ള ഇലക്ട്രോണിക് സാധനങ്ങളുടേയും സേഫ്റ്റിയെക്കരുതി ഈ ട്രെയിന്‍ മിസ്സാക്കണതാണ് നല്ലതെന്നു ചുള്ളന്‍ മനസ്സിലായി.’ ഗോപ്സ് , ഇറ്റ്സ് ടൂ മച് ക്രൊവ്ഡെഡ് യാര്‍ ,ബെട്ടര്‍ റ്റു മിസ്സ് ദിസ് ഡാം ട്രെയിന്‍...വി വില്‍ റ്റേക് ദ് ബസ്സ് “ എന്നും പറ്ഞ്ഞ് ഗഡി ഒറ്റ നടത്തം സ്റ്റേഷനു പുറത്തേക്കു..പിന്നാലെ ഞാനും, എന്തിനാ വിഷമിക്കണേ , ടിക്കറ്റ് ലവന്‍ എടുക്കാമെന്നേറ്റല്ലോ! അങ്ങനെ ഞങ്ങള്‍ കെ.എസ്.ആര്‍ .ടി.സി. സ്റ്റാന്റില്‍എത്തി.ദേ കിടക്കണൂ , എറണാകുളം ഫാസ്റ്റ്.ഓടിക്കയറി സീറ്റ് പിടിച്ചു ,രണ്ട് പേരുടേയും ഭാണ്ഡക്കെട്ടുകള്‍ എടുത്ത് മുകളിലെ സ്റ്റാന്റില്‍ വച്ചു.അങനെ ഞങ്ങടെ ‘സൂപ്പര്‍ഫാസ്റ്റ്’ സ്റ്റാന്റില്‍ നിന്നും പുറത്തിറങ്ങി,ത്രിശ്ശൂര്‍ പൂരത്തിന് കണിമങലം ശാസ്താവിന്റെ എഴുന്നള്ളീപ്പുപോലെ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലേയും ഒന്നര മീറ്റര്‍ വ്യാസമുള്ള ‘മനോരമ’ റൌണ്ടബൌട്ടിന്റേയും ട്രാഫിക്കിലൂടെ ത്രിശ്ശൂര്‍-എറണാകുളം ഹൈവേയിലേക്കു കുടന്നു!പതിവുപോലെ ബസ്സിലെ വാച്ചബിള്‍ ഡിസ്റ്റന്‍സിലുള്ള അയല്‍ വാസികളെ ഞങ്ങള്‍ നോട്ട് ചെയ്യാന്‍ തുടങ്ങി...ഫ്രണ്ടിലും ബേക്കിലും കുറെ ബോറിങ് ക്യരക്ടേഴ്സ്.പിന്നെ ഒരു ആശ്വാസത്തിന്, ഇടതു വശത്തെ വിന്‍ഡോ സീറ്റില്‍ ഒരുഗ്രന്‍ ക്ടാവും,അടുത്ത് ഒരു കാര്‍ന്നോരും ഇരിപ്പുണ്ടായിരുന്നു. ‘കൊള്ളാം ഒട്ടും മുഷിയില്ല്യാ’ എന്നും പറഞ്ഞു ഞങ്ങള്‍ ഒരോ ‘ആപ്പിള്‍ ഫിസ്സ് ‘ പൊട്ടിച്ച് ,ചിയേഴ്സ് പറഞ്ഞ് കുടി തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി വിന്‍ഡോ സൈഡില്‍ നിന്നും മാറി ഞങ്ങളുടെ സൈഡില്‍ ഇരുന്നു.ശുഭ ലക്ഷണം , ‘കൊച്ചു കള്ളീ, എന്നെ കാണിക്കാന്‍ വേണ്ടിയല്ലേ ?‘ എന്നു ഞാനും ബാബുവും കണക്കു കൂട്ടി , കുറച്ചു, ഗുണിച്ചു. പെട്ടന്ന് ബാബുവിന്റെ ഉള്ളില്‍ കിടന്നുറങ്ങണ കാമുകന്‍പുലി ഉണര്‍ന്നു,ആളുടെ ‘പൊന്നുപോലത്തെ‘ നാക്ക് വര്‍ക്ക് ചെയ്യാന്‍ തുടങ്ങി.ആള്‍ നേരത്തെ റെയില്‍ വേസ്റ്റേഷനില്‍ നിന്നും വാങ്ങിയ ഗ്രന്ഥങ്ങള്‍ എടുത്ത് ‘ദി വീക്കി’ല്‍ തുടങ്ങി , ‘ ബോബനും മോളിയിലും’ അവസാനിച്ചു.ഒരുവിധം കഥകളൊക്കെ ആ കൊച്ചിനെ വായിച്ചു കേള്‍പ്പിച്ചു! പിന്നെ, ആ ക്ടാവിനെ ലക്ഷ്യമാക്കി ,” അളിയാ , നമ്മള്‍ക്കിപ്പോ ദുബായില്‍ പത്തുപതിനായിരം ദിര്‍ഹംസ് ശമ്പളവും , കാറും ഒക്കെ ഉണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം ? റ്റെന്‍ഷനും ഏകന്തതയും മാത്രം ! വീട്ടിലാണെങ്കില്‍ അമ്മ നിര്‍ബന്ധിക്കുന്നു, കല്യണം കഴിക്കാന്‍ , പക്ഷെ എന്താ ചെയ്യാ ? മനസ്സിനിഷ്ടപ്പെട്ട ഒരു കുട്ട്യെ കാണണ്ടേ? പക്ഷെ,എവിടെയെങ്കിലും വച്ച് ഞാന്‍ അവളെ കണ്ടെത്തും...” തുടങ്ങിയ ഡയലോഗുകള്‍ ഇറക്കാന്‍ തുടങ്ങി.ആ കുട്ടി ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടപ്പോള്‍ ചുള്ളന്‍ ഹാപ്പിയായി.അതെനിക്കു പിടിച്ചില്ല്യ... ’ അതേയതെ , ഞാനും അതേ ഏകന്തത തന്നെയാണിഷ്ടാ അനുഭവിക്കണത്...അതു മാറ്റാനാണ് ഞാന്‍ എന്നും ജിമ്മില്‍ പോയി ഒന്നു റീഫ്രഷാവാന്‍ ശ്രമിക്കണെ!” എന്നും പറഞ്ഞ് ലവനെ ഓവര്‍ടേക്ക് ചെയ്ത് കുഞ്ഞ്യ ടി-ഷര്‍ട്ടിനുള്ളിലെ എന്റെ മസിത്സ്(!) ടൈറ്റാക്കി...അതു കണ്ടിട്ട് ചിലപ്പോള്‍ ആ ക്ടാവ് എനിക്കൊരു സ്പെഷല്‍ പ്രിഫറന്‍സ് തന്നാലോ ?ഇപ്പ്രാവശ്യം എന്തായാലും ക്ടാവ് ഒന്നു പാളിനോക്കി, അല്ലാ, എനിക്കിനി തോന്നിയതാണോ ?ഇല്ല്യ..നോക്കി!
അതോടെ സകലകണ്ട്രോളും പോയ ബാബു , ‘ ഡാ ഗോപാ, ഞാന്‍ ഒരക്രമം കാണിക്കാന്‍ പൂവാ..നോക്കിക്കൊ” എന്നു പറയലും , സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റ് ലവന്റെ ബേഗില്‍ നിന്നും ലാപ്ടോപ് പുറത്തേക്കെടുത്തു. ഇവനിതെന്തൂട്ടാ കാണിക്കാന്‍പോണെ എന്നും വിചാരിച്ച് ഞാന്‍ വായും പൊളിച്ചിരുന്നു.ചുള്ളന്‍ ലാപ്റ്റോപ് ഓണ്‍ ചെയ്ത് ചാലക്കുടി സെന്ററിലെ , ഇല്ല്യാത്ത വയര്‍ലെസ് ഇന്റെര്‍നെറ്റ് തപ്പാന്‍ തുടങ്ങി.സത്യമായിട്ടൂം ഞാന്‍ ഞെട്ടി.പോരാഞ്ഞിട്ട് “ ശോ , ഇവിടെ വയര്‍ലെസ് കിട്ടണില്ല്യല്ലോടേയ് ..ഓ ഷിറ്റ്..എനിക്കത്യവശ്യമായി ചില മെയിത്സ് നോക്കാനുമുണ്ട്.എന്തൊരു കഷ്ടം !” എന്നു രണ്ട് തള്ളൂം ! അതുംപോരാഞ്ഞിട്ട് , ആ ക്ടാവ് വേണമെങ്കില്‍ എഴുതിയെടുത്തോട്ടെ എന്ന ലൈനില്‍ , ‘ ബാബുപിവിബാബു007@ജിമെയില്‍ .കൊം ‘എന്ന അവന്റെ ഈമെയില്‍ ഐ.ഡി. ലേലം വിളിക്കുമ്പോലെ മൂന്ന് പ്രാവശ്യം വിളിച്ചുപറഞ്ഞു.ബെസ്റ്റ് , അവന്റെ ആ ഡയലോഗ് ശെരിക്കും ഏറ്റു . ആ ക്ടാവു ഉടന്‍ തന്നെ ഉറങ്ങിക്കിടക്കയിരുന്ന കാര്‍ന്നോരെ വിളിച്ചുണര്‍ത്തി , ഞങ്ങളെ ചൂണ്ടി എന്തോ പറയുകയും ,പഴയപോലെ വിന്റോ സീറ്റിലേക്കുതന്നെ വീണ്ടും മാറിയിരിക്കുകയും ചെയ്തു.ഉറക്കമെണീറ്റ കാര്‍ന്നോര് , ഉച്ചനേരത്ത് ചെണ്ട കോട്ടിവന്ന് മനുഷ്യരെ ശല്യപ്പെടുത്തുന്ന ചില പിച്ചക്കാരെ നോക്കുമ്പോലെ ഞങ്ങളെ ഒന്നിരുത്തി നോക്കി , എന്തോ പിറുപിറുത്തു...” നാണവും മാനവുമില്ല്യത്ത ഒരോന്നു വന്നു കേറിക്കോളും,പെണ്‍കുട്ട്യോളെ ശല്ല്യപ്പെടുത്താനായിട്ട്’..അങ്ങനെ എന്തോ ആണ് ഞങ്ങള്‍ കേട്ടത് . എന്തായാലും അതോടുകൂടി ബസ്സിലെ പ്രകടനം അവസാനിപ്പിക്കാനുള്ള തിരുമാനം നിശബ്ദരായി ഞങ്ങളെടുത്തു.റോഡിലെ കുണ്ടും കുഴികളും പോലും മൈന്റ് ചെയ്യതെ ശക്തമായ ഉറക്കത്തിലേക്കു പ്രവേശിച്ചു!അങ്ങനെ വെറും ‘മൂന്ന്’ മണിക്കൂറുകള്‍ കൊണ്ട് ഞങ്ങടെ ‘സൂപ്പര്‍ഫാസ്റ്റ്’കലൂര്‍ ബസ്സാന്റ്റിലെത്തി.അപ്പോഴേക്കും കല്ല്യാണവീട്ടില്‍ നിന്നുള്ള ഞങ്ങടെ കൂട്ടുകാരന്റെ ഫോണ്‍ വിളി തുടങ്ങി.എനിക്കാണെങ്കില്‍ നല്ല വിശപ്പും.പക്ഷെ , ഈമെയില്‍ ചെക് ചെയ്യന്‍ മുട്ടിനില്‍ക്കായിരുന്ന നമ്മടെ ബാബു സ്റ്റാന്റില്‍ ലപ്റ്റോപും ബേഗുമായി ഇറങ്ങിയ ഉടനെ അവിടെ കണ്ട ഒരു ലോട്ടറിക്കടയില്‍ക്കേറി “ എക്സ്ക്യൂസ്മി, ചേട്ടാ, ഇവിടെ അടുത്തെവെട്യാ നെറ്റ്കഫെ ഉള്ളത് ?’ എന്നൊരു ചോദ്യായിരുന്നു.ഇതു ചോദിക്കാന്‍ വേറെ ആരെയും കണ്ടില്ലേ ? എന്നു ഞാന്‍ അവനോട് ചോദിക്കാനാഞ്ഞു, എന്നാല്‍ ആളുടെ മറുപടി സാക്ഷാല്‍ മുല്ലശ്ശേരിബാബുവിനെ പോലും ഞെട്ടിക്കുന്നതായിരുന്നു...” ലാപ്ടോപ് ഇല്ലേ ?വയര്‍ലെസ്സ് ഒന്നു ട്രൈ ചെയ്തു നോക്ക് , അല്ലെങ്കില്‍ ആ ബില്‍ഡിങില്‍ ഒരെണ്ണം ഉണ്ട്, എ.ഡി.എസ്.എല്‍ കണക്ഷനാ! “ എന്നു കൂളായി പറഞ്ഞ് ചുള്ളന്‍ ആളുടെ പണി തുടര്‍ന്നു.ഉം..‘സ്മാര്‍ട് സിറ്റി ‘ വന്നില്ലെങ്കിലും നട്ടുകാര്‍ എല്ലാം സ്മാര്‍റ്റയിക്കഴിഞ്ഞിരിക്കുന്നു! ആ ഒറ്റ മറുപടിയില്‍ തളര്‍ന്നുപോയ ബാബുവിനേയും കോണ്ട് ഞാന്‍ ആ ഇന്റര്‍നെറ്റ് കഫേയിലേക്കു വിട്ടൂ.അത്യാവശ്യമായി വരാനുള്ള മെയില്‍ നോക്കിയ ബാബു വീണ്ടും പരാജയപ്പെട്ടു....ആകെ രണ്ടു മെയിലുകള്‍ മാത്രം..ഒന്നു ഭാരത് മാട്രിമോണിയുടെ ‘നിങ്ങള്‍ക്കൊരു ജോഡി’യും, രണ്ടാമത് ‘ ഇവിടെ ഒന്നു ക്ലിക്ക് ചെയ്യൂ , നിങള്‍ മില്ല്യനെയര്‍ ആയിരിക്കുന്നൂ’ എന്ന ഒരു ഫ്രോഡ് മെയിലും.ഹാപ്പിയായി ഞങ്ങള്‍ അവടെ നിന്നും വേഗം ഇറങ്ങി,സമയം ഇനിയും കളയണ്ടാ എന്നു കരുതി,കല്യാണവീട്ടിലേക്കു ഒരു ഓട്ടോ പിടിച്ചു.വീടിനു തൊട്ടുമുമ്പായി ഒരു ‘ചെറിയ‘ കയറ്റമുണ്ട്, ചെറുതെന്നു പറഞ്ഞാല്‍ ഒരു എണ്‍പത് ഡിഗ്രി ചെരിവില്‍ , ‘S' ഷേപ്പില്‍ ഒരുമാതിരി വ്രിത്തികെട്ട കയറ്റം.ദൂരെനിനും ആ കയറ്റം കണ്ടപ്പോഴേ ,ഓട്ടോയും അതിന്റെ ഡ്രൈവറും , പറഞ്ഞു , “ ഹോ, ഇതെന്നെക്കൊണ്ട് പറ്റുമെന്നു തോന്നണില്ല്യ’ എന്ന്.എന്നാല്‍ “ ചേട്ടാ, ഇതൊന്നും കണ്ട് പതറരുത്, പതറിയാല്‍ എല്ലാം പോയീ ” എന്നെല്ലാം പറഞ്ഞ് ഞങ്ങള്‍ ഡ്രൈവറെ പ്രൊത്സാഹിപ്പിചു.കാരണം ,ഇയാള് നമ്മളെ താഴെയെങാനും ഇറക്കിവിട്ടാല്‍ ആ കയറ്റം മുഴുവന്‍ നടന്നു കയറുകയെന്നുള്ളത് ‘നടക്കണ’ കേസല്ലാ , എന്നു ഞങ്ങള്‍ക്കു വളരെ ക്ലിയറായിരുന്നു.അങ്ങനെ ടോട്ടല്‍ ഇരുനൂറ് കിലോക്കടുത്ത് ഭാരമുള്ള ഞങ്ങള്‍ രണ്ടു പേരേയും വലിച്ചുകൊണ്ട് ഓട്ടോ വിജയകരമായി കയറ്റം കയറി ,വീടിനു മുമ്പിലെത്തിയപ്പോള്‍ സമയം പത്ത് മണി.ഓട്ടൊ കാശും കൊടുത്ത് “ ഫൂഡ് തീര്‍ന്നുകാണുമോ ദൈവമേ” എന്ന ആധിയോടെ തളര്‍ന്നവശരായി ഞങ്ങള്‍ വീട്ടില്‍ കയറി ,കല്യാണചക്കനേയും അമ്മയേയും കണ്ടു.“ ഈ നേരത്താണോ കയറി വരണത് ഡേഷുകളേ “ എന്നും പറഞ്ഞു കൂട്ടുകാരന്‍ ഞങ്ങളെ എതിരേറ്റു , അവന്റെ അമ്മ കേള്‍ക്കതെ!എന്നല്‍ അതൊന്നും മൈന്റ് ചെയ്യാതെ നേരെ ഭക്ഷണം കൊടുക്കണ സ്ഥലത്തേക്ക് ഞങ്ങള്‍ വിട്ടൂ .അവിടത്തെ ഞങ്ങടെ ‘പ്രകടനം‘ കണ്ടിട്ട് ചക്കന്റെ അമ്മാവന്‍ പുറകില്‍ നിന്നു പറയണ കേട്ടു..” അവന്റെ കൂട്ടുകാരാ..ത്രിശൂര്‍ന്നാ , രണ്ടും നല്ല ഫിറ്റാന്നാ തോന്നണത് !”. അതുംകൂടി കേട്ടപ്പോള്‍ സകല നിയന്ത്രണവും വിട്ട ഞാന്‍ ഒന്നും നോക്കതെ വിളിച്ചു പറഞ്ഞു..” ചേട്ടോ , ഇവിടെ കൊറച്ചു സാമ്പാറ് കൂടി ! “. ബാബുവും വിട്ടില്ലാ..”ചേട്ടാ, സേം ഹിയര്‍ “ !
(ചിലപ്പോ തുടരും )

Tuesday, December 8, 2009

ദുഫായിലോട്ട് !!!

ആവശ്യത്തില്‍ കൂടുതല്‍ ഗള്‍‍ഫുകാരുള്ള കേരളത്തിലെ പല നാടുകളില്‍ ഒന്നായിരുന്നു ത്രിക്കൂരും.അതു കൊണ്ട് തന്നെ ഗള്‍ഫ് കഥകള്‍ , എസ്പെഷ്യലി ‘ദുഫായി’ കഥകള്‍ ഞാനും കേട്ടിരുന്നു.ഗുള്‍ഫില്‍ പോയിട്ടുള്ള ഞങ്ങടെ നാട്ടിലെ ചില ചേട്ടന്മാര്‍ ലീവില്‍ വരുമ്പോള്‍ കാണിക്കുന്ന ഒരോ വേഷംകെട്ടലുകളും പിന്നെ മണികുട്ടന്‍ എന്ന ‘ തള്ളൂവീരന്‍’ ( അതായത് , പത്ത് ശതമാനം സത്യവും ബാക്കി ‘നുണ’ എന്നു സിമ്പളായി പറയുന്ന ‘വെടിമരുന്നും ‘ ചേര്‍ത്ത കഥകള്‍ പറയുന്നവന്‍ - എന്ന് ത്രിശ്ശൂര്‍ ഭാഷയില്‍ അര്‍ഥം) തള്ളീവിടുന്ന കഥകളും ഓര്‍ത്താണ് ഞാന്‍ ഈ ദുബായിയുടെ ഒരു “ സിനിമാറ്റിക് സെറ്റ് ‘ എന്റെ മനസ്സിലിട്ടത്. നമ്മടെ മണിക്കുട്ടന്‍ പറയണ ഒരോ കാര്യങ്ങളേ... “ എന്റെ അച്ഛന് കമ്പനി കാര്‍ കൊടുത്തിട്ടൂണ്ട് , എന്റെ അച്ഛന്റെ കാര്‍ ഏ.സി. ആണ്, ആളുടെ റൂം ഏ.സി. ആണ് , ദുബായിയില്‍ ഡ്രൈസിങ്ങ് ലൈസന്‍സ് ഉള്ള വളരേ കുറച്ചു പേറെയുള്ളു, (സ്വാഭാവികമായും ലവന്റെ അച്ഛനും അതുണ്ട്!) , ദുബായില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടണമെങ്കില്‍ ഒരു അമ്പതിനായിരം ദിര്‍ഹംസ് ആവും ! ( അപ്പോഴത്തെ ഒരു ഐഡിയ വചു ഞാ‍ന്‍ കൂട്ടി നോക്കി- 50,000 * 12 = 6 ലക്ഷം ..ഹും ചുമ്മാതല്ല...’ വളരെ കുറച്ചു പേര്‍ക്കു മാത്രം ലൈസന്‍സ് ഉള്ളത് ! ). സംഗതി ചുള്ളന്‍ റുപീസിന് പകരം ദിര്‍ഹംസ് എന്ന് തെറ്റി പറഞ്ഞതാ !ഇതു പക്ഷെ സഹിക്കാം . വേറൊരു ദുഫായിക്കാരന്‍ “ നമ്മടെ അമ്പലത്തില്‍ ഇപ്പോഴും കതിന തന്നെയാണോ പൊട്ടിക്കണെ ?!!” എന്നു ചോദിക്കുന്നത് കേട്ടീട്ട് തീ കൊടുക്കാന്‍ റെഡിയായി നിന്ന വെടിക്കെട്ടുകാരന്‍ “ ഇനീപ്പോ ഇതു കത്തിക്കണോ “ എന്ന കണ്‍ഫ്യൂഷനില്‍ കുറച്ചു നേരം നിന്നു ! ഈ ചേട്ടന്റെ വേറൊരു കഥയും ഉണ്ട്. ഒരിക്കല്‍ ഉത്സവപിരിവിന് ഗഡീടെ വീട്ടില്‍ ചെന്നു, ഞാനടക്കം നാട്ടിലെ മെയിന്‍ ആള്‍ക്കാര്‍ (?)എല്ലാരും ഉണ്ട്.വീടിന്റെ ഉമ്മറത്തു തന്നെ, ചുവന്ന കളറില്‍ ‘ ദുബായി’ എന്ന് ഇങ്ലീഷില്‍ എഴുതിയ മഞ്ഞ ടീഷര്‍ട്ടും ഇട്ട് ഫൊറിന്‍ ലുങ്കിയുമുടുത്ത് ആള് നില്‍പ്പുണ്ട്. “ ചേട്ടാ , കാര്യായിട്ട് എന്തെങ്കിലും ചെയ്യണം , മൂന്ന് നാല്‍ ലക്ഷം ചിലവുള്ള കാര്യാണ് “ എന്ന സ്ഥിരം ഡയലോഗ് എടുത്തിട്ടു.അപ്പോ ചുള്ളന്‍ പറഞ്ഞ ഡയലോഗാണ് ..” എന്നാ ഒരു കാര്യം ചെയ്യ്...ഒരു മൂന്ന് ലക്ഷം എന്റെ പേരിലെഴുതിക്കോ...പിന്നെ ബാ‍ക്കി പിരിച്ചാല്‍ മതീലോ !”.ഞങ്ങള്‍ക്കു ത്രിപ്തിയായി, ഓസ്ട്രേലിയന്‍ പര്യടനത്തിനു പോയ അയര്‍ലണ്ട് ടീമിനെപ്പോലെ ‘വിജശ്രീലാളിതരായി’ ഞങ്ങള്‍ അവിടെ നിന്നും ‘യു’ ടേണ്‍ എടുത്തുപോന്നു. ഞാന്‍ ദുഫായിയില്‍ പോയാല്‍ ഒരിക്കലും ഈ ഡേഷിനെപോലെ ആകില്ലെന്നും , വളരെ സിമ്പളായ ഒരു “വല്യ പണക്കാരനായി“ ജീവിക്കുമെന്നും എന്റെ കയ്യിലുള്ള‘ ത്രിക്കുര്‍ മഹാദേവ്ക്ഷേത്രോത്സവം 2005’ എന്നെഴുതിയ നോട്ടീസുകളെ സാക്ഷിയാക്കി ഞാന്‍ തിരുമാനമെടുത്തു!
പക്ഷേ , ആ തിരുമാനം നടപ്പാക്കാന്‍ ഇങ്നു ദുഫായില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എനിക്കു കഴിഞ്ഞില്ല്യാ...വേറൊന്നും കൊണ്ടല്ലാ, ഇതുവരെ “ പണക്കാരനായിട്ടില്ല !..അല്ലെങ്കില്‍ ഞാന്‍ നാട്ടുകാര്‍ക്കു കാണിച്ചു കൊടുത്തേനേ..ഒരു പണക്കാരനായ ദുബായിക്കാരന്‍ എങനെ നാട്ടുകാരോട് പെരുമാറണമെന്ന് !
കുറച്ചു മാസങ്ങള്‍ക്കു ശേഷം , കുഞ്ഞമ്മാവന്‍ , എന്റെ അമ്മയുടേയും ,നാട്ടുകാരുടേയും ശക്തമായ സമ്മര്‍ദ്ദം താങ്ങാനാവാതെ എനിക്കു ഒരു യു.എ.ഇ വിസിറ്റ് വിസ എടുത്തു.
അങ്ങനെ അച്ഛനേയും അമ്മയേയും ,തല്ലാനും ചീത്ത പറയാനും എനിക്കു ഫുള്‍ റൈറ്റ്സ് ഉള്ള എന്റെ അനിയത്തിയേയും ,ജനിച്ചു വളര്‍ന്ന വീടിനേയും, ത്രിക്കൂര്‍ അമ്പലവും അമ്പലനടയിലെ ആല്‍മരത്തണലിനേയും,എന്റെ കൂട്ടൂകാരേയും,ഒളിമ്പ്യ ജിം-നേഷ്യത്തേയും,ജീവിതത്തില്‍ ആദ്യമായി “ ഉം..എനിക്കും ഇഷ്ടാ.!” എന്ന സിഗ്നല്‍ തന്ന ലവളേയും വിട്ട് ...ഞാന്‍ , അമ്മയുടെ വള പണയം വച്ചെടുത്ത ഇന്‍ഡ്യന്‍ എയര്‍ലയന്‍സ് ടിക്കറ്റില്‍ ഷാര്‍ജയില്‍ ‍ വന്നിറങ്ങി.അവിടെ എയര്‍പോര്‍ട്ടിലെ ചടങ്ങുകള്‍ അറിയാത്തതുകൊണ്ട് ,അവിടെയുള്ള ഒരോ ക്യൂവിലും കയറിയിറങ്ങി. ഫ്ലൈറ്റില്‍ വച്ച് ഫുഡ് കഴിച്ച് ശേഷം , പതിവു പോലെ , “ കുറച്ചും കൂടി “ എന്നു ചോദിച്ചപ്പോള്‍ കണ്ണുരുട്ടിക്കാണിച്ച ആ എയര്‍ ഹോസ്റ്റസ് അവിടെ നില്‍പ്പുണ്ടായിരുന്നു..ഹും..അഹങ്കാരി !
ഒറിജിനല്‍ വിസ ഏതോ ഒരു കൌണ്ടറില്‍ നിന്നും ഇരന്നു വാങ്ങി, അതിനു ശേഷം കണ്ണ്, മൂക്ക് ടെസ്റ്റിങ്ങുകള്‍ എല്ലാം കഴിഞ്ഞ് എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി. അവിടെ അജ്മാനില്‍ താമസിക്കുന്ന നമ്മടെ അമ്മാവന്‍ പുലിയും അമ്മായിയും ,‘കുട്ടി പുലി ‘ അപ്പുവും നില്‍പ്പുണ്ടായിരുന്നൂ.നാട് വിട്ട വിഷമവും ആദ്യത്തെ ആകാശയാത്രയുമായി അതുവരെ ഫുള്‍ റ്റെന്‍ഷനിലായിരുന്ന ഞാന്‍ ആശ്വാസത്തോടെ അവരുടെ അടുത്തേക്ക് ഓടിചെന്ന് ചോദിച്ചു..” അമ്മായീ , വീട്ടില്‍ എന്തൂട്ടാ കഴിക്കാനുള്ളേ ?!”.
അങ്ങനെ അവരുടെ അജ്മാനിലുള്ള വീട്ടില്‍ ഞാനും കൂടിയായി.വീട്ടുകരേയും നാട്ടൂകാരേയും പിരിഞ്ഞ വിഷമം ഞാന്‍ ടി.വി. കണ്ടും , ഉറങ്ങിയും ഫുഡ്ഡിന്റെ അളവു കൂട്ടിയും അമ്മാവന്റെ 8 വയസ്സുള്ള പയ്യനെ ചെസ്സില്‍ മലര്‍ത്തിയടിച്ചും അങ്ങു സഹിച്ചു..അവര്‍ എന്നേയും. ഓണക്കാലത്തിനു മുന്‍പ് അരിയും സാധനങ്ങളും സപ്പ്ലേകോ സംഭരിക്കുമ്പോലെ , ഞാന്‍ വരുന്നതിനു മുന്‍പ് ദീര്‍ഘദര്‍ശിനിയായ അമ്മായി
നേരത്തെ തന്നെ ഫൂഡൈറ്റംസ് സ് റ്റൊക്ക് ചെയ്തിരുന്നതുകൊണ്ട് വീട്ടില്‍ ഒരു ഭക്ഷ്യദുരന്തം ഒഴിവായി !
കുറച്ച് ദിവസങ്ങള്‍ക്കു ശേഷം , ഞാന്‍ ദുബായിലെ കരാമയിലുള്ള നമ്മടെ മറ്റൊരു അടുത്ത ബന്ധുവായ ജയന്‍ ചേട്ടന്റെ വീട്ടിലേക്ക് പറിച്ചു നടപ്പെട്ടു.ദുബായില്‍ എന്റെ ത്രിപ്പാദങ്ങള്‍ വച്ച്, മൂന്നാം നാള്‍ ദുബായി ഭരണാധികാരി ‘ ഹിസ് ഹൈനെസ് ഷൈഖ് മക് തൂം’ അന്തരിച്ചു!രണ്ടാഴ്ചത്തെ അവധിയും ദുഖാചരണവും...എല്ലാ കമ്പനികളും അവധി..സോ..നോ ചാന്‍സസ് ഓഫ് ഇന്റെര്‍വ്യൂസ്..!ബെസ്റ്റ്..‘എവിടെപ്പോ‍യാലും എനിക്കിതാണല്ലോ യോഗം ദൈവമേ ?‘ എന്നു ഞാന്‍ വെറുതെ വിചാരിച്ചു.പക്ഷെ , അതിനു ശേഷം രണ്ടാമത്തെ ഇന്റര്‍വ്യൂവില്‍ തന്നെ ത്രിക്കൂരപ്പന്‍ സഹായിച്ച് എനിക്കു പണി കിട്ടി ! ( അല്ലാ..ജോലി തന്നെ ).
അങനെ ഞാനും ഒരു ദുബായി വിസാക്കാരനായി. പണ്ട് മണിക്കുട്ടന്‍ പറഞ്ഞ പോലെ ,‘മൂട്ട’എന്ന ക്ഷുദ്രജീവിയുടെ നുഴഞ്ഞുകയറ്റ ഭീഷണിയുള്ള ഒരു ഏ.സി. റൂമില്‍, 6 അടി X 2 അടി സൈസിലുള്ള ഒരു ബെഡ്സ്പേസ് സ്വന്തമാ‍ക്കി , “ നാല്പതിനായിരം ദിര്‍ഹംസ്” ചിലവുള്ള ഡ്രൈസിങ് ലൈസന്‍സും ! ഇനി ഒരു വല്യ പണക്കാരനാവണം.....ഈശ്വരാ‍ാ...!!

Thursday, December 3, 2009

ഐ.ആര്‍ .എസ് കമ്പ്യൂടേഴ്സ് , നടുവിലാല്‍ , ത്രിശ്ശൂര്‍ !

'കമ്പ്യൂട്ടര്‍ പഠിച്ചില്ലെങ്കില്‍ സങ്കേതികമികവ് കൈവരിക്കാന്‍ കഴിയില്ലാ” എന്ന നമ്മുടെ വീടിന്റെ അടുത്തുള്ള റിട്ട. പുലി ശ്രീ.ശങ്കരങ്കുട്ട്യേട്ടന്റെ ഉപദേശപ്രകാരമാണ് നോം ആ സാധനം പഠിക്കന്‍ വേണ്ടി ശ്രമം തുടങിയത്.നല്ല ദിവസം നോക്കി, രാവിലെ തന്നെ 8 ഇഡ്ഡലിയും സാംബാറും ചായയും മാത്രം കഴിച്ച് 8 മണിയുടെ ശ്രീരാമ ലിമിറ്റെഡ് സ്റ്റോപ്ബസ്സില്‍ കയറി ത്രിശ്ശുര്‍ റൌണ്ടിലെത്തി.മണികണ്ടനാല്‍ സ്റ്റോപ്പില്‍ ഇറങ്ങി നടന്നു.ജയാ ഹോട്ട്ടലിന്റെ മുന്നിലെത്തിയപ്പോള്‍ ‘ ശൊ , രണ്ട് ഇഡ്ഡലി കൂടി കഴിക്ക്യാര്‍ന്നൂ’ എന്നു തോന്നി. തെറ്റായ തിരുമാനത്തില്‍ ഔട്ടായി പോകുന്ന ബാറ്റ്സ്ന്മാനെപ്പ്പ്പോലെ ഞാന്‍ ‘ജയയെ’ ഇടക്കു തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ട് നടന്നു. അപ്പോഴാണ് ത്രിശ്ശുര്‍ ടൌണിന്റെ മുക്കിലും മൂലയിലും , നെഹ്രുപാര്‍ക്കിന്റെ ചുറ്റിലും , എന്തിന്‍...കപ്പലണ്ടി കച്ചോടക്കാരുടെ ഉന്തുവണ്ടിയില്‍ വരെ പരസ്യം കാണാറുള്ള “ ഐ.ആര്‍ .എസ്.‘ കമ്പ്യൂട്ടേഴ്സ് കണ്ണീല്‍പ്പെട്ടത്.എന്നാപിഒന്നെ , ഇവിടെ തന്നെ നോക്കാമെന്നു കരുതി അങോട്ട് കയറി. രണ്ട് നില കെട്ടിടമാണ് , തഴെ ഖാദി വ്യവസായ ബോര്‍ഡിന്റെ കട, അതിന്റെ മുകളിലാണ് ഓഫീസ് .നൂല്പാലം പോലെയുള്ള ഒരു കിടിലന്‍ ഗോവണി. അതിന്റെ ഒരോ പടിയിലും അവിടത്തെ ഒരൊ കോഴ്സുകളുടേയും പേരുകള്‍ എഴുതി വച്ചിരിക്കുന്നു.കഷ്ടം! പക്ഷെ , ഓഫീസില്‍ നല്ല സെറ്റപ്പാണ്‍..എ.സി.യുടെ മണമുള്ള ,ഉഗ്രന്‍ ഓഫീസ്,നല്ല കാറ്റ് , വെളിച്ചം , പിന്നെയോ..അടിപൊളി രണ്ട് റിസപ്ഷനിസ്റ്റുകളും...എനിക്കു അപ്പൊ തന്നെ ഉള്‍വിളി ഉണ്ടായീ...പഠിക്കാന്‍ പറ്റിയ അന്തരീക്ഷം! റിസപ്ഷനിസ്റ്റുകള്‍ കോഴ്സുകളുടെ വിവരണം തരാന്‍ തുടങ്ങി. രണ്ട് സങത്കളില്‍ ഒന്നു ഇരുനിരമുള്ള ഒരു ഉണ്ടകണ്ണീയും ,പിന്നെ അവശ്യത്തില്‍ കൂടുതല്‍ നിറമുള്ള ഒരു വെളുത്തു മെലിഞ്ഞ ക്ടാവും.അവരുടെ സംസാരത്തില്‍ നിന്നും , “ അതേല്ലോ ‘ , ‘ ശരീട്ടൊ’ ,” ആയിക്കോട്ടെ’ എന്നിങനെ സംസാരിക്കണ ഉണ്ടക്കണ്ണീയിലായിരുന്നു നമ്മടെ ശ്രദ്ധ മുഴുവനും.കോഴ്സിനെ കുറിച്ചും , ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുരിച്ചും ,ഫീസിനെക്കുറിച്ചും എന്തിന്‍..ആ ക്ടാവിന്റെ പെരും നാളും വീടും വരെ ഞാന്‍ ചോദിച്ചു മനസ്സിലാക്കി . അല്ലാ, കുടുമ്മത്തു നിന്നിറങ്ങുമ്പൊ തന്നെ അച്ഛന്‍ പറഞ്ഞിരുന്നു, ഡീറ്റയിത്സ് എല്ലാം ചോദിക്കണമെന്ന്...കോഴ്സിനെക്കുറിച്ചാണെന്നു മാത്രം !
അങ്ങിനെ ഫീസുമടച്ചു കമ്പ്യൂട്ടര്‍ പഠിത്തം തുടങ്ങി.
പക്ഷെ , കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ക്ലാസുകള്‍ നടക്കുന്നതു എം.ജി. റോഡിന്റെ അപ്പുറത്തുള്ള , പെനിന്‍സുല ബാറിന്റേയും , നന്ദിലത്ത് ഷോറൂമിന്റേയും അടുത്തുള്ള ശ്രീ.രാംദാസ് തിയേറ്ററിന്റെ ഇടതു ഭാഗത്തുള്ള ബില്‍ഡിങിലായിരുന്നു.
3 നിലയുള്ള ബില്‍ഡിങിന്റെ രണ്ട് നിലയും ഐ.ആര്‍ .എസ്. തന്നെ!ഒരു നില മുഴുവന്‍ കമ്പ്യൂട്ടര്‍ ലാബ്..അതായത് പൂരപ്പറമ്പില്‍ കതിന നിരത്തിവച്ച പോലെ കുറെ 70 മോഡല്‍ അമ്പാസഡര്‍ പരുവത്തിലുള്ള കുറെ കമ്പ്യൂട്ടറുകളും , അതിനിടയിലൂടെ കത്തിപ്പിടിക്കത്ത തിരികള്‍ നോക്കി വെടിക്കെട്ടുകാര്‍ നടക്കുമ്പോലെ കുറെ കമ്പ്യൂട്ടര്‍ മാഷുമാരും!രണ്ടാമത്തെ നിലയിലാണ്‍ തിയറി ക്ലാസ്സുകള്‍ നടക്കണത്.‘അജിത്‘ എന്നയിരുന്നു , ഇരുപത്തഞ്ച് പെണ്‍പുലികളും അഞ്ച് ആണ്‍പുലികളും ഉള്ള ഞങ്ങടെ ബാച്ചിന്റെ നിര്‍ഭാഗ്യവാനായ മഷിന്റെ പേര്‍. തമസിയാതെ തന്നെ , എന്റെ പൊന്നു പോലത്തെ സ്വഭാവവും ,പെണ്‍കുട്ടികളോടുള്ള സഹകരണ മനോഭാവവും കൊണ്ട് ഞാന്‍ അങേരുടെ കണ്ണിലെ പൊന്നുണ്ണിയായിമാറി. ക്ലാസ് തുടങ്ങി, ഒരാഴ്ച കഴിഞ്ഞപ്പോഴാണ് , ബാറ്റും പാഡുമണിഞ്ഞ് പാര്‍ട്ണറില്ലാത്ത ഓപ്പണിങ് ബാറ്റ്സ്മാനെപോലെ ഇരുന്ന എന്റെ അടുത്തേക്ക് ഒരു ദിവസം അജിത് സാര്‍ ഒരുത്തനേയും കൊണ്ട് വരുന്നത്.ലവനാണ്, പിന്നീട് എന്റെ ഏറ്റവും നല്ല സുഹ്രുത്തും പാര്‍ട്ണറുമായി മാറിയ ശ്രീമാന്‍ .മോജിത്ത്.പോക്രിത്തരങ്ങളില്‍ ഒരേ ഫ്രീക്വന്‍സിയിലുള്ള ഞങ്ങള്‍ പെട്ടന്ന് തന്നെ ‘ക്ലിക്ഡ്’ ആ‍യി. അങനെ ഞാനും ലവനും ഒരു ടീമായി “ ഡോസില്‍” തുടങ്ങി, കമ്പ്യൂട്ടറുമായി പരീക്ഷണങ്ങള്‍ ആരംഭിച്ചു.”ഡോസ്’ സിസ്റ്റത്തില്‍ നെറ്റ് വര്‍ക്കില്‍ മെസ്സേജുകള്‍ വിടാന്‍ അവിടത്തെ ഒരു മാഷിനെ ചാക്കിട്ട് പഠിച്ചു.അതില്‍പ്പിന്നെ “ ഞങ്ങളോടു മുട്ടാനുണ്ടോ ? “ , “ ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു, എണീറ്റ് പോകൂ കുട്ടീ”, “ എനിക്കു വിശക്കുന്നേ ! “ എന്നിങ്ങനെയുള്ള മെസ്സേജുകള്‍ ഞങ്ങളുടെ ക്ലാസ് ടൈമില്‍ ,നെറ്റ് വര്‍ക്കില്‍ വരാന്‍ തുടങ്ങി.അതോടെ ഞങ്ങളുടെ കൂട്ടുകെട്ട് ‘ ഐ.ആര്‍ .എസ്സില്‍’ കുപ്രസിദ്ധമായി , അജിത് സാറിന്റെ കണ്ണീല്‍ അങ്ങിനെ “ രണ്ട് “ ഉണ്ണികളായി.കണിമങലത്തു നിന്നും വരണ നീണ്ട തലമുടിയുള്ള , മുടിക്കിടയില്‍ ഏതോ ചെടിയുടെ ഇലയും വച്ച് വരണ ഒരു ക്ടാവിനു സിനിമാനടി സംയുക്തയുടെ പോലെയുണ്ടേന്നും പറഞ്ഞു ചുള്ളന്‍ ,അതിനെ ആ പേരും വിളിചു നടന്നു.“ പോടാ ചെക്കാ , എന്റെ അടുത്ത് കളി വേണ്ടാ “ എന്നും പറഞ്ഞു അവളും തിരിഞ്ഞു നടന്നു.പക്ഷെ , ഒരിക്കല്‍ “റാംജീ‍ റാവു സ്പീകിങ്ങില്‍’ ഇന്നസെന്റ് സായികുമാറിനോട് ചോദിക്കുമ്പോലെ “ സത്യത്തില്‍ എനിക്കു സംയുക്തയുടെ കട്ടുണ്ടോ? “ എന്നു ആ ക്ടാവു എന്നോട് ചോദിച്ചു, ഇതു ഉടനടി ഞാന്‍ മോജിത്തിനോടും , മറ്റു പിള്ളേരോടും ചോര്‍ത്തികൊടുത്തു.അതിനു ശേഷം , ലാബ് സമയത്തു ഹാളിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തിരിക്കണ ഈ കുട്ടിയെ ‘ആരാധകര്‍’ ആ പേരും ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങി , നെറ്റ് വര്‍ക്കില്‍ “ സംയുക്ത, ലാബ് വിട്ട് പോകേണ്ടതാണ് “ , “ സംയുക്തയുടെ ഇന്നത്തെ വേഷംകെട്ട് നന്നായിട്ടുണ്ട്” ..എന്നിങ്ങനെയുള്ള മെസേജുകളും വരാന്‍ തിടങ്ങി.ആരാണാവൊ ഈ ടൈപ്പ് മെസേജുകള്‍ വിടണത്!എവിടെ സ്ഫോടനമുണ്ടായാലും , അതിനി പൂരത്തിന്റെ വെടിക്കെട്ടയാലും , ഉത്തരവാ‍ദിത്തം ഏറ്റെടുക്കുന്ന അല്‍-കൊയിദയെപോലെ ഞങ്ങള്‍ ആ മെസേജുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഒരിക്കല്‍ പുതുതായി ഞങ്ങടെ ജൂനിയര്‍ ബാച്ചില്‍ വന്ന ബധിരയും മൂകയുമായ ഒരു സുന്ദരിക്കുട്ടിയെ കേള്‍പ്പിക്കാനാ‍യി ലാബില്‍ ഉറക്കെ ഫലിത ബിന്ദുക്കള്‍ പറഞ്ഞു ചിരിപ്പിക്കാന്‍ ശ്രമിച്ച കേസിലും ഞങ്ങള്‍ ‘ഐ.ആര്‍ .എസ്സില്‍’ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങി.അതു പിന്നെ , ഞങ്ങളുടെ ‘എക്സ്പ്രഷന്‍ ‘ കണ്ട് ആ കുട്ടി തെറ്റിദ്ധരിച്ചതാ!
ഇന്റെര്‍നെറ്റ് ബ്രൌസിങ്ങ് പഠിച്ചതില്‍പ്പിന്നെ ഇന്‍ബോക്സ് നിറഞ്ഞു കവിയാതിരിക്കാന്‍ ‘മെയില്‍ ‘ ചെക് ചെയ്യനെന്നും പറഞ്ഞു ഞങ്ങള്‍ സ്ഥിരമായി ‘റിസപ്ഷന്‍ ‘ ഉള്ള ഓഫീസിലേക്ക് പൂവാന്‍ തൊടങ്ങി. ആകെ അറിയാവുന്ന ‘യാഹൂ’ മെയിലും തുറന്ന് വച്ച് , സെക്യൂരിറ്റി ക്യമറ പോലെ റിസപ്ഷനിലേക്ക് ഫോകസ് ചെയ്തിരിക്കാന്‍ തുടങ്ങിയതോടെ അവിടേയും ഞങ്ങള്‍ ഫേമസ്സായി.
ഒരിക്കല്‍ നമ്മുടെ ഉണ്ടക്കണ്ണീ ഇരിക്കണ “ ഓഫീസിലേക്ക് നമ്മുടെ ക്ലാസ് മാറ്റിയാലെന്താ ?” എന്നൊരു സജഷന്‍ ഞങ്ങള്‍ പറഞ്ഞത് അജിസാറ് തെറ്റിദ്ധരിക്കുകയും , “ നിങ്ങള്‍ രണ്ടെണ്ണത്തിനേയും ഇവിടെ നിന്നും ഒഴിവാക്കിയാലോ എന്നാണ് ഞാന്‍ ആലോചിക്കണത്!” എന്നും പറഞ്ഞ് ആള്‍ ഞങ്ങളെ ഒതുക്കി.നെരത്തെ പറഞ്ഞ പോലെ ലാബിലെ കമ്പ്യൂട്ടറുകളില്‍ നിരന്നിരിക്കുന്ന പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും , പുട്ടിന് ഇടക്ക് പീര ഇട്ട പോലെ ‘അച്ചടക്കത്തോടെ’ ഇരിക്കാറുള്ള ഞങ്ങളെ അജിസാര്‍ പലതവണ , “ നീയൊക്കെ ഇവിടെ ഇങനെ ഇരുന്നാലേ , എനിക്കു ഒരു മനസമാധാനം കിട്ടില്ല്യ !” എന്നും പറഞ്ഞ് പൊക്കിയെടുക്കാറുണ്ട്.പക്ഷെ , എനിക്കും മോജിത്തിനും അങിനെ ഇരുന്നാലേ ലാബില്‍ ‘കോണ്‍സന്റ്രേഷന്‍ ‘ കിട്ടുമായിരുന്നുള്ളൂ...ഒരോ ശീലങ്ങളേ ! അങ്ങനെയുള്ള ആ പവിത്രമായ ‘ അവിശുദ്ധ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങു ദുഫായിലും ഞങ്ങള്‍ തുടരുന്നു...!
പിന്നെ, 100 കിലൊ ഭാരവും ,അതിനൊത്ത ശരീര സൌന്ദര്യവും ഒത്തിണങ്ങിയ ഷൈന്‍ എന്നു പറഞ്ഞ പുലിയും, പെണ്‍കുട്ടികളുടെ ഇടയില്‍ നിന്നും ജെസ്ന, സീനത്ത്, ക്രിസ്റ്റി എന്നീ ക്ടാങ്ങള്ലെയും കൂട്ടി ഞങ്ങടെ ടീമിന്റെ ശക്തി വര്‍ദ്ധിപ്പിചു. അങ്ങിനെ ബാച്ചിലെ ഒരോരുത്തരുടേയും ഉഡായിപ്പുകളും , വഴക്കും വക്കണവും , പക്ക പിറന്നാളുകളും വരെ ആഘോഷിച്ച് ഞങ്ങള്‍ വിജയകരമായി കോഴ്സ് ഫിനീഷ് ചെയ്തു !..(സത്യായിട്ടൂം !)